അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കാൻ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം
കെ.എം.ഷാജിയുടെ പേരിൽ പ്രചരിക്കുന്ന അഴിമതിയുടെ പിന്നിലെ സത്യം അന്വേഷിച്ച് കണ്ടെത്താൻ തുനിഞ്ഞിറങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം.ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിരിക്കുന്നത്. ഈ പരാതിയിൽ ഇപ്പോൾ അന്വേഷണം തുടങ്ങി കഴിഞ്ഞിരിക്കുകയാണ് . ഈ കേസിൽ ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ 30ലധികം ആളുകൾക്ക് നോട്ടിസ് നല്‍കുകയും ചെയ്തു കഴിഞ്ഞു . ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. 2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം മുറുകുന്നത് .
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതി നൽകിയിരിക്കുന്നത് . പണം കൈമാറിയതായിപ്പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിൽ തന്നെയുണ്ട് . ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാന്‍ നേതാക്കളുടെയും മൊഴിയെടുക്കുവാൻ ഒരുങ്ങുകയാണ് . പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, ചെലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകംപരിശോധിക്കുകയും ചെയ്യും . പരാതിക്കാരുടെയും കെ.എം.ഷാജിയുടെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ഇഡി ശേഖരിക്കുകയും ചെയ്തു . നോട്ടിസ് കൈപ്പറ്റിയവരോട് അടുത്ത ദിവസം മുതല്‍ കോഴിക്കോട് സബ് സോണല്‍ ഓഫിസിലെത്താന്‍ അറിയിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.പണം വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നുമായിരുന്നു കെ.എം.ഷാജിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത് . ഈ സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഇഡിയുടെയും അന്വേഷണം നടന്നിരിക്കുന്നത് .
അതേ സമയം കഴിഞ്ഞ ദിവസം മറ്റൊരു ആരോപണവുമായി കെ.എം.ഷാജി രംഗത്ത് വന്നിരുന്നു. തന്നെ വധിക്കാൻ ഗൂഢാലോചന നടന്നെന്നും ഇതിനായി മുംബൈയിലെ ഗുണ്ടാ സംഘത്തിനു ക്വട്ടേഷൻ നൽകിയെന്നും ചൂണ്ടിക്കാട്ടി കെ.എം.ഷാജി എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു . മുംബൈയിലെ ഗുണ്ടാസംഘങ്ങളുമായി അടുപ്പമുള്ള കണ്ണൂർ പാപ്പിനിശ്ശേരിയിലെ തേജസ് എന്നയാളാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച ഷാജി, ക്വട്ടേഷൻ നൽകാൻ ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിന്റെ ശബ്ദരേഖയുൾപ്പെടെയാണു പരാതി നൽകിയത്.
https://www.facebook.com/Malayalivartha