കറുത്തവാവിലെ അമ്പിളിക്കല... താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കിയെന്ന് ഷെമീറിന്റെ ഭാര്യ; വിയ്യൂര്‍ വനിതാ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ സുമയ്യയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം; ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തിയപ്പോള്‍ സ്വപ്നയുടെ ഒന്നൊന്നര ഇടപെടല്‍

മലയാളികളെ ഏറെ അമ്പരപ്പിച്ച സംഭവമാണ് ജയില്‍ അധികൃതരുടെ കസ്റ്റഡിയിലിരിക്കെ ഷെമീര്‍ മരിച്ച സംഭവം. കഴിഞ്ഞ 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാന്‍ഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലില്‍ ക്രൂര മര്‍ദനമേറ്റത്. പിറ്റേന്ന് മരിച്ചു. എല്ലാത്തിനും സാക്ഷിയായ ഭാര്യ സുമയ്യ പറയുന്ന കാര്യങ്ങള്‍ വളരെ ക്രൂരത നിറഞ്ഞതാണ്. കഞ്ചാവ് കേസില്‍ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂര്‍ വനിതാ ജയിലില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യങ്ങള്‍ വിവരിച്ചത്.
മര്‍ദനത്തിന് സാക്ഷിയായിരുന്നു സുമയ്യ. അപസ്മാരമുള്ളയാളാണ്, മര്‍ദിക്കരുത് എന്ന് പ്രതികളെ കൈമാറുമ്പോള്‍ പൊലീസ് പറഞ്ഞതു ജയില്‍ അധികൃതര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ എന്നും ചോദിച്ചു മര്‍ദിച്ചു.
താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തിയെന്നാണ് സുമയ്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ എതിര്‍ത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മര്‍ദിച്ചതായും അവര്‍ പറഞ്ഞു.
അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു ചാടാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു.
കാക്കനാട് ജയിലില്‍ ചെന്നപ്പോള്‍ സുമയ്യയെ കാണാനെത്തിയ ബന്ധുക്കളെ അകത്തേക്കു കടത്തിവിട്ടില്ല. അതേസമയം, ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തി അകത്തുകടന്നു. ഇത് കണ്ട് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് രൂക്ഷമായി പ്രതികരിച്ചെന്നാണ് സുമയ്യ പറയുന്നത്. ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ക്കെന്താ കോവിഡ് നിയന്ത്രണമില്ലേ എന്ന് ഉദ്യോഗസ്ഥരോട് സ്വപ്ന ചോദിച്ച് തട്ടിക്കയറിയെന്നാണ് സുമയ്യ വെളിപ്പെടുത്തിയത്.
ഏറെ വിവാദമായിരുന്നു തൃശൂരിലെ അമ്പിളിക്കല ലോഡ്ജ്. അവസാനം റിമാന്‍ഡ് പ്രതികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് കോവിഡ് പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരുന്ന തൃശൂരിലെ അമ്പിളിക്കല നിരീക്ഷണകേന്ദ്രം അടച്ചു. പകരം ജില്ലാ ജയിനുള്ളില്‍ത്തന്നെയുള്ള 3 കെട്ടിടങ്ങള്‍ ഉപയോഗിക്കും. സ്ത്രീ തടവുകാര്‍ക്കു പ്രത്യേകം സംവിധാനവുമൊരുക്കും. കോവിഡ് പരിശോധന നടത്തുന്നതിനു സൗകര്യം ഇവിടെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
അമ്പിളിക്കലയില്‍ 24 റിമാന്‍ഡ് പ്രതികള്‍ക്കു മര്‍ദനമേറ്റതായാണു പൊലീസ് നല്‍കുന്ന വിവരം. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ എം.എസ്. അരുണിന്റെയും അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ എംആര്‍ രമേഷിന്റെയും നേതൃത്വത്തില്‍ ഇവിടെ ക്രൂരമര്‍ദനം നടന്നെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തതും കേന്ദ്രം അടച്ചുപൂട്ടിയതും.
കഞ്ചാവ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ഷമീറിനെ ഇവിടെ നിന്ന് അബോധാവസ്ഥയിലാണു ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഒരു രാത്രി ആശുപത്രിയില്‍ കിടന്നശേഷം മരിച്ചു. അപസ്മാര രോഗത്തെ തുടര്‍ന്നുള്ള വീഴ്ചമൂലം മരിച്ചു എന്നാണ് ജയില്‍ അധികൃതര്‍ പ്രചരിപ്പിച്ചത്. പക്ഷേ, പോസ്റ്റ്‌മോര്‍ട്ടത്തില്‍ 40 മുറിവുകളും തലയ്‌ക്കേറ്റ മാരകക്ഷതവും കണ്ടെത്തിയതോടെ ജയില്‍ ജീവനക്കാര്‍ സമ്മര്‍ദത്തിലായി. ആശുപത്രിയില്‍ ചികിത്സ തേടിയ മറ്റൊരു പ്രതിയുടെ കാല്‍വെള്ളയില്‍ മര്‍ദനത്തിന്റെ പാടുകള്‍ കണ്ടതോടെ ഈസ്റ്റ് പൊലീസ് ജയില്‍ ഉദ്യോഗസ്ഥരുടെ പേരില്‍ മര്‍ദനത്തിനു കേസെടുത്തു. ഷമീറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതിന്റെ പിറ്റേന്നു പുറത്തുവന്നതോടെ അമ്പിളിക്കലയിലെ ഭീകരമര്‍ദനങ്ങള്‍ നാടറിഞ്ഞു. ഇതിന് പിന്നാലെയാണ് ഭാര്യ സുമയ്യയുടെ വെളിപ്പടുത്തല്‍.
https://www.facebook.com/Malayalivartha























