പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന് വ്യാപക സന്ദേശം; വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത് രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച് നിങ്ങളെത്തന്നെ കുഴപ്പത്തില്‍ ചാടിക്കും, മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്
പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന് സമ്മോഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ലോകത്ത് കോടിക്കണക്കിന് ടൈപ്പ് 2 പ്രമേഹരോഗികള്‍ കഴിക്കുന്ന മരുന്നാണ് മെറ്റ്‌ഫോമിന്‍ എന്നത്. പ്രമേഹത്തിന് മാത്രമല്ല പിസിഒഡി ഉള്ള സ്‌സ്ത്രീകള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും ഇത് കൊടുക്കാറുണ്ട് എന്നും ഡോക്ടർ വ്യക്തമാക്കുകയാണ്. അങ്ങനൊരു മരുന്ന് കാന്‍സറിലേക്ക് വഴിതുറക്കും എന്നു പറയുന്നതിലെ സാംഗത്യം എന്തെന്ന് ഡോ. മനോജ് വെള്ളനാട് കുറിപ്പിലൂടെ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;
'മെറ്റ്ഫോമിന്‍ ഗുളികയില്‍ ക്യാന്‍സറുണ്ടാക്കുന്ന NDMA! മരുന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് FDA. ഞെട്ടിത്തരിച്ച് പ്രമേഹരോഗികള്‍'
അഥവാ ഞെട്ടിയില്ലെങ്കില്‍ പുറകിലൂടെ വന്നൊരുന്ത് തന്നിട്ടെങ്കിലും പ്രമേഹരോഗികളെ ഞെട്ടിക്കുകയാണ് പത്രമാധ്യമങ്ങളുടെയും 'വാട്സാപ്പ് ഫോര്‍വേഡ് അഡിക്റ്റ്' മാമന്മാരുടെയും പ്രധാനധര്‍മ്മം തന്നെ. അത്തരത്തില്‍ ഹൗസ് ഫുള്ളായി ഓടുന്നൊരു സന്ദേശത്തിന്‍്റെ തലക്കെട്ടാണ് മേളില്‍.
ലോകത്ത് കോടിക്കണക്കിന് ടൈപ്പ് 2 പ്രമേഹരോഗികള്‍ കഴിക്കുന്ന മരുന്നാണ് മെറ്റ്ഫോമിന്‍. പ്രമേഹത്തിന് മാത്രമല്ല, PCOD ഉള്ള സ്ത്രീകള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും ഇത് കൊടുക്കാറുണ്ട്. അങ്ങനൊരു മരുന്നിന് ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞാല്‍ ആരായാലും ഞെട്ടും.
യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവം?
അമേരിക്കയിലെ ചില മെറ്റ്ഫോര്‍മിന്‍ ബ്രാന്റുകളില്‍ NDMA (N -Nitroso dimethylamine) എന്ന പദാര്‍ത്ഥം അധികമായി കണ്ടെത്തിയതുകൊണ്ട് FDA ആ ബ്രാന്റുകള്‍ കടകളില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്ബനികളോട് ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ ബ്രാന്‍്റുകളുടെ ചില ബാച്ചുകളിലാണ് ഈ impurity കണ്ടെത്തിയത്. അതും, metformin സാവധാനം മാത്രം രക്തത്തില്‍ കലരുന്ന extended release വിഭാഗത്തില്‍ പെട്ട ഗുളികകളില്‍ മാത്രമാണ് അനുവദിക്കപ്പെട്ട അളവിലധികം NDMA കണ്ടെത്തിയിട്ടുള്ളത്.
FDA യുടെ വെബ്സൈറ്റിലൂടെ ഒന്ന് വെറുതെ സഞ്ചരിച്ചാല്‍ തന്നെ അറിയാന്‍ കഴിയും, ഇത്തരത്തില്‍ ഓരോ ബ്രാന്‍ഡ് മരുന്നും എത്ര പ്രാവശ്യം പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും ഈ വാര്‍ത്തയില്‍ പുതിയതെന്തെങ്കിലും ഉണ്ടോ എന്നും. ഒന്നുമില്ല. നിരന്തരം ഇത്തരം പരിശോധനകള്‍ നടക്കുകയും അതിന്‍്റെ ഫലം പൊതുജനങ്ങള്‍ക്ക് കാണും വിധം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടവര്‍.
Metformin എന്ന പ്രമേഹമരുന്ന് കണ്ടുപിടിച്ചിട്ടിപ്പൊ 100 വര്‍ഷമാകുന്നു. ഒരുപാട് പഠനങ്ങളിലൂടെ ഇതിനകം കടന്നുപോയ ശേഷമാണത്, Type 2 പ്രമേഹത്തിന്‍്റെ ഫസ്റ്റ് ലൈന്‍ മെഡിസിനായി അത് അംഗീകരിക്കപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ 'Essential medicines list'-ലെ ഒരംഗം കൂടിയാണീ മരുന്ന്. എന്നുവച്ചാല്‍ 'അവശ്യമരുന്ന്'.
എല്ലാ മരുന്നുകളെയും പോലെ തന്നെ, ഇതിനും സൈഡ് എഫക്റ്റ്സ് ഉണ്ട്. ശാസ്ത്രമതിനെപ്പറ്റി വിശദമായി പഠിച്ചിട്ടുമുണ്ട്. എന്തായാലും, അക്കൂട്ടത്തില്‍ ക്യാന്‍സര്‍ ഇല്ലാ. എന്നുവച്ചാല്‍ വാട്സാപ്പ് സന്ദേശം വായിച്ച് മെറ്റ്ഫോമിനെ വെറുതേ പേടിക്കണ്ടാന്ന്..
പിന്നെന്തിനാണീ പിന്‍വലിക്കല്‍ എന്നല്ലേ..?
NDMA-യെന്ന കലര്‍പ്പാണ് വില്ലന്‍. ആരാണീ NDMA?
N-Nitrosodimethylamine എന്ന രാസവസ്തുവിന്റെ ചുരുക്കെഴുത്താണ് ഇത്. നമ്മളുപയോഗിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും പാലിലും പാലുല്പന്നങ്ങളിലും ഇറച്ചിയിലും ഒക്കെ ഈ NDMA ഒരു മാലിന്യമായി കാണപ്പെടുന്നുണ്ട്. മാത്രമല്ല ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുമ്ബോഴും NDMA ഉണ്ടാകാറുണ്ട്. അതുപോലെ ചില വ്യാവസായിക രാസപ്രവര്‍ത്തനങ്ങളുടെ ബൈ പ്രോഡക്റ്റ് ആയും വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്ബോഴും ഈ രാസവസ്തു ഉണ്ടാകുന്നുണ്ട്.
ഈ കലര്‍പ്പ് മുന്‍പ് അമിതരക്ത സമ്മര്‍ദ്ദത്തിനുള്ള മരുന്നുകളായ വല്‍സാര്‍ട്ടന്‍, ലൊസാര്‍ട്ടന്‍, അസിഡിറ്റി മരുന്നായ റാനിറ്റിഡിന്‍ എന്നിവയിലെ ചില ബ്രാന്റുകളിലും നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുപോലെ മെറ്റ്ഫോമിന്‍്റെ ചില ബ്രാന്‍ഡുകളിലും.
NDMA ക്യാന്‍സര്‍ ഉണ്ടാക്കുമോ?
മനുഷ്യനില്‍ ഇതുവരെയും ഈ രാസവസ്തു ക്യാന്‍സര്‍ ഉണ്ടാക്കിയതായിട്ട് അറിവില്ല. എന്നാല്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യനില്‍ ഇത് ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട് എന്ന് കണ്ടിട്ടാണ് ഇതിനെ ഒരു 'പ്രോബബിള്‍ കാര്‍സിനോജന്‍' ആയി കണക്കാക്കുന്നത്. അളവ് നിയന്ത്രിക്കുന്നത്.
ഇവിടിപ്പൊ Metformin extended release ഗുളികകളില്‍ സാധാരണ ഭക്ഷണ വസ്തുക്കളില്‍ കാണുന്ന അളവിലെ NDMA ഉണ്ടായിരുന്നുള്ളു. എങ്കിലും വളരെ അധികം നാള്‍ ഉയര്‍ന്ന അളവില്‍ ഉള്ളില്‍ ചെന്നാല്‍ കാന്‍സറിനു ഹേതുവായാലോ എന്ന സംശയമുള്ളതിനാനാലാണ്, പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആ ബ്രാന്റുകളിലെ ആ ബാച്ച് മരുന്നുകള്‍ തിരിച്ച് വിളിച്ചത്.
ഇതില്‍ നിന്നും ഈ സിസ്റ്റം എത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നുകൂടി മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. ഒരു മരുന്ന്, അതും 100 വര്‍ഷത്തോളമായി നിരവധി പഠനങ്ങളിലൂടെ കൃത്യമായ ധാരണയുള്ള ഒരു മരുന്ന്, അതിലെ ഓരോ ബ്രാന്‍ഡും വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ പോലും വീണ്ടുമതില്‍ പഠനങ്ങള്‍ നടക്കുന്നു എന്നും, എന്തെങ്കിലും പോരായ്മ കണ്ടെത്തിയാലുടന്‍ തിരിച്ചു വിളിക്കാനും, അതുവഴി രോഗികളുടെ സേഫ്റ്റി ഉറപ്പുവരുത്താനും സാധിക്കുന്നുണ്ടെന്നുമൊക്കെ ഉള്ളതിന്‍്റെ തെളിവാണ് ഇത്തരം വാര്‍ത്തകള്‍. അതിന്‍്റെ പോസിറ്റീവ് വശം തന്നെയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. രോഗിയുടെ സുരക്ഷയ്ക്ക് ശാസ്ത്രമെത്ര പ്രാധാന്യം കൊടുക്കുന്നുണ്ടെന്നതിന്‍്റെ തെളിവാണവ.
മെറ്റ്ഫോമിന്‍ കഴിക്കുന്ന പലരും ഉത്കണ്ഠാകുലരായി മെസേജുകള്‍ അയച്ചതുകൊണ്ടാണിതെഴുതിയത്. എല്ലാവരും മനസിലാക്കേണ്ടത്, ഏതാനും ബ്രാന്റുകളുടെ ചില ബാച്ചുകളില്‍ മാത്രമാണു NDMA കൂടുതലായി കണ്ടത്, അതും extended release വിഭാഗത്തിലുള്ളവയില്‍ മാത്രം.
അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മെറ്റ്ഫോര്‍മ്മിന്‍ തുടര്‍ന്നു ഉപയോഗിക്കുക. വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത് രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച് നിങ്ങളെത്തന്നെ കുഴപ്പത്തില്‍ ചാടിക്കും. എന്നിട്ടും ആശങ്കയുണ്ടെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറെ നേരിട്ട് ബന്ധപ്പെട്ട് വേണ്ടത് ചെയ്യുക.
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha