ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐ.സി.യു.വില്‍ കയറുമെന്നും വാര്‍ത്താവായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമുക്ക് കാണാം'... പത്താം തിയതി ഇ.ഡിക്ക് മുമ്പില്‍ ഹാജരാകും; അത് കഴിഞ്ഞാലും എല്ലാവരും ഇവിടെത്തന്നെ കാണണം! തുറന്നടിച്ച് കെ.എം.ഷാജി

ചോദ്യം ചെയ്യുന്നതിനായി നവംബര്‍ 10-ന് ഹാജരാകാന്‍ കെ.എം. ഷാജി എം.എല്‍.എ.യോട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം കെ.എം. ഷാജി തന്നെയാണ് സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. നവംബര്‍ 10-ന് ഹാജരാകാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയായ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എല്‍.എ.യുടെ പോസ്റ്റില്‍ പറയുന്നു. 'അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ചെയ്യുക തന്നെ ചെയ്യും. അതുവരെ പൊതുമധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുതെന്ന നിയമവിദഗ്ധരുടെ ഉപദേശമുള്ളതിനാല്‍ അതിന് മുന്‍പ് പ്രതികരിക്കുന്നില്ലെന്ന് മാത്രം. 10-ാം തീയതി കഴിഞ്ഞാലും എല്ലാവരും ഇവിടെത്തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐ.സി.യു.വില്‍ കയറുമെന്നും വാര്‍ത്താവായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം' എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, നിര്‍ബന്ധവുമുണ്ടെന്നും ഷാജി പറയുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴ ആരോപണത്തെ തുടര്‍ന്ന് കെ.എം. ഷാജിയുടെ ആസ്തി പരിശോധിക്കാന്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളക്കുകയും ചെയ്തിരുന്നു.
പോസ്റ്റ് ഇങ്ങനെയായിരുന്നു...
ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!
നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാൻ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാൽ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം!!
അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും, ഐ സി യു വിൽ കയറുമെന്നും വാർത്താ വായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം!!
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിർബന്ധവുമുണ്ട്!!
അതേസമയം മുസ്ലിം ലീഗ് എം.എല്‍.എ. കെ.എം. ഷാജിക്കെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ. നേതാവ് എ.എ. റഹീം രംഗത്തെത്തിയിരുന്നു. കള്ളപ്പണ ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമായി കെ.എം. ഷാജി മാറിയിരിക്കുകയാണെന്ന് റഹീം ആരോപിച്ചു.
കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലായി അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്ന് ആസ്തിയുടെ അസാധാരണ വളര്‍ച്ച വ്യക്തമാണെന്ന് റഹീം പറഞ്ഞു. ഈ സമ്പത്തിന്റെ സ്രോതസ് ഏതാണെന്ന് ഷാജി വെളിപ്പെടുത്തണമെന്നും റഹീം ആവശ്യപ്പെട്ടു. 2016ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷം രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്. ഇതില്‍ 10 ലക്ഷം രൂപ വായ്പയെടുത്തിട്ടുള്ള നിര്‍മാണത്തിലിരിക്കുന്ന വീടിനെപ്പറ്റിയും പറയുന്നുണ്ട്.
തൊട്ടടുത്ത മാസങ്ങളില്‍ പണി പൂര്‍ത്തിയായ വീട് വേങ്ങേരി വില്ലേജ് ഓഫീസര്‍ അളക്കുന്നു. ഇതില്‍ മൂന്ന് നിലകളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5660 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് ഇത്. രണ്ട് നില വീടിനുള്ള പെര്‍മിറ്റ് മാത്രമുള്ളപ്പോളാണ് ഇതെന്നും റഹീം പറഞ്ഞു. അന്നത്തെ കണക്കു പ്രകാരം ഈ വീടിന് നാലുകോടിയിലധികം തുക ചെലവായിട്ടുണ്ടാകാമെന്നും റഹീം ആരോപിച്ചു. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 47.80 ലക്ഷം രൂപ വരുമാനം ഉണ്ടെന്ന് പറഞ്ഞ ഷാജിക്ക് എവിടുന്നാണ് ഇത്രയും തുക മാസങ്ങള്‍ക്കകം ലഭിച്ചതെന്ന് വ്യക്തമാക്കണം.
ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇഞ്ചിക്കൃഷിയുടെ കാര്യമാണ് അദ്ദഹം പറഞ്ഞത്. അങ്ങനെയെങ്കില്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചിക്കര്‍ഷകര്‍ക്ക് ഷാജി ഒരു വിദഗ്ധ ക്ലാസെടുത്ത് കൊടുക്കണമെന്നും റഹീം പറഞ്ഞു. അതിന് ഡി.വൈ.എഫ്.ഐ. സൗകര്യമൊരുക്കി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഞ്ചിക്കൃഷി കര്‍ണാടകയില്‍ നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കില്‍ 2016 ല്‍ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അതേപ്പറ്റി വ്യക്തമാക്കേണ്ടതുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലില്ല.
ഇനി പാട്ടത്തിന് കൃഷി ചെയ്ത് പണം സമ്പാദിച്ചതാണെങ്കില്‍ അങ്ങനെ ലഭിച്ച പണം കൈമാറ്റം നടത്തിയതിന്റെ ബാങ്ക് രേഖകള്‍ എവിടെയന്ന് വ്യക്തമാക്കണം. രണ്ടുലക്ഷം രൂപയോളം ആദായനികുതി അടച്ചതായി അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. അന്ന് ആദായനികുതി അടച്ചപ്പോള്‍ ഇഞ്ചിക്കൃഷിയിലൂടെ ലഭിച്ച ആദായം വ്യക്തമാക്കിയിട്ടുണ്ടോ. ഷാജി തുടര്‍ച്ചയായി കള്ളം പറയുന്നു. പൊതുപ്രവര്‍ത്തനം സ്വത്ത് സമ്പാദിക്കാനുള്ള മാര്‍ഗമാണെന്ന് കരുതുന്ന ആളാണ് എന്നും റഹീം ആരോപിച്ചു. പാണക്കാട് തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണം. ഇഞ്ചിക്കര്‍ഷകനല്ല, അധോലോക കര്‍ഷകനാണ് ഷാജിയെന്നും റഹീം ആരോപിച്ചു. അതിനാല്‍ തന്റെ അര എം.എല്‍.എ. സ്ഥാനം ഒഴിയണമെന്നും റഹീം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha




















