സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല, റമീസിനേയോ മറ്റ് പ്രതികളേയോ അറിയില്ലെന്ന് കാരാട്ട് റസാക്ക്... ലീഗ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്; തുറന്നടിച്ച് കാരാട്ട് റസാക്ക്

സ്വർണ കള്ളക്കടത്ത് കേസിലേക്ക് തന്റെ പേര് പരാമർശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കാരാട്ട് റസാഖ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്നും റമീസിനേയോ മറ്റ് പ്രതികളേയോ അറിയില്ലെന്നും കാരാട്ട് റസാക്ക് പ്രതികരിച്ചു. അന്വേഷണ ഏജൻസികൾ തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. പ്രത്യേജ അജണ്ട വെച്ചുള്ള അന്വേഷണം പാടില്ല. കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലീഗ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ പേര് പറഞ്ഞത് പ്രതികളല്ല പ്രതിയുടെ ഭാര്യയാണ്. മൊഴി വിശ്വസനീയമല്ല. പുറത്ത് നിൽക്കുന്നവരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്നും എംഎൽഎ പ്രതികരിച്ചു.
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴിയിലാണ് കാരാട്ട് റസാക്കിനെക്കുറിച്ച് പരാമർശിച്ചത്.
സന്ദീപ് തന്നോട് പറഞ്ഞതിൽ കെടി റമീസിന്റെയും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുവെന്നും ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചതെന്നും റമീസ് വഴിയായിരുന്നു ഇടപെടലെന്നുമാണ് സൌമ്യയുടെ മൊഴി. ഈ മൊഴിയടങ്ങിയ റിപ്പോർട്ട് കസ്റ്റംസ് കേന്ദ്രത്തിന് സമർപ്പിച്ചു. റിപ്പോർട്ടിൽ കാരാട്ട് റസാക്കിന്റെ പേര് കാനാട്ട് റസാക്ക് എന്നാണ് തെറ്റായി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ക്ലറിക്കൽ തെറ്റ് മാത്രമാണെന്നാണ് കസ്റ്റംസ് വ്യത്തങ്ങളുടെ പ്രതികരണം. അതേ സമയം അദ്ദേഹം എംഎൽഎയാണെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പരാമർശിച്ചില്ല.
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എംഎല്‍എക്കും കാരാട്ട് ഫൈസലിനുമെതിരായ മൊഴി പുറത്ത് വന്നത് ഇങ്ങനെയായിരുന്നു. റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നല്‍കിയ മൊഴിയാണ് പുറത്ത് വന്നത്. കാരാട്ട് ഫൈസലിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജൂലായ് എട്ടിനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് വിളിച്ച് മൊഴിയെടുത്തത്. സ്വപ്‌നയുടെ ഒത്താശയോടുകൂടി സന്ദീപും സരിത്തും റമീസും നടത്തുന്ന സ്വര്‍ണക്കടത്ത് സംബന്ധിച്ച് സൗമ്യക്ക് വ്യക്തമായ വിവരമുണ്ടെന്നാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിനെ എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരിക ഉപദ്രവം നടത്തിയെന്നും സൗമ്യ നല്‍കിയ മൊഴിയിലുണ്ട്. കൊടുവള്ളിയിലുള്ള കാരാട്ട് റസാഖിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വര്‍ണം കടത്തുന്നത്.
സ്വപ്‌നയുടെ ഒത്താശയോടുകൂടിയാണ് സ്വര്‍ണക്കടത്തെന്നും മൊഴിയില്‍ പറയുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്റെ വീട്ടില്‍ കൊണ്ടുവന്നാണ് സ്വര്‍ണം പുറത്തെടുത്തിരുന്നെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്നയെ പുറത്ത് വിട്ടാല്‍ രാജ്യത്തിന് സാമ്പത്തിക ഭീഷണിയാണെന്ന് ചൂണ്ടികാട്ടി കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് സൗമ്യയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയ്‌ക്കെതിരെ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha




















