സ്വപ്‌നാ സുരേഷിന്റേതെന്നു പറയുന്ന ഫോണ്‍ ശബ്ദം പുറത്തു വന്നതിനു പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ കൈകളോ ?
സ്വപ്‌നാ സുരേഷിന്റേതെന്നു പറയുന്ന ഫോണ്‍ ശബ്ദം പുറത്തു വന്നതിനു പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ കൈകളോ ? കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസ് വഴിതിരിച്ചുവിടാന്‍ ജയില്‍ അധികൃതരെ മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പ് ഉപയോഗിച്ചതാണോ. ? ഈ രണ്ടു ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നേരിട്ടിറങ്ങി അട്ടക്കുളങ്ങര ജയിലില്‍ അന്വേഷണം നടത്തിയിട്ടും ഉത്തരം വരുന്നില്ല. ജയില്‍-പോലീസ് വകുപ്പിലെ ഉന്നതരെ ഈ നാടകം കളിയില്‍ സര്‍ക്കാര്‍ ഉപയോഗിച്ചുവെങ്കില്‍ അതിനു പിന്നില്‍ ലക്ഷ്യം പലതാണ്. കോടിയേരി ബാലകൃഷ്ണന്റെ രാജിയും ബിനീഷ് കോടിയേരിയുടെ തുടര്‍ അറസ്റ്റുകളുമൊക്കെയായി തരിപ്പണമായ സിപിഎം പഞ്ചായത്ത് ഇലക്ഷനെ നേരിടാന്‍ പെടാപ്പാടു പെടുകയാണ് സിപിഎം. ഇടതുമുന്നണിക്ക് വ്യക്തമായ അജണ്ടയും വികസന ക്ഷേമപദ്ധതികളുടെ നിരയുമൊക്കെയുണ്ടെങ്കിലും സ്വര്‍ണക്കള്ളക്കടത്തിലും കള്ളപ്പണം ഇടപാടിലും മയക്കുമരുന്നു കച്ചവടത്തിലുമായി എല്ലാ ഇമേജും തകര്‍ന്നടിഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വപ്‌നയുടെ സംഭാഷണം പുറത്തുവരുന്നത്.
ഇതേ ദിവസംതന്നെയാണ് അഴിമതിപ്പാലത്തില്‍ പ്രതിസ്ഥാനത്തുള്ള മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയതും. രണ്ടു ദിവസത്തെ വാര്‍ത്താ വിചാരണയും ചാനല്‍ ആഘോഷവും സ്വപ്‌നയുടെ സംഭാഷണത്തിലും ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റിലുമായി വഴി തിരിഞ്ഞിരിക്കുന്നു. ജയിലിലെ ഫോണ്‍ വിളിയില്‍ സ്വപ്‌നാ സുരേഷ് അറിഞ്ഞുകൊണ്ട് നാടകം കളിച്ചതോ അതല്ലെങ്കില്‍ കരുവാക്കപ്പെട്ടതോ എന്നും സംശയിക്കണം. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് സ്വര്‍ണക്കട്ടികള്‍ പിടിച്ച ദിവസങ്ങളില്‍ തുടങ്ങിയതാണ് സ്വപ്‌നയുടെ നാടകം കളികള്‍.
കേസിലുടനീളം സ്വപ്‌നാ സുരേഷിന്റെ ബുദ്ധിയും തന്ത്രവും അപാരമായിരുന്നു. കസ്റ്റംസില്‍ നിന്നും നയതന്ത്രബാഗേജിലെ സ്വര്‍ണക്കട്ടികള്‍ തിരികെയെടുക്കാന്‍ ശിവശങ്കറിനെയും കസ്റ്റംസിനെയും സ്വാധീനിച്ചതും ഭീഷണി മുഴക്കിയതും ഒരു വശത്ത്. പിടിവീഴാതിരിക്കാന്‍ ആഴ്ചകളോളം തിരുവനന്തപുരത്തും കൊച്ചിയിലും ഉള്‍പ്പെടെ ഒളിച്ചുപാര്‍ത്തത്. പിന്നീട് ബാംഗളൂരിലേക്ക് രക്ഷപ്പെടാന്‍ ഉന്നതരുടെ സഹായം തേടിയത്. താന്‍ നിരപരാധിയാണെന്നും പിടിക്കാന്‍ വന്നാല്‍ ജീവനൊടുക്കുമെന്നുമുള്ള സംഭാഷണം റിക്കാര്‍ഡ് ചെയ്ത് ചാനല്‍പ്രമുഖരെ ഏല്‍പ്പിച്ചത്. ബാംഗളൂരിലേക്ക് അതീവരഹസ്യമായി മുങ്ങി അവിടെ ഒന്നിലേറെ ഹോട്ടലുകളില്‍ ഒളിവില്‍ കഴിഞ്ഞത്. തീരുന്നില്ല അറസ്റ്റിലായശേഷം ആഴ്ചകളോളം മൗനം പാലിച്ചും കള്ളം പറഞ്ഞും കേന്ദ്ര അന്വേഷണ ഏജന്‍സികളെ വട്ടംകറക്കിയത്.
ബികോംകാരിയെന്ന വ്യാജേന പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്‌ന സുരേഷിന്റെ കുബുദ്ധിയും തന്ത്രങ്ങളും കേരളം എത്രയോ കണ്ടതാണ്. ആ നിലയില്‍ ജയിലില്‍ നിന്ന് നടത്തിയ ഫോണ്‍ സംഭാഷവും കേസ് അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമോ ഇലക്ഷന്‍ പശ്ചാത്തലത്തില്‍ സര്‍ക്കാരിനു വേണ്ടി നടത്തിയ മറ്റൊരു വഴിമാറ്റല്‍ നാടകമോ ആയിക്കൂടെന്നില്ല. കേസില്‍ മുഖ്യമന്ത്രിയുടെ പേരും പങ്കാളിത്തവും പറയാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നതായുളള ശബ്ദരേഖ പുറത്തുവന്നു മൂന്നു ദിവസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണം പ്രഖ്യാപിക്കാത്തതും ദുരൂഹതയുയര്‍ത്തുന്നു. ശബ്ദസംഭാഷണം എവിടെ ആരുടെ സഹായത്തോടെ എങ്ങനെ റിക്കാര്‍ഡ് ചെയ്തുവെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് കഴിഞ്ഞ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്കു കത്തു നല്‍കിയശേഷവും നടപടിയില്ല.
ഇക്കാര്യത്തില്‍ പോലീസ് മേധാവി ഏജിയുടെ നിയമോപദേശം തേടിയതല്ലാതെ തുടര്‍ നടപടി സ്വീകരിക്കാത്തതിലും ദുരൂഹതയേറെയാണ്. ഇതിനു പിന്നാലെയാണ് സ്വപ്‌നയുടെ ശബ്ദം എങ്ങനെ പുറത്തുവന്നു എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയില്‍ ഡിപിക്ക് കത്ത് നല്‍കിയിരിക്കുന്നത്. കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് കേന്ദ്ര ഏജന്‍സിയുടെ സമ്മര്‍ദ്ദമെന്നാണ് സ്വപ്‌നയുടെ ശബ്ദത്തില്‍ കേള്‍ക്കുന്ന മറ്റൊരു ഗുരുതര ആരോപണം. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് പുറത്തു വന്നിരിക്കുന്നത്. സ്വപ്‌ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല. സ്വര്‍ണക്കള്ളക്കടത്ത് പിടിച്ച് ഒളിവിലായ കാലം മുതല്‍ സ്വപ്‌നയുടെ ബുദ്ധി തന്ത്രങ്ങള്‍ എന്തൊക്കെയായിരുന്നു. ഒളിവില്‍ സ്വപ്‌ന സുരേഷ് ഉപയോഗിച്ചത് സാറ്റലൈറ്റ് ഫോണ്‍. ഇക്കാലത്ത് ഒപ്പമുണ്ടായിരുന്ന മകളുടെ ഫോണില്‍പോലും സ്വപ്‌ന സംസാരിച്ചിരുന്നില്ല.
തൃപ്പൂണിത്തുറയിലെ ഒളിവു കേന്ദ്രത്തില്‍ നിന്ന് റിക്കാര്‍ഡ് ചെയ്ത് സ്വപ്‌ന ചാനലുകള്‍ക്ക് നല്‍കിയ സംഭാഷണം ഇങ്ങനെയായിരുന്നു. മാധ്യമവാര്‍ത്തകള്‍ തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്നും താന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെുമാണ് സ്വപ്‌ന അന്നു പറഞ്ഞത്. തന്നെ യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ചുവിട്ടിട്ടില്ല. താന്‍ രാജിവെച്ചതിന് ശേഷം അവര്‍ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജിന്റെ ക്ലിയറന്‍സ് താമസിച്ചപ്പോള്‍ അതിന്റെ കാരണം അന്വേഷിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നാണെന്നും അവര്‍ പറഞ്ഞു.
കോണ്‍സുലേറ്റിലെ കാര്‍ഗോ ഡിപ്പാര്‍ട്ട്‌മെന്റില്‍ താന്‍ ജോലി ചെയ്തിട്ടില്ല. കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറയുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനായ രാമമൂര്‍ത്തിയെ ഒരു പ്രാവശ്യം വിളിച്ചിരുന്നു. മറ്റൊരു ബന്ധവും തനിക്ക് ഇതുമായി ഇല്ലെന്നും സ്വപ്ന പറയുന്നു. ജോലിയില്ലാത്ത അനിയന്‍, രോഗിയായ അമ്മ, രണ്ട് മക്കള്‍ എന്നിവരുമായി വാടകവീട്ടില്‍ കഴിയുന്ന ഒരു പാവമാണ്. യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ അഡ്മിനിസ്‌ട്രേറ്റിവ് സെക്രട്ടറി എന്ന നിലയില്‍ ഉള്ള ജോലികള്‍ മാത്രമാണ് താന്‍ ചെയ്തിരുന്നത്. ചിത്രങ്ങളില്‍ താന്‍ നിന്നത് മുഖ്യമന്ത്രിയുടെ പുറകിലായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സമീപത്ത് തന്നെ ഉണ്ടാകുക എന്നത് തന്റെ ജോലിയാണ്. ജോലിയുടെ ഭാഗമായിട്ട് മാത്രമേ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ആയവരുമായി ബന്ധപ്പെട്ടിട്ടുള്ളൂ എന്നും സ്വപ്‌ന അന്നു പറഞ്ഞു. സ്‌പേസ് പാര്‍ക്കില്‍ ജോലികിട്ടിയിട്ടും താന്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ജോലി താന്‍ തുടര്‍ന്നത് യുഎഇ എന്ന രാജ്യത്തോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണത്രെ. താന്‍ ജനിച്ച് വളര്‍ന്നത് ആ രാജ്യത്താണെന്നും സ്വപ്ന പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസ് ശരിക്കും അന്വേഷിച്ച് തെളിയിക്കണമെന്നും സ്വപ്‌ന അന്ന് ഒളിലിരുന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് പിടിയിലായശേഷമാണ് സ്വപ്‌നയും ശിവശങ്കറും മറ്റ് ഉന്നതരും ചേര്‍ന്ന് 21 തവണ സ്വര്‍ണം കടത്തിയതും ഈന്തപ്പഴം ഉള്‍പ്പെടെ ദുരൂഹ ഇടപാടുകള്‍ നടത്തിയതുമൊക്കെയായി കേരളത്തെ ഞെട്ടി കൊള്ളയുടെ പര്‍വതം പുറത്തായത്. നുണയിലും തട്ടിപ്പിലും വെട്ടിപ്പിലും അതിവിദഗ്ധയായ സ്വപ്‌ന ജയിലില്‍ നടത്തിയ ഈ സംഭാഷണം അപ്പാടെ വിശ്വസിക്കുന്നവര്‍ മണ്ടരാണെന്നു എന്നു പറഞ്ഞാല്‍ മതി.
https://www.facebook.com/Malayalivartha