തൊട്ടവനാരായാലും വിടില്ല... എന്‍ഫോഴ്‌സ്‌മെന്റ് സ്വപ്നയെ കൊണ്ട് കള്ളം പ്രചരിക്കുന്നുവെന്ന പ്രചാരണം സഖാക്കള്‍ നാട്ടില്‍ പാട്ടായതോടെ പ്രാഥമിക അന്വേഷണം നടത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍; സ്വപ്ന സുരേഷിന്റേതെന്ന പേരിലെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് ഓഗസ്റ്റിലാകാമെന്ന് സൂചന
വെറുതേ അന്വേഷണം നടത്തിവരുന്ന എന്‍ഫോഴ്‌സ്‌മെന്റിനെ പ്രകോപിപ്പിക്കേണ്ട വല്ല കാര്യം സഖാക്കള്‍ക്ക് ഉണ്ടായിരുന്നോ. ഇപ്പോഴിതാ മറ്റൊരു അന്വേഷണ ഏജന്‍സി കൂടി സ്വപ്നയുടെ പുറകിലായി. ക്രൈം ബ്രാഞ്ച് കൂടി രംഗത്തെത്തിയതോടെ പതിനൊന്നോളം അന്വേഷണ ഏജന്‍സികളാണ് സ്വപ്നയുടെ പുറകിലുള്ളത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സികളിലൊന്ന് വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടേതായി പുറത്തുവന്ന സന്ദേശമാണ് ഇഡിയുടെ ഇടപെടലിനിടയാക്കിയത്. മുഖ്യമന്ത്രിയെ കുടുക്കാനുള്ള നീക്കത്തിനു തെളിവായി ശബ്ദരേഖ ചൂണ്ടിക്കാട്ടി സിപിഎം പ്രചാരണവും തുടങ്ങി. ഇഡിയെക്കുറിച്ചാണു പരാമര്‍ശമെന്നു ശബ്ദരേഖയിലില്ലെങ്കിലും ഇതു പുറത്തുവിട്ട പോര്‍ട്ടല്‍ അവതാരകയുടെ വിവരണത്തില്‍ ഇഡിയെന്നു സൂചിപ്പിച്ചിരുന്നു. ഇതാണ് ശബ്ദസന്ദേശത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു സംശയിക്കാന്‍ ഒരു കാരണം. ഇതോടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി.
സ്വപ്ന സുരേഷിന്റേതെന്ന പേരിലെ ശബ്ദരേഖ റിക്കോര്‍ഡ് ചെയ്തതു സമീപ ദിവസങ്ങളിലല്ലെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ഇഡിയുടെ കസ്റ്റഡി അവസാനിച്ച ഓഗസ്റ്റ് 17നു സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്നു ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തിരിക്കാനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. കോടതിയുടെ കോണ്‍ഫറന്‍സ് മുറിയില്‍ അഭിഭാഷകന്‍ ജോ പോളുമായി സംസാരിക്കാന്‍ സ്വപ്നയെ അനുവദിച്ചിരുന്നു. 'ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത്....'എന്ന ശബ്ദരേഖയിലെ പരാമര്‍ശം നിര്‍ണായകമാണ്.
നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ സ്വപ്നയെ പൊലീസ് കാവലില്‍ അന്നു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്ക് അയയ്ക്കുന്നതിനു മുന്‍പ് സ്വപ്ന ഒരു മണിക്കൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വരാന്തയിലും ചെലവഴിച്ചു.
ജയില്‍വകുപ്പു നടത്തിയ മൊഴിയെടുപ്പില്‍ ശബ്ദരേഖയെ സ്വപ്ന തള്ളിപ്പറയാത്ത സാഹചര്യത്തില്‍ വെളിപ്പെടുത്തലിലെ വസ്തുതയും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ലഭിച്ചെന്ന നിലപാടില്‍ സ്വപ്ന ഉറച്ചുനിന്നാല്‍ അന്വേഷണ ഏജന്‍സികളും പ്രതിരോധത്തിലാകും. ഈയൊരു പ്രചരണമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്.
ഇഡിയുടെ കര്‍ശന നിലപാടാണ് അന്വേഷണത്തിനു വഴിതുറന്നത്. ജയിലിലുള്ള പ്രതിയുടെ ശബ്ദരേഖ പുറത്തുവന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഇഡി ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനു കത്ത് നല്‍കിയിരുന്നു. അദ്ദേഹം അതു ബെഹ്‌റയ്ക്കു കൈമാറിയതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ശബ്ദരേഖ എവിടെവച്ച്, ആരു റെക്കോര്‍ഡ് ചെയ്‌തെന്ന് കണ്ടുപിടിക്കണമെന്നും ജയില്‍ വകുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ഋഷിരാജ് സിങ് നേരത്തേ ബെഹ്‌റയ്ക്കു കത്ത് നല്‍കിയിരുന്നെങ്കിലും പൊലീസ് അന്വേഷണം തുടങ്ങിയിരുന്നില്ല. സ്വപ്നയുടെ പരാതി ലഭിച്ചാലേ അന്വേഷണത്തിന്റെ കാര്യമുള്ളൂ എന്നായിരുന്നു നിലപാട്.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ശബ്ദസന്ദേശം പുറത്തുവിട്ടതിനു പിന്നിലെന്ന് ഇഡി നിലപാട് എടുത്തതോടെ അന്വേഷണം ഒഴിവാക്കാനാവില്ലെന്നായി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സമാന്തര അന്വേഷണം തുടങ്ങുകയും ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതിയുടെ ശബ്ദസന്ദേശം പുറത്തുപോയതിന്റെ ദുരൂഹത കോടതിയെ ധരിപ്പിക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. കോടതിയുടെ ഇടപെടല്‍ വന്നാല്‍ അതോടെ കാര്യങ്ങള്‍ കൈവിടും അതാണ് വളരെ പെട്ടന്ന് ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
"
https://www.facebook.com/Malayalivartha