തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം... ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്... തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശബരിമല വിവാദം സൂചിപ്പിച്ച് നടന്‍ സുരേഷ് ഗോപി
തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശബരിമല വിവാദം സൂചിപ്പിച്ച് നടന്‍ സുരേഷ് ഗോപി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ വിഷയം പരോക്ഷമായി സൂചിപ്പിച്ചത്. സംസ്ഥാനത്ത് ഇരുമുന്നണികളും ആരോപണങ്ങളില്‍ പെട്ടിരിക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്, ഒരാളുണ്ട് ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു-എന്റെ അയ്യന്‍, എന്റെ അയ്യന്‍'. സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണം. ശക്തമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്.
കേരളത്തിലെവിടെയൊക്കെ ബി.ജെ.പിയ്ക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാര്‍ട്ടികള്‍ ഭയക്കുന്നത്. അതിനാല്‍ ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് അതിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ 'അമ്മ' എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിൽ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം സംഘടന തീരുമാനം എടുത്താൽ മതിയെന്നും അദേഹം പറഞ്ഞു. യൗവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമർപ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവർക്ക് അന്നത്തിനും മരുന്നിന്നുമുള്ള പണം നൽകുന്ന സംഘടനയാണിത്.
അതിനാൽ അത്തരമൊരു സംഘടന നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ബിനീഷിൻ്റെ കാര്യത്തിൽ അമ്മ സംഘടന യോഗ്യമായ തീരുമാനമെടുക്കും. എടുത്തുചാടിയൊരു തീരുമാനമെടുക്കേണ്ട ഒന്നല്ല ഇത്. അന്വേഷണത്തിൽ ഒരു തീരുമാനമാകട്ടെ. എടുത്തു ചാടിയൊരു തീരുമാനമെടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാദമാവുകയും ചെയ്തിട്ടുണ്ട്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല, സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha