ബിനീഷ് വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി ;ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു
ബിനീഷ് വിഷയത്തിൽ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി. അമ്മ രാഷ്ട്രീയ സംഘടനയല്ല. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതി. എടുത്തു ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു. നിയമം തീരുമാനിക്കട്ടെ, അതിന് ശേഷം സംഘടന തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്കെതിരെ വിവിധ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്‍ച നിർവാഹക സമതിയോഗം കൊച്ചിയിൽ ചേര്‍ന്നിരുന്നു.പ്രസിഡന്‍റ് മോഹൻലാൽ, വൈസ് പ്രസിഡന്‍റ് മുകേഷ് , ജനറൽ സെക്രട്ടറി ഇടവേള ബാബു തുടങ്ങിയവർ നേരിട്ട് പങ്കെടുത്ത യോഗത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ തീരുമാനിച്ചിരുന്നു. ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യം അംഗങ്ങൾക്കിടയിൽ നിന്നും ഉയർന്നിരുന്നു. സമാനമായ വിഷയങ്ങളിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ല എന്നും അംഗങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടെങ്കിലും പുറത്താക്കലുണ്ടായില്ല.
മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യില്‍ നിന്നും പുറത്താക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒരിടവേളയ്ക്ക് ശേഷം താര സംഘടന യോഗം കൂടിയത്. ഇതിന് തൊട്ട് പിന്നാലെ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് അമ്മ താര സംഘടന. നാടകീയ രംഗങ്ങളായിരുന്നു കൊച്ചിയിൽ അരങ്ങേറിയത്. യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് സിദ്ദിഖായിരുന്നു. എന്നാൽ യോഗം അവസാനിച്ചിട്ടില്ലെന്നും തനിക്ക് പോയിട്ട് തിരക്കുള്ളതിനാൽ നേരത്തേ ഇറങ്ങിയതാണെന്നും യോഗതീരുമാനങ്ങൾ കൃത്യമായി എക്സിക്യൂട്ടിവ് പ്രസിഡൻ്റായ മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്നാൽ ഏറെ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ പുറത്തേക്ക് എത്തിയതും യോഗതീരുമാനങ്ങൾ കുറിച്ച കുറിപ്പ് മാധ്യമങ്ങൾക്ക് നേരേ നീട്ടുകയായിരുന്നു.
പ്രതികരണത്തിനായി മൈക്കുമായി അടുത്തേക്കെത്തിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം ഇതിലുണ്ടെന്ന് പറഞ്ഞ് കയർക്കുകയായിരുന്നു മോഹൻലാൽ. ലാലേട്ടന്റെ ഈ പെരുമാറ്റം കണ്ടുനിന്നവരെയെല്ലാം ഒരുനിമിഷം ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ വേണമെങ്കിൽ പറയാം. ദേഷ്യപ്പെട്ട് നീങ്ങിയ മോഹൻലാൽ ഉടൻ തന്നെ കാറിൽ കയറി വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു. ഇത് വായിച്ചാൽ മതിയെന്നും ഞാൻ ഒന്നും സംസാരിക്കില്ലെന്നും മോഹൻലാൽ ദേഷ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . ഇതിൻ്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലാണ്.
അതേസമയം മയക്കു മരുന്ന് കേസില്‍ അറസ്റ്റില്‍ ആയ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യില്‍ നിന്നും പുറത്താക്കുന്നത് സംബന്ധിച്ച് നടന്ന യോഗത്തില്‍ വിഭിന്ന അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനുള്ള തീരുമാനത്തിലാണ് സംഘടന എത്തിയത്.
https://www.facebook.com/Malayalivartha