കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ എ.സുരേശന്‍ രാജിവച്ചു... ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യത....
നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ എ.സുരേശന്‍ രാജിവച്ചു. വിവരം അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. കേസ് ഇനി ഈ മാസം 26നാണ് കോടതി പരിഗണിക്കുക. അന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കേസ് വിചാരണകോടതി എടുക്കുന്ന സമയത്ത് സുരേശന്‍ കേസില്‍ ഹാജരായില്ല. പകരം രാജിവച്ചതായി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കത്ത് മുഖാന്തരമാണ് രാജി വിവരമറിയിച്ചത്. രാജി സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇനി സാധ്യത. മുന്‍പ് അത്യന്തം നാടകീയമായ സംഭവങ്ങളാണ് നടിയെ ആക്രമിച്ച കേസ് വിചാരണയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. വിചാരണ കോടതിയില്‍ നിന്ന് നീതി ലഭിക്കാന്‍ സാദ്ധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ആക്രമണം നേരിട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിചാരണകോടതിയില്‍ നിന്ന് മുന്‍പ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ എ.സുരേശന്‍ ഇറങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു. വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണം നേരിട്ട നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കും എന്ന് നിരീക്ഷിച്ച് ഹര്‍ജി തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha