സോളാല്‍ പീഡനക്കേസുകൾ സി ബി ഐക്ക് വിട്ട നടപടി രാഷ്ട്രീയപ്രേരിതം...ബാക്കിയെല്ലാം പിന്നീട് പറയം; സംസ്ഥാന സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി; സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കാനില്ലെന്ന് അടൂര്‍ പ്രകാശ് എം പി
അഞ്ചുവര്‍ഷമായിട്ടും സോളാല്‍ പീഡനക്കേസുകളില്‍ നടപടി എടുക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ അന്വേഷണം സി ബി ഐക്ക് വിട്ടിരിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ പീഡനക്കേസുകളിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ഉമ്മന്‍ ചാണ്ടിയും പ്രതിയാണ്. സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കാനില്ലെന്നാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അടൂര്‍ പ്രകാശ് എം പി പറഞ്ഞത്. വിഷയത്തില്‍ യു ഡി എഫ് നേതാക്കളുമായി ആലോചിച്ചശേഷം പ്രതികരിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിങ്ങനെ ആറു നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് നല്‍കും.
2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്.
ഇപ്പോഴത്തെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുളളക്കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുമുണ്ട്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.
https://www.facebook.com/Malayalivartha