മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് ഉന്നതവിദ്യാഭ്യാസം നേടാനെത്തുന്ന കാലം വിദൂരമല്ല; ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഇപ്പോൾ നടക്കുന്നു; നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍
ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുകയാണ് . ആ നടപടിയുടെ അവസാനഘട്ടത്തിലാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞിരിക്കുന്നത് . ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിര്‍മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത് .
എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി 3,000 കോടിയുടെ പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നത് . 225 ഓളം ന്യൂജന്‍ കോഴ്സുകളും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതുതായി തുടങ്ങി . കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഇന്ന് രാജ്യത്തിനു തന്നെ മാതൃകയാണ് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി . അതുപോലെ തന്നെ ഉന്നതവിദ്യാഭ്യാസ മേഖലയെയും ഉയര്‍ത്തുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു . മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് ഉന്നതവിദ്യാഭ്യാസം നേടാനെത്തുന്ന കാലം വിദൂരമല്ല എന്ന പ്രതീക്ഷ അദ്ദേഹം പങ്കു വച്ചു .
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വന്ന മാറ്റങ്ങള്‍ വളരെ വലുതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും ചൂണ്ടിക്കാട്ടി . സാങ്കേതികപരമായും അക്കാദമികപരമായും ഏറെ നേട്ടങ്ങള്‍ കൈവരിച്ചു. കോളേജുകളുടെ അടിസ്ഥാനസൗകര്യ വികസനം ഏറെ മെച്ചപ്പെട്ടതായും മന്ത്രി പ്രശംസിച്ചു. 16.25 കോടി ചെലവഴിച്ചാണ് 14,212 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നത്.
നിലവിലെ പഴക്കംചെന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് അഞ്ചു നിലകളും രണ്ട് ബേസ്മെന്റ് ഫ്ളോറുമുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ സ്വാഗതം ആശംസിച്ചു. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം, പ്രിന്‍സിപ്പാള്‍ എന്‍. വിജയകുമാര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ബൈജു ഭായ് ടി.പി, ഉന്നതവിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha