ജി സുധാകരനെ മാറ്റുന്നതിനെതിരെ അമ്പലപ്പുഴയിൽ വ്യാപക പോസ്റ്ററുകൾ;മണ്ഡലം തോൽക്കുമെന്നും പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ടേന്നും എന്നും ചോദിച്ചാണ് പോസ്റ്ററുകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിൽ നിന്ന് മന്ത്രി ജി സുധാകരനെ മാറ്റുന്നതിനെതിരെ വ്യാപക പോസ്റ്ററുകൾ. ജി സുധാകരനെ മാറ്റിയാൽ മണ്ഡലം തോൽക്കുമെന്നും പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ടേന്നും എന്നും ചോദിച്ചാണ് പോസ്റ്ററുകള്‍. മണ്ഡലത്തില്‍ പുതിയതായി പരിഗണിക്കുന്ന എച്ച് സലാമിന് എതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്. വലിയ ചുടുകാട്ടിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.അമ്പലപ്പുഴയിൽ ജി. സുധാകരൻ മാറിയതിൽ പ്രാദേശികമായ എതിർപ്പ് ശക്തമാണ്. ആലപ്പുഴ സീറ്റിൽ ഐസക്കിന്‍റെ അഭാവവും കീഴ്ഘടങ്ങളെ അസ്വസ്ഥമാക്കുന്നു. ഇരുവരും അനൗദ്യോഗിക പ്രചാരണം പോലും തുടങ്ങിയപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ അപ്രതീക്ഷിത നീക്കം. തോമസ് ഐസക്കിനും ജി സുധാകരനും വീണ്ടും അവസരം ലഭിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന് മേൽ ശക്തമായ സമ്മർദ്ദമാണ് ആലപ്പുഴയിലെ നേതാക്കൾ നടത്തിയത്. ജില്ലയിലെ ആകെ വിജയസാധ്യതയ്ക്ക് പോലും മങ്ങലേൽക്കുന്ന തീരുമാനമെന്നാണ് യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കിയത്. എന്നാൽ എതിർപ്പുകളും സമ്മർദ്ദങ്ങളുമെല്ലാം സംസ്ഥാന നേതൃത്വം പൂർണ്ണമായി തള്ളുകയായിരുന്നു. പുതിയ മുഖങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക അംഗീകാരത്തിനായി ഇന്ന് ജില്ലാ നേതൃത്വത്തിന് മുന്നിലെത്തും.
അതെ സമയം രണ്ട് തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന പാര്‍ട്ടി നയത്തിൽ അഭിപ്രായ ഭിന്നതകളുണ്ടായിട്ടും തീരുമാനം കര്‍ശനമായി നടപ്പാക്കി സിപിഎം. രണ്ട് ജയിച്ചവര്‍ മാറി നിൽക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമര്‍ശനം ഉയര്‍ന്നെങ്കിലും തോമസ് ഐസകും ജി.സുധാകരനും അടക്കം ആര്‍ക്കും ഇളവ് കൊടുക്കേണ്ട എന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചത്.ആലപ്പുഴയിൽ തോമസ് ഐസക്കിനേയും അമ്പലപ്പുഴയിൽ ജി.സുധാകരനേയും ജയസാധ്യത മുൻനിര്‍ത്തി വീണ്ടും മത്സരിപ്പിക്കണമെന്ന് വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കൾ സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ആര്‍ക്കും ഇളവ് വേണ്ട എന്നായിരുന്നു പൊതുവികാരം. ഇതോടെ സിപിഎമ്മിൻ്റെ ജനകീയരായ നിരവധി എംഎൽഎമാരായിരിക്കും ഇക്കുറി മത്സരിക്കാൻ അവസരം കിട്ടാതെ മാറി നിൽക്കേണ്ടി വരിക.മന്ത്രിമാരായ തോമസ് ഐസക് (ആലപ്പുഴ), ജി സുധാകരൻ (അമ്പലപ്പുഴ), സി.രവീന്ദ്രനാഥ് (പുതുക്കാട്) എന്നിവര്‍ക്ക് പകരം പുതുമുഖങ്ങൾ വരും. കോഴിക്കോട് നോര്‍ത്ത് എംഎൽഎ എ പ്രദീപ് കുമാര്‍, റാന്നി എംഎൽഎ രാജു എബ്രഹാം, കൊട്ടാരക്കര എംഎൽഎ അയിഷാ പോറ്റി എന്നിവരും ഇപ്രാവശ്യം മത്സരരംഗത്തുണ്ടാവില്ല. കോഴിക്കോട് നോര്‍ത്തിൽ മുൻ മേയര്‍ തോട്ടത്തിൽ രവീന്ദ്രൻ മത്സരിക്കാനാണ് സാധ്യത. കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാൽ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. ഇരിങ്ങാലക്കുടയിൽ എ.വിജയരാഘവൻ്റെ ഭാര്യ ആര്‍.ബിന്ദുവിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നേരത്തെ തൃശ്ശൂര്‍ കോര്‍പ്പറേഷൻ മേയറായിരുന്നു ബിന്ദു. പാലക്കാട് തരൂര്‍ സീറ്റിൽ നിലവിലെ എംഎൽഎയും മന്ത്രിയുമായ എ.കെ.ബാലൻ്റെ ഭാര്യ പി.കെ.ജമീല മത്സരിക്കും.
https://www.facebook.com/Malayalivartha