ഇത് സംസ്ഥാന പോലീസിന് കണ്ടെത്താൻ സാധിക്കില്ല എന്നതു കൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്; സംഭവം നടന്ന 2012 സെപ്റ്റംബര്‍ 19ന് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു; ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരി

സോളാര്‍ പീഡനക്കേസ് പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി സരിത എസ് നായർ. സംഭവം നടക്കുന്ന സമയം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്നും അവര്‍ പറഞ്ഞു . ഇത് സംസ്ഥാന പോലീസിന് കണ്ടെത്താൻ സാധിക്കില്ല എന്നതു കൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു.
സംഭവം നടന്ന 2012 സെപ്റ്റംബര്‍ 19ന് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു. അന്ന് രാവിലെ ലൈവ് സ്റ്റോക്കിന്റെ സെന്‍സസ് അവിടെ നടന്നിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാല്‍ ഭാര്യ മറിയാമ്മ ഉമ്മനായിരുന്നു അന്ന് ആ പരിപാടി ഉദ്ഘാടനം ചെയ്തത്.
എല്ലാ പരിപാടികളും റദ്ദാക്കിയിരുന്ന മുഖ്യമന്ത്രി അവിടെ വിശ്രമത്തിലായിരുന്നുവെന്നും സരിത വെളിപ്പെടുത്തി. സാക്ഷി മൊഴികള്‍ വില കൊടുത്തു വാങ്ങിയതിന്റെ ശബ്ദ രേഖകള്‍ തന്റെ പക്കലുണ്ട്. എങ്ങനെയാണ് കേസ് അട്ടിമറിച്ചത്, സാക്ഷികളെ സ്വാധീനിച്ചത് എന്നതിന്റെ ഓഡിയോ ക്ലിപ് കൈവശമുണ്ട്.
സാക്ഷികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. കെ.സി. വേണുഗോപാലിന്റെ പിഎ ശരത് ചന്ദ്രന്‍, മുന്‍ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ജി.ആര്‍. അജിത്ത് എന്നിവര്‍ കേസ് അട്ടിമറിക്കാനുള്ള സംഘത്തിലുണ്ടായിരുന്നു. ഇവരുടെ ശബ്ദ സന്ദേം തന്റെ പക്കലുണ്ട്.
കേസിന്റെ അറ്റം കാണാതെ പിന്മാറില്ലെന്നും പരാതിക്കാരി പറഞ്ഞു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുള്ളത്.
പരാതിക്കാരിയും ക്ലിഫ് ഹൗസില്‍ എത്തിയിട്ടില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്സണല്‍ സ്റ്റാഫിനെയും ഇക്കാര്യത്തില്‍ ചോദ്യം ചെയ്തിരുന്നു. ഏഴു വര്‍ഷം കഴിഞ്ഞതിനാല്‍ ടെലിഫോണ്‍ രേഖകള്‍ കിട്ടിയില്ല. പരാതിക്കാരിയുടെ ഡ്രൈവര്‍മാരുടെയും മൊഴിയെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























