പഠനം എം.കോമിന്, ഓടിക്കുന്നത് ഇന്ധന ടാങ്കർ! വളയിട്ട കൈകളിൽ ഈ വളയം ഭദ്രം... കൗതുകമായി 23കാരി...

ലോക്ക് ഡൗണാണായിട്ട് എല്ലാവരും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയിരിക്കുകയാണ്. ഈ സമയത്ത് 23കാരി ഡെലിഷ്യ അപ്പോഴും തിരക്കിലാണ്. മറ്റൊന്നുമല്ല പുള്ളിക്കാരി ടാങ്കർ ലോറി ഡ്രൈവറാണ്. ചെറുപ്പക്കാര്‍ക്കെല്ലാം പ്രചോദനമാണ് ഇന്ധന ടാങ്കര്‍ലോറി ഓടിക്കുന്ന പെണ്‍കുട്ടി ഡെലീഷ്യ ഡേവിസ്.
എന്നാലിപ്പോൾ ഡ്രൈവര്‍മാര്‍ക്കിടയില്‍ താരമായിരിക്കയാണ് ഡെലീഷ്യ ഡേവിസ് എന്ന ഇന്ധന ടാങ്കര്‍ലോറി ഓടിക്കുന്ന പെണ്‍കുട്ടി. ഇരുപത്തിമൂന്നാം വയസില്‍ അനായാസമായി ടാങ്കര്‍ ലോറി ഓടിക്കുന്നത് കാഴ്ചക്കാര്‍ക്കിടയില്‍ കൗതുകമാവുകയാണ്.
ചെറുപ്രായത്തില്‍ തന്നെ വാഹനങ്ങളോട് കമ്പമുണ്ടായിരുന്ന ഡെലീഷ്യ, ടാങ്കര്‍ ലോറി ഡ്രൈവറായ അച്ഛന്‍ ഡേവിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡ്രൈവിങ്ങിലേക്ക് കടന്നത്. കുട്ടിക്കാലം മുതലേ അച്ഛനൊപ്പം ടാങ്കറില്‍ കയറി ദീര്‍ഘദൂര യാത്ര നടത്തിയിരുന്നു. മകളുടെ ആവേശം കണ്ട് ഡേവിസ് ഡ്രൈവിങ്ങ് ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ചു.
എം കോമിന് പഠിക്കുന്ന ഡെലീഷ്യ ആദ്യം ഒഴിവു സമയങ്ങളിലായിരുന്നു ടാങ്കർ ലോറി ഓടിക്കാൻ എത്തിയിരുന്നത്. ലോക്ക്ഡൗൺ ആയി ക്ലാസുകൾ ഓൺലൈനായതോടെ പഠനത്തോടൊപ്പം ഡ്രൈവിങ്ങും കൊണ്ടു പോവുകയാണ് ഡെലീഷ്യ. ഹൈറേഞ്ച് ഡ്രൈവിങ് ഇഷ്ടപ്പെടുന്ന ഡെലീഷ്യയ്ക്ക് ഇനിയും ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്.
പതിനെട്ടു തികഞ്ഞ ശേഷം ആദ്യശ്രമത്തില്‍ തന്നെയാണ് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കിയത്. 21ാം വയസ്സില്‍ ഹെവി ലൈസന്‍സും. പിന്നീട് ടാങ്കര്‍ ലോറി ഓടിക്കണമെന്നായി. രാത്രിയില്‍ അച്ഛന്റെ സഹായത്തോടെ പരിശീലനം ആരംഭിച്ചു.
കാലിയായ ടാങ്കറുമായി തിരക്കുകുറഞ്ഞ റോഡുകളിലൂടെ വണ്ടിയോടിച്ചു പഠിച്ചു. ഒപ്പം ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഹെവി ലൈസന്‍സുള്ള സ്ത്രീകള്‍ കേരളത്തില്‍ വേറെയുമുണ്ടെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സുള്ള കേരളത്തിലെ ഏക വനിതയാണ് ഡെലീഷ്യ.
300 കിലോമീറ്ററോളം ദിവസേന ടാങ്കര്‍ ലോറി ഓടിക്കാറുണ്ട്. പുലര്‍ച്ചെ തന്നെ ലോഡ് എടുക്കാന്‍ കൊച്ചിയിലെ ഇരുമ്പനം എച്ച്പിസിഎല്‍ കേന്ദ്രത്തിലെത്തും. അവിടെ നിന്ന് തിരൂരിലേക്ക്. വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്തും. ആഴ്ചയില്‍ മൂന്നു തവണയാണ് ഡെലീഷ്യ കൊച്ചിയില്‍ പോയി വരുന്നത്.
ഇന്ധനം നിറച്ച ടാങ്കര്‍ ലോറികള്‍ ഡ്രൈവ് ചെയ്യുന്നത് അത്യാവശ്യം റിസ്‌ക്കുള്ള കാര്യമാണ്. കല്ലും മണലും നിറച്ച ലോറികള്‍ കൊണ്ടു പോകുന്നതിനെക്കാള്‍ പ്രയാസമാണ് ഇന്ധനം നിറച്ച വാഹനം ഓടിക്കുന്നത്. മണലും കല്ലുമെല്ലാമാകുമ്പോള്‍ വണ്ടി സ്റ്റേബിള്‍ ആയിരിക്കും.
എന്നാല്‍ ദ്രാവകമാകുമ്പോള്‍ കുലുക്കം ഉണ്ടാകും. അതുകൊണ്ട് തന്നെ അപകട സാധ്യത ഏറെ കൂടുതലാണ്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഡെലീഷ്യ ഈ ഡ്രൈവിംഗ് ഏറ്റെടുത്തിരിക്കുന്നത്.
പിജി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡ്രൈവിങ് ഒരു പ്രൊഫഷനായി തുടരാന്‍ തന്നെയാണ് ഡെലീഷ്യയുടെ ഇപ്പോഴത്തെ തീരുമാനം. സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറാകണമെന്നും വോള്‍വോ ബസ് ഓടിക്കണമെന്നുമൊക്കെയുള്ള സ്വപ്‌നങ്ങളാണ് ഡെലീഷ്യയ്ക്കുള്ളത്.
വാടനപ്പള്ളി കണ്ടശ്ശാംകടവ് സ്വദേശി ഡേവിസിന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തവളാണ് ഡെലീഷ്യ. സഹോദരിമാരായ ശ്രുതി ദുബായില്‍ നഴ്‌സും സൗമ്യ ലാബ് ടെക്‌നീഷ്യനുമാണ്. നാല്‍പ്പത് വര്‍ഷത്തോളമായി ടാങ്കര്‍ ലോറി ഡ്രൈവറാണ് ഡേവിസ്.
പഠിക്കുന്നതിനിടെയാണ് ഡെലീഷ്യ ഡ്രൈവിംഗില്‍ താത്പര്യം കാണിച്ച് തുടങ്ങിയത്. വീട്ടിലെ കാറില്‍ നിന്ന് തുടങ്ങി ഹെവി ലൈസന്‍സ് വാഹനങ്ങളില്‍ എത്തി നില്‍ക്കുന്നു അവളിപ്പോള്‍. മകളുടെ താത്പര്യം കണ്ട് ഡേവിസ് ഒഴിവു കിട്ടുമ്പോഴെല്ലാം ടാങ്കര്‍ ലോറിയില്‍ കൂടെക്കൂട്ടി.
https://www.facebook.com/Malayalivartha