ഒരുകൂട്ടം യുവാക്കളുടെ കഠിന പരിശ്രമം ഫലം കണ്ടു; മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ നടത്തിയത് ടീം നന്‍മക്കൂട്ടം

മണിമല പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി താലൂക്കിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ കങ്ങഴ ഇടയപ്പാറ കലാലയത്തില്‍ എന്‍ പ്രകാശ് (52) ആണ് മരിച്ചത്. മൂന്നാനിയിലെ തടയണയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പ്രകാശ് ആറ്റില്‍ ചാടിയത്. ചങ്ങനാശ്ശേരിയിലെ ഓഫിസിലേയ്ക്ക് പോവുന്നതിനായാണ് ഇദ്ദേഹം വീട്ടില്‍നിന്നും ഇറങ്ങിയത്. തുടര്‍ന്ന് ബാഗും ചെരുപ്പും മണിമല പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാള്‍ ആറ്റിലേക്ക് ചാടുകയായിരുന്നു.
ബാഗില്‍ നിന്നും കിട്ടിയ ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. രണ്ടു ദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു. പാലത്തില്‍ നിന്ന് പ്രകാശന്‍ എടുത്തു ചാടുന്നത് കണ്ട അസം സ്വദേശി പിന്നാലെ ചാടിയെങ്കിലും ശക്തമായ ഒഴുക്കുമൂലം രക്ഷിക്കാായില്ല. പോലിസും ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീമും രണ്ടു ദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു.
ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ നന്‍മക്കൂട്ടം പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ടയിലെ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം യുവാക്കളുടെ ടീമാണ് നന്‍മക്കൂട്ടം. ഇതിലെ അംഗങ്ങള്‍ പലരും 12 വര്‍ഷം മുമ്പ് തന്നെ സാഹസിക സേവന രംഗത്തുള്ളവരാണ്.
നാലു വര്‍ഷം മുമ്പാണ് ഇവര്‍ ചേര്‍ന്ന് ടീം നന്‍മകൂട്ടം എന്ന കൂട്ടായ്മ രൂപം കൊണ്ടത്. അപകടങ്ങളും ദുരന്തങ്ങളുമുണ്ടാവുന്ന സ്ഥലങ്ങളില്‍ ടീം അംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 46 മൃതദേഹങ്ങള്‍ മുങ്ങിയെടുത്തിട്ടുണ്ട്. തഹസില്‍ദാര്‍,
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പോലിസ്, തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികള്‍ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിളിക്കാറുണ്ട്. സ്വന്തമായി ഒരു ബോട്ട്, ജലാശയങ്ങളില്‍ തിരച്ചിലിന് ഇറങ്ങാന്‍ വലിയ ട്യൂബുകള്‍, വടം, എന്നിവയുണ്ട്.
വൈക്കത്ത് വള്ളം മറിഞ്ഞ് മാതൃഭൂമി ലേഖകന്‍ മരിച്ചത് മുങ്ങിയെടുത്തത്, കിടങ്ങൂരില്‍ കാര്‍ വെള്ളക്കെട്ടില്‍പെട്ട് എറണാകുളം സ്വദേശി മരിച്ചത് കണ്ടെത്തിയത്, മാര്‍മല അരുവി വെളളച്ചാട്ടത്തില്‍ മരണപ്പെട്ടത് ഉള്‍പ്പെപടെ നിരവധി മൃതദേഹങ്ങള്‍ മുങ്ങിയെടുത്തിട്ടുണ്ട്. നിലവില്‍ ഈരാറ്റുപേട്ട നഗരസഭയുമായി ചേര്‍ന്ന് കൊവിഡ് റെസ്‌ക്യൂ ടീം ആയി ജോലികള്‍ ചെയ്തുവരുന്നു. 32 പേരാണ് ടീമിലുള്ളത്. അപകടമുണ്ടായാല്‍ അവിടെയെത്തുന്ന ഈ ടീം അംഗങ്ങള്‍ തന്നെയാണ് യാത്രാചെലവും മറ്റും വഹിക്കുന്നത്.
കൊവിഡ് പോസിറ്റീവ് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോവുന്നത്, അണുനശികരണം, പോലിസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റിലെ സേവനം, കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്‌കാരം, വീടുകളിലെത്തി പ്രഷര്‍, ഓക്‌സിജന്‍ പരിശോധന,
ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കല്‍ എന്നിവ നടന്നുവരുന്നു. കെ കെ പി അഫ്‌സല്‍ (അഷ്‌റഫ് കുട്ടി) പ്രസിഡന്റായും ഫസില്‍ വെളളൂപ്പറമ്പിൽ സെക്രട്ടറിയായുമാണ് നന്‍മക്കൂട്ടം പ്രവര്‍ത്തിച്ചുവരുന്നത്.
https://www.facebook.com/Malayalivartha