കരിയിലക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; കേസിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ച രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി; ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായ ആര്യയുടെ മൃതദേഹം കണ്ടെത്തിയത് ഇത്തിക്കരയാറ്റില്‍ നിന്ന്; കേസിൽ ദുരൂഹതയേറുന്നു

കരിയിലക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ കാണാതായ യുവതികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ഗ്രീഷ്മയുടെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായ ആര്യയുടെ (23) മൃതദേഹവും നേരത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് ലഭിച്ചിരുന്നു.
കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. രേഷ്മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയാണ് ആര്യ. ഇവരുടെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ വിളിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് ഇവരെ കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന് സമീപത്തു കൂടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്.
ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ ആണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകന്റെ നിര്‍ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha






















