ചര്‍ച്ചകള്‍ കൊഴുക്കുന്നു... ജോസഫൈന്‍ രാജി വച്ചതോടെ പുതിയ അധ്യക്ഷയാരാകുമെന്ന് കാതോര്‍ത്ത് കേരളം; ടീച്ചര്‍മാരിലൊരാളായാല്‍ എന്തെന്ന് ചര്‍ച്ചകള്‍ മുറുകുന്നു; രണ്ടുപേരും ജോസഫൈനെ പോലെ കേന്ദ്ര കമ്മിറ്റിയംഗം; പക്ഷെ പി.കെ. ശ്രീമതി ടീച്ചര്‍ വരാന്‍ സാധ്യതയേറെ

വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജിവച്ചതോടെ ഇനിയാരാണെന്ന ചര്‍ച്ചയാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന രണ്ട് ടീച്ചര്‍മാരാണ് ചര്‍ച്ചയില്‍ നിറയെ. കെ.കെ. ശൈലജ ടീച്ചറും പി.കെ. ശ്രീമതി ടീച്ചറും. രണ്ടു പേരും പഴയ ആരോഗ്യ മന്ത്രിമാര്‍. ശൈലജ ടീച്ചര്‍ വന്നാല്‍ കേരളം ഇരുകൈ നീട്ടി സ്വീകരിക്കുമെങ്കിലും പാര്‍ട്ടി നല്‍കിയാലും ഏറ്റെടുക്കില്ല. കാരണം തന്നെ മാറ്റി പുതിയ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ കീഴിലാണ് വനിതാ കമ്മീഷന്‍ വരുന്നത്. അതിനാല്‍ തന്നെ ടീച്ചര്‍ വരില്ല.
പിന്നെയുള്ളത് കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ. ശ്രീമതി ടീച്ചറാണ്. അവരാകട്ടെ ഒരു സ്ഥാനത്തുമില്ല താനും. അവരുടെ സൗമ്യ പെരുമാറ്റം ഏറെ ഗുണം ചെയ്യും. അതിന്റെ സൂചന നല്‍കി അവര്‍ രംഗത്തെത്തുകയും ചെയ്തു.
വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് എം.സി. ജോസഫൈന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റുമായ പി.കെ. ശ്രീമതി പരസ്യമായി തള്ളിപ്പറഞ്ഞു. ജോസഫൈന്‍ ചെയ്തതു ശരിയായില്ലെന്ന്, വിഷയം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞു മടങ്ങവേ ശ്രീമതി വ്യക്തമാക്കി.
പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും ജനങ്ങളോടു പൊതുവേയും പരാതിക്കാരോടു പ്രത്യേകിച്ചും സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും പെരുമാറണം. അതില്‍നിന്നു വ്യതിചലിച്ചാല്‍ സ്വാഭാവികമായും പ്രതിഷേധം വരും. അതാണിപ്പോള്‍ കേരളത്തില്‍ കണ്ടത്. ഒരു വാതിലും മുട്ടാന്‍ കഴിയാതെ നിസ്സഹായരായ പതിനായിരക്കണക്കിനു സ്ത്രീകളുണ്ട്. അവര്‍ വനിതാ കമ്മിഷനെ അത്താണിയായാണു കാണുന്നത്. കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ അവരെ സംബന്ധിച്ചു വലിയൊരു സ്ഥാനമാണ്.
പരാതി പറയുമ്പോള്‍ മനസ്സിലായില്ലെങ്കില്‍ പോലും അവര്‍ക്ക് ആശ്വാസവും കുളിര്‍മയും കിട്ടത്തക്ക പ്രതികരണമാണ് ഉണ്ടാവേണ്ടത്. ആ സാഹചര്യത്തില്‍ ഇങ്ങനെയൊരു പ്രതികരണം ഉണ്ടായപ്പോള്‍ സ്വാഭാവികമായും വലിയ പ്രതിഷേധം ഉയര്‍ന്നു. അവരുടെ പ്രതികരണം ശരിയായില്ലെന്ന പൊതുനിലപാട് തന്നെയാണു പാര്‍ട്ടിക്കുമുള്ളത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ എല്ലാവരും അവരോടു വിയോജിച്ചു. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്നവരെന്നോ അടുത്തിടെ വന്നവരെന്നോയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ പെരുമാറണമെന്നും പ്രതികരിക്കണമെന്നും പാര്‍ട്ടിക്കൊരു കാഴ്ചപ്പാടുണ്ട്.
നിസ്സഹായരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരോട് മാന്യമായും അന്തസ്സായുമാണു പെരുമാറേണ്ടത്. അതില്‍ വീഴ്ച സംഭവിച്ചു. അവരെ സംബന്ധിച്ചു കുറേയേറെ മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ഉള്ളപ്പോഴാണ് ചാനലിലേക്കു ക്ഷണിച്ചത്. സംസാരിക്കുമ്പോള്‍ മുഖഭാവവും മറുപടിയും വ്യതിചലിച്ചു പോയി. അവര്‍ തെറ്റ് ഏറ്റുപറഞ്ഞു. ഖേദിക്കുകയും ചെയ്തു എന്നും ശ്രീമതി പറഞ്ഞു.
പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാകമ്മിഷന്‍ അധ്യക്ഷയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ എം.സി. ജോസഫൈന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നലെ പൂര്‍ണമായും ഒറ്റപ്പെട്ടു. ഒരാള്‍പോലും അവരെ പിന്തുണച്ചില്ല. സംസാരിച്ചവരെല്ലാം പൂര്‍ണമായി തള്ളിപ്പറഞ്ഞു. പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്ന പ്രതികരണമെന്ന കുറ്റപത്രമായിരുന്നു എല്ലാവരും നല്‍കിയത്. തന്റെ സമ്മര്‍ദം നിറഞ്ഞ മാനസികാവസ്ഥയിലുള്ള ഒരു പ്രതികരണമായിരുന്നു സംഭവിച്ചതെന്ന് അവര്‍ ഏറ്റുപറഞ്ഞു. പക്ഷേ, രാജിവേണമെന്നായിരുന്നു യോഗത്തിന്റെ തീര്‍പ്പ്. കൂടുതലൊന്നുംപറയാതെ അവര്‍ അത് അംഗീകരിക്കുകയും ചെയ്തു.
ജോസഫൈന്റെ പരാമര്‍ശം ഇടത് അനുകൂലികളിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെ, അവരുടെ പടിയിറക്കം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമെല്ലാം നേരത്തേ ഉറപ്പിച്ചതായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ അവര്‍ നടത്തിയ ശ്രമത്തില്‍ കോടിയേരി നേരിട്ടുവിളിച്ച് അതൃപ്തി അറിയിച്ചു. കോടിയേരിയുടെ നിര്‍ദേശം അനുസരിച്ചാണ് അവര്‍ ഖേദപ്രകടനം നടത്തിയതെന്നാണ് സൂചന.
" fr
https://www.facebook.com/Malayalivartha























