ടീച്ചറമ്മയെ വെട്ടി നിരത്താൻ സി പി എം; കെ ആർ ഗൗരിയമ്മയുടെ അതെ പാതയിലേക്കും കെ കെ ഷൈലജ ടീച്ചറും, ഇനി ഷൈലജ ടീച്ചറുടെ ഭാവി എന്തായിരിക്കും എന്നതിനെ കുറിച്ച് എല്ലാവർക്കും ഏതാണ്ട് ഒരു ധാരണ കിട്ടി

ഒടുവിൽ എല്ലാവരും പ്രതീക്ഷിച്ചതു പോലെയാണ് കാര്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത്. കെ ആർ ഗൗരിയമ്മയുടെ അതെ പാതയിലേക്കാണ് കെ കെ ഷൈലജ ടീച്ചറും പോകുന്നത് എന്ന് വ്യക്തമാകുന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. ഷൈലജ ടീച്ചർക്ക് വേണ്ടിയുള്ള സാമൂഹ്യ മാധ്യമ പ്രചാരണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയതിനു മുൻ കൈ എടുത്തു എന്നാരോപിച്ച് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന മുഹമ്മദ് അഷീലിനെ തൽ സ്ഥാനത്തു നിന്നും മാറ്റുവാനും സി പി എം തീരുമാനമെടുത്തിരുന്നു. ട്വിറ്റർ ഫേസ്ബുക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിനു രൂപ ചിലവഴിച്ച് സാമൂഹ്യ മാധ്യമത്തിന് അകത്തും പുറത്തുമായി ഷൈലജ ടീച്ചർക്ക് ആരാധക വൃന്ദത്തെ നിർമ്മിക്കുവാൻ അഷീൽ പ്രവർത്തിച്ചു എന്നാണ് സി പി എമ്മിന്റെ കണ്ടെത്തൽ
മുഖ്യ മന്ത്രി പിണറായി വിജയനെക്കാൾ മുകളിലാണ് താനെന്ന രീതിയിലാണ് ഷൈലജ ടീച്ചർ ഇടപെട്ടത് എന്നും രൂക്ഷമായി വിമർശനം ഉയർന്നു വന്നു. സി പി എമ്മിനെയും അവരുടെ സംഘടനാ രീതിയെയും കുറിച്ച് എല്ലാവർക്കും അറിയുന്നതാണ്. പാർട്ടി വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് എങ്ങനെയാണു പാർട്ടി പ്രതികരിക്കുക എന്നും അറിവുള്ളതാണ്. നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നാണ് പിണറായി വിജയൻ പറയാറുള്ളതെങ്കിലും. അപ്പോൾ ഇനി ഷൈലജ ടീച്ചറുടെ ഭാവി എന്തായിരിക്കും എന്നതിനെ കുറിച്ച് എല്ലാവർക്കും ഏതാണ്ട് ഒരു ധാരണ കിട്ടിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരിന്റെ കൂട്ടായ യജ്ഞമാണെന്നിരിക്കെ കെ കെ ഷൈലജ അത് തന്റെ നേട്ടമാക്കി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ചു എന്ന വൻ കണ്ടെത്തലാണ് സി പി എം ഇപ്പോൾ നടത്തിയിരിക്കുന്നത്. സ്വാഭാവികം!! , ഇതിൽ ആർക്കും ഒരു ഞെട്ടലും ഇല്ല. പാലം കടക്കുവോളം നാരായണ പാലം കടന്നാൽ പിന്നെ കൂരായണ എന്നാണ് പിണറായി വിജയൻ നയിക്കുന്ന സി പി എമ്മിന്റെ നയം എന്ന് എല്ലാവർക്കും അറിവുള്ളതാണ്. പൊന്നു കായ്ക്കുന്ന മരം ആണെങ്കിലും തനിക്കു നേരെ ചാഞ്ഞാൽ വെട്ടണം എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത നയം തന്നെ. അതിന്റെ ഒരു ജീവിക്കുന്ന രക്ത സാക്ഷിയാണല്ലോ മുൻ മുഖ്യ മന്ത്രി വി എസ് അച്യുതാനന്ദൻ. പക്ഷെ പറയുമ്പോൾ പിണറായിക്ക് മാധ്യമങ്ങളുടെ ക്രൂരമായ പീഡനങ്ങൾ ഏറ്റു വന്ന രക്ത സാക്ഷി പരിവേഷവും.
നമിച്ചു അണ്ണോ നമിച്ചു, പൊതുവെ പറയുമ്പോൾ അമിത് ഷാ യെ ആണ് ആൾക്കാർ രാഷ്ട്രീയ ചാണക്യൻ ആയി പരാമര്ശിക്കാറുള്ളത്. എന്നാൽ പിണറായിയെ താരതമ്യപ്പെടുത്തിയാൽ അമിത് ഷാ പോയിട്ട് സാക്ഷാൽ ചാണക്യൻ തന്നെ പുറകിൽ നിൽക്കേണ്ടി വരും. രണ്ടു തവണയും അധികാരത്തിൽ വന്ന വ്യക്തികളെ തന്നെ നൈസ് ആയിട്ട് ചവിട്ടി പുറത്താക്കുന്ന ന്യൂ ജനറേഷൻ ചാണക്യൻ തന്നെ താങ്കൾ . ഷൈലജ ടീച്ചറെ വിമർശിക്കാൻ ഉപയോഗിക്കുന്ന അതെ സാമൂഹ്യ മാധ്യമ പ്രവർത്തനങ്ങൾ ഉപയോഗിച്ചാണ് ഇരട്ട ചങ്കൻ തന്റെ പഴയ കല രാഷ്ട്രീയ ക്രൂര കൃത്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചു വച്ചതും ക്ലീൻ ഇമേജ് ഉണ്ടാക്കി ജനങ്ങളുടെ മുന്നിൽ വെള്ള പൂശിയതും എന്ന് മറക്കരുത് . പക്ഷെ എന്ത് ചെയ്യാം കെ സുധാകരന്റെ രംഗ പ്രവേശനത്തോടെ ഇങ്ങനെ വെള്ള പൂശിയ ഇമേജിൽ കരി ഓയിൽ ഒഴിച്ച അവസ്ഥ തന്നെ ആണുണ്ടായത്. ഒരു പക്ഷെ അതിന്റെ ജാള്യത ഷൈലജ ടീച്ചറുടെ മേൽ തീർക്കുക എന്നതും ആകാം ലക്ഷ്യം.
കേരളത്തിൽ രണ്ടാം തവണയും ഇടതു പക്ഷം അധികാരത്തിൽ വരുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ച ഒരാളാണ് കെ കെ ഷൈലജ ടീച്ചർ. ടീച്ചറുടെ താര പരിവേഷവും ജനങ്ങളോടുള്ള സൗമ്യമായ ഇടപെടലുകളും കോവിഡിനെ നേരിടാനുള്ള അവരുടെ ഇടപെടലുകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ നാനാ ജാതി മതസ്ഥരുടെ ആദരവിനും അംഗീകാരങ്ങൾക്കും പാത്രമായിരിന്നു. കോവിഡ് വരുന്നതിനു മുൻപ് തന്നെ നിപ്പ വൈറസ് കേരളക്കരയെ ആകെ ഭീതിയിൽ ആഴ്ത്തിയപ്പോഴും ശൈലജ ടീച്ചറുടെ കരുതലും ആപത് ഘട്ടത്തിൽ സ്വന്തം ജീവൻ തന്നെ തൃണ വത്കരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളും നമ്മൾ എല്ലാവരും കണ്ടതാണ്. അത് കൊണ്ട് തന്നെ കോവിഡ് നാടിനെ ആക്രമിച്ചപ്പോൾ കേരളം അതി ശക്തമായി നേരിട്ടത്
കേരളത്തിലെ ജനങ്ങൾക്ക് അത്ര വലിയ പുതുമ ഒന്നും ആയിരുന്നില്ല. കാരണം ഷൈലജ ടീച്ചറിൽ നിന്നും എല്ലാവരും സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്ന കാര്യം ആണ് അത്. കോവിഡ് ഇപ്പോഴും ശക്തമായി നില നിൽക്കുന്നു , അപ്പോൾ നമുക്ക് ഷൈലജ ടീച്ചർ പോലെ ഉള്ള ഒരാളുടെ നേതൃത്വം ആരോഗ്യ മേഖലയിൽ തീർച്ചയായും വേണം എന്ന ശക്തമായ വികാരം ആണ് രണ്ടാം പിണറായി സർക്കാരിലേക്ക് കേരള ജനതയെ ഒന്നടങ്കം നയിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന്. ഷൈലജ ടീച്ചറെ ആക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കക്ഷി രാഷ്ട്രീയ ഭേദ മന്യേ ജന വികാരം ഉയരുന്നതും കേരളം കണ്ടിരുന്നു.
ഇതിനെ കുറിച്ചെല്ലാം വ്യക്തമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് പിണറായി വിജയനൊഴികെ മറ്റെല്ലാ മന്ത്രിമാർക്കും രണ്ടാം വട്ടം വേണ്ട എന്ന് തീരുമാനിച്ചപ്പോഴും ഷൈലജ ടീച്ചറെ നില നിർത്തിയത്. ഇടതു പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശൈലജ ടീച്ചറുടെ മുഖം വലിയ പ്രാധാന്യത്തോടു കൂടി ഉയർത്തി പിടിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തെ സാധൂകരിക്കുന്ന വിധത്തിൽ തന്നെ ആയിരിന്നു കേരളം ജനത തിരഞ്ഞെടുപ്പിൽ പ്രതികരിച്ചതും. അത് കൊണ്ട് തന്നെയാണ് റെക്കോർഡ് ഭൂരിപക്ഷത്തിലൂടെ ഷൈലജ ടീച്ചറെ കേരള ജനത വിജയിപ്പിച്ചതും. എന്നാൽ ഇപ്പോൾ ശൈലജ ടീച്ചറുടെ ഈ ജനപ്രീതിയെയും കാര്യ ക്ഷമതയെയും മുഴുവൻ റദ്ദ് ചെയ്യുന്ന തരത്തിൽ ഉള്ള അഭിപ്രായ രൂപീകരണം ആണ് സി പി എമ്മിൽ നടന്നു കൊണ്ടിരിക്കുന്നത്.
യഥാർത്ഥത്തിൽ ഷൈലജ ടീച്ചർ കാര്യമായി ഒന്നും ചെയ്തിരുന്നില്ല എന്നും സി പി എമ്മിന്റെ സംവിധാനത്തിലൂടെ നേടിയെടുത്ത കോവിഡിനെതിരെയുള്ള പോരാട്ട വിജയത്തിന്റെ ക്രെഡിറ്റ് ഷൈലജ ടീച്ചർ സ്വന്തമാക്കുക ആയിരുന്നുവെന്നും ആണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ രൂപ പെട്ട് വരുന്ന അഭിപ്രായം. മുഖ്യ മന്ത്രി പിണറായി വിജയനെക്കാൾ മുകളിൽ പോകാനുള്ള ശ്രമം ആണ് ശൈലജ ടീച്ചർ നടത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. ഇതൊക്കെ കൂട്ടി വായിക്കുമ്പോഴാണ് വി സ് അച്യുതാന്ദന് സംഭവിച്ച , കെ ആർ ഗൗരിയമ്മയ്ക്ക് സംഭവിച്ച അതെ വിധി തന്നെയാണ് കെ കെ ഷൈലജ എന്ന കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിടുന്നത് എന്ന സംശയം ബലപ്പെടുന്നത്.
റെക്കോർഡ് ഭൂരിപക്ഷത്തിൽ മട്ടന്നൂര് നിന്നും വിജയിച്ച ഷൈലജ ടീച്ചറെ മന്ത്രി ആക്കാത്തതിൽ വിവിധ കോണുകളിൽ നിന്നും വൻ വിമർശനം ഉയർന്നിരുന്നു. എന്നാൽ സി പി എം ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഒരു പാർട്ടി അല്ലാത്തത് കൊണ്ട് ജനങ്ങളുടെ വികാരങ്ങൾക്ക് ആനുപാതികമായി ഷൈലജ ടീച്ചർക്ക് മന്ത്രി സ്ഥാനം നൽകുക എന്ന തീരുമാനം എടുക്കേണ്ട ബാധ്യത അവരെ അലട്ടിയിരുന്നില്ല. വി എസ് അച്യുതാനന്ദന്റെ വ്യക്തി പ്രഭാവത്തിൽ ആദ്യത്തെ തിരഞ്ഞെടുപ്പ് ജയിച്ച പിണറായി വിജയൻ അടുത്ത തിരഞ്ഞെടുപ്പ് ജയിച്ചത് ഷൈലജ ടീച്ചറുടെ വ്യക്തി പ്രഭാവത്തിൽ ആയിരിന്നു എന്ന് മാത്രമേ ഉള്ളു. തനിക്കു മുകളിൽ ആരും വേണ്ട എന്ന് അച്യുതാനന്ദന്റെ കാര്യത്തിൽ എന്ന പോലെ ഷൈലജ ടീച്ചറുടെ കാര്യത്തിലും നടപ്പിലാക്കിയപ്പോൾ അർഹിച്ച മന്ത്രി സ്ഥാനം ആണ് ഷൈലജ ടീച്ചർക്ക് നഷ്ടപെട്ടത്. എന്നാൽ അതിൽ ഒതുങ്ങില്ല കാര്യങ്ങൾ, സമ്പൂർണ്ണ വെട്ടി നിരത്തലിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നാണ് ഇപ്പോൾ മനസിലാക്കാൻ കഴിയുന്നത്.
ഷൈലജ ടീച്ചർക്ക് മന്ത്രി സ്ഥാനം നിഷേധിച്ചപ്പോൾ സി പി എം പറഞ്ഞ ന്യായം എന്നത് ഇങ്ങനെ ആയിരിന്നു. ഷൈലജ ടീച്ചറെ കൊണ്ട് വന്നത് പാർട്ടി ആണ്, പാർട്ടിയുടെ ഒരു അംഗം മാത്രമാണ് ഷൈലജ ടീച്ചർ. അത് കൊണ്ട് തന്നെ ഷൈലജ ടീച്ചറോടൊപ്പം നില്കുന്നതോ അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ ഉള്ളതോ ആയ ആൾക്കാരെ കൊണ്ട് വരാനും പാർട്ടിക്ക് കഴിയും. അതായത് പാർട്ടി ആണ് അല്ലാതെ ഷൈലജ ടീച്ചർക്ക് അല്ല കഴിവ് എന്ന ഭാഷ്യം.
എന്നാൽ ഈ വാദത്തിന്റെ മുനയൊടിക്കാൻ വി എസ് അച്യുതാനന്ദന്റെ കല ഘട്ടത്തിലെ ആരോഗ്യ മന്ത്രി ആരാണെന്നു പരിശോദിച്ചാൽ മാത്രം മതിയാകും. അത് പി കെ ശ്രീമതി ആയിരിന്നു. അവരും ഒരു ടീച്ചർ ആയിരിന്നു. എന്നാൽ അവരെയൊന്നും ആരും ടീച്ചറമ്മ എന്നൊന്നും വിളിച്ചിരുന്നില്ല . ടീച്ചറമ്മ പോയിട്ട് അവരെക്കാളും ദുരന്തം ഒരു ആരോഗ്യ മന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്. കേരളം മാരക രോഗങ്ങളുടെ പിടിയിൽ ആയപ്പോൾ അമേരിക്കയിൽ ടൂർ പോയ ശ്രീമതി ടീച്ചറെ സാക്ഷര കേരളം പെട്ടന്നൊന്നും മറക്കാൻ സാധ്യത ഇല്ല. ഇടതു പക്ഷത്തിന്റെ മെഷിനറി ആയിരിന്നു ആരോഗ്യം പരിപാലിച്ചതെങ്കിൽ ശ്രീമതി ടീച്ചർക്കും സമാനമായ പിന്തുണ കേരളത്തിലെ ജനങ്ങളിൽ നിന്നും ലഭിക്കേണ്ടത് ആയിരിന്നു. പാർട്ടി കോട്ട ആയ കണ്ണൂരിൽ പോലും എന്തിനു പ്രവർത്തകർക്ക് ഇടയിൽ പോലും ശ്രീമതി ടീച്ചർക്കുള്ള ജനപിന്തുണ ആർക്കും പരിശോദിച്ചറിയാവുന്നതാണ്.
ഇത്തരത്തിലുള്ള ഷൈലജ ടീച്ചറുടെ പ്രതിച്ഛായ ആണ് വെറും സോഷ്യൽ മീഡിയ ഹൈപ്പ് എന്ന് പറഞ്ഞ് പാർട്ടി റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത്. ഷൈലജ ടീച്ചർ തന്നെ സാമൂഹ്യ മാധ്യമങ്ങളുടെ സൃഷ്ടി ആണെന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ, പിണറായി വിജയനടക്കം ഇടതു പക്ഷത്തിന്റെ എല്ലാ മന്ത്രിമാരുടെയും പ്രതിച്ഛായ ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴി ഉണ്ടാക്കിയത് അല്ലെ?. അപ്പോൾ നിങ്ങൾക്ക് എന്ത് സത്യസന്ധത ആണ് ജനങ്ങൾക്ക് മുന്നിൽ അവകാശപ്പെടാൻ ഉള്ളത് , ജനങ്ങളെ വെറും വിഡ്ഢികളാക്കുകയല്ലേ നിങ്ങൾ എന്ന് ആരെങ്കിലും ചോദിച്ചാൽ തീർച്ചയായും തെറ്റ് പറയാൻ സാധിക്കുകയില്ല. മറിച്ച് അതാണ് സത്യവും.
https://www.facebook.com/Malayalivartha
























