ജി. സുധാകരനെതിരെ അന്വേഷണത്തിനൊരുങ്ങി സിപിഎം... വിവരങ്ങൾ കണ്ടെത്താൻ കമ്മീഷനെ നിയോഗിച്ചു... ഇനി തിരിഞ്ഞു കൊത്തുമോ?

ഒന്നിനു പിറകേ ഓരോന്നായി പ്രശ്നങ്ങൾ പരിഹരിക്കലും തെരഞ്ഞുപിടിച്ച് പുറത്താക്കലുമായി സിപിഎം ഇപ്പോൾ നല്ല തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതര വീഴ്ച വന്നുവെന്ന പരാതിയിൽ ജി സുധാകരനെതിരെ പാർട്ടി തല അന്വേഷണം പ്രഖ്യാപിച്ചത്. ഈയൊരു അവസരത്തിൽ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് ഈ വിഷയത്തെ പറ്റി അന്വേഷിക്കുന്നത്. അതോടൊപ്പം തന്നെ പാല, കൽപറ്റ മണ്ഡലങ്ങളിലെ പരാജയം ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായിട്ടുണ്ട്.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു സിപിഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർശനങ്ങൾ ഉയർന്നു കേട്ടത്. അമ്പലപ്പുഴയിൽ ജി സുധാകരനെ മാറ്റിനിർത്തി എച്ച്. സലാമിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സമിതിയാണ് കൈക്കൊണ്ടത്.
അതിന് പിന്നാലെ സലാമിനെതിരെ പോസ്റ്റർ പ്രചാരണങ്ങൾ നടന്നിരുന്നു. എസ്ഡിപിഐക്കാരനാണ് സലാം എന്നതിൽ തുടങ്ങി നിരവധി പ്രചാരണങ്ങളാണ് അവിടെ ഉണ്ടായത്. എന്നാൽ ഇതിന് മറുപടി പറയാൻ ജി സുധാകൻ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരനെന്നും പക്ഷേ അത് ചെയ്യാനുളള മനസ് അദ്ദേഹം കാണിച്ചില്ലെന്നും പറഞ്ഞ് ജില്ലാ കമ്മിറ്റിയിൽ സലാം തന്നെ പരാതി ഉന്നയിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച എടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ജി സുധാകരനെതിരായ പരാമർശങ്ങളുളള റിപ്പോർട്ട് ചർച്ച ചെയ്തത്.
ആലപ്പുഴയില്‍ ജെ. ചിത്തരജ്ഞന് എതിരായി ആക്ഷേപങ്ങള്‍ വന്നപ്പോള്‍ തോമസ് ഐസക്ക് മുന്നില്‍നിന്ന് പ്രതിരോധിച്ചതും ചൂണ്ടിക്കാണിക്കപ്പെട്ടു. അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടിലും കടന്നുകൂടി.
ഈ പരാമര്‍ശമാണ് വെള്ളിയും ശനിയുമായി നടന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്തത്. സെക്രട്ടേറിയറ്റിലുണ്ടായ സമാന വിമര്‍ശങ്ങള്‍ സംസ്ഥാന സമിതിയിലും ജില്ലയില്‍ നിന്നുള്ള അംഗങ്ങള്‍ ഉയര്‍ത്തി.
ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സുധാകരനെതിരെ വിമർശനം ഉന്നയിച്ചതോടെയാണ് വിഷയം സംസ്ഥാന കമ്മിറ്റിക്കു വിട്ടത്. ഇതോടെയാണ് അന്വേഷണത്തിലേക്ക് പോകാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഈ വിഷയം ചര്‍ച്ച ചെയ്ത ജില്ല കമ്മിറ്റി യോഗത്തിലും സംസ്ഥാന സമിതിയിലും ജി സുധാകരന്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയം. ജി സുധാകരന്റെ വിശദീകരണം തേടുന്നതിലേക്കാവും അന്വേഷണ കമ്മിഷന്‍ ആദ്യം കടക്കുകയെന്നാണ് സൂചന.
അന്വേഷണം പൂര്‍ത്തിയാക്കി സംസ്ഥാന സെക്രട്ടേറിയറ്റിന് റിപ്പോര്‍ട്ട് കൈമാറും. തുടര്‍ന്ന് സെക്രട്ടേറിയറ്റ്, സംസ്ഥാ സമിതി യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.
ഘടക കക്ഷി നേതാക്കൾ മത്സരിച്ച പാലായിലെയും കല്‍പറ്റയിലെയും തോൽവി പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചതായി നേരത്തെ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. രണ്ടിടങ്ങളിലും മുഴുവൻ ശക്തിയും പുറത്തെടുക്കുന്ന പോരാട്ടം നടത്താനായില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























