'പീഡനക്കേസുമായി ഇനിയും മുന്നോട്ട് പോയാൽ ഇല്ലാതാക്കും! സൂക്ഷിച്ചോ... ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധ ഭീഷണിക്കത്ത്....

തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ സംഭവിത്തിൽ കേസ് നൽകാൻ എത്തിയപ്പോൾ വനിത കമ്മീഷൻ മുൻ അധ്യക്ഷ എം. സി. ജോസഫൈൻ പ്രതികൾക്കായി ഇടപെട്ടുവെന്ന് ഒളിമ്പ്യൻ മയൂഖ ജോണി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഈ സംഭവം ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു.
ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ചുങ്കത്ത് ജോൺസൺ എന്നയാൾ സുഹൃത്തിനെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പ്രധാനമായും ഉന്നയിച്ച ആരോപണം. പരാതി നൽകിയിട്ടും പോലീസും വനിത കമ്മീഷനും ഇടപെട്ട് കേസിൽ നീതി നിഷേധിക്കുകയായിരുന്നുവെന്നും ഇവർ ഗുരുതര ആരോപണം നടത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി ആക്രമണമാണ് മയൂഖ ജോണി നേരിടേണ്ടി വന്നിരിക്കുന്നത്.
ഏറ്റവുമൊടുവിലായി മയൂഖ ജോണിക്ക് വധഭീഷണിയുമായി ഒരു ഊമക്കത്ത് ലഭിച്ചിരിക്കുകയാണ്. മയൂഖ ജോണി തന്‍റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിൽ ഭീഷണിയുമായാണ് ഇന്ന് രാവിലെ ഊമക്കത്ത് ലഭിച്ചത്.
പീഡനക്കേസുമായി മുന്നോട്ട് പോയാൽ മയൂഖയെയും ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കുമെന്നാണ് കത്തിൽ ഭീഷണി മുഴക്കുന്നത്. കത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വളരെ മോശം പരാമർശങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഭീഷണി കത്ത് ലഭിച്ചതിനെത്തുടർന്ന് ഡിജിപിക്ക് പരാതി നൽകിയതായി മയൂഖ ജോണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അസഭ്യവർഷമാണ് കത്തിലെ ഉള്ളടക്കം. ജോൺസൺ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കത്തിൽ പറയുന്നുണ്ട്. കത്തിന് പിന്നിൽ പ്രതിയുടെ ആളുകളാണെന്ന് സംശയിക്കുന്നതായും മയൂഖ ആരോപിക്കുന്നുണ്ട്.
2016-ലാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി.
അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. 2018-ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്.
ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം. സി. ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ തൃശ്ശൂരിലെത്തി നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. തൃശ്ശൂർ ആളൂർ പൊലീസാണ് കേസന്വേഷിച്ചിരുന്നത്. മയൂഖയുടെ ആരോപണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
എന്നാൽ, ആരോപണം നേരിടുന്ന ചുങ്കത്ത് ജോൺസൺ എന്നയാൾ സിയോൻ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നുവെന്നും, പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍റെ മരണ ശേഷം ജോൺസണും കുടുംബവും സിയോനിൽ നിന്നും പുറത്തു വന്നുവെന്നും ഇതിന്‍റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡന പരാതി എന്നുമാണ് പ്രതികളെ പിന്തുണയ്ക്കുന്നവരുടെ ആരോപണം.
മയൂഖയും പരാതിക്കാരിയും സിയോൻ പ്രസ്ഥാനത്തിന്‍റെ സജീവ പ്രവർത്തകരാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനവുമായാണ് മയൂഖ ജോണി രംഗത്തെത്തിയത്.
വിശ്വാസത്തിന് വേണ്ടി ഒരു സ്ത്രീയും ചാരിത്ര്യം അടിയറ വയ്ക്കില്ലെന്ന് മയൂഖ പറഞ്ഞത്. പ്രതിക്ക് വലിയ സ്വാധീനമെന്നതിന്‍റെ തെളിവാണ് സുഹൃത്തുക്കളുടെ വാര്‍ത്താസമ്മേളനം.
തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ലെന്നും മയൂഖ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക - രാഷ്ട്രീയ പിൻബലമുള്ള പ്രതി സ്വാധീനമുപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്ന തരത്തിലുള്ള ആരോപണങ്ങളാണ് മയൂഖ വെളിപ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha
























