'ഇത്തവണത്തെ കോപ്പയില്‍ ഗോളിപോലും തന്റെ മുന്നിലില്ലാതിരുന്ന ഒരവസരത്തില്‍ നേരിട്ട് ഗോളിനുശ്രമിക്കാതെ സഹകളിക്കാരന് ഗോളടിക്കാന്‍ അവസരമൊരുക്കിയ മെസ്സിയുടെ പാസ്സ് കളിക്കളത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന നിസ്വാര്‍ത്ഥതയും കേളീപാടവവുമാണ്...' അര്‍ജന്‍റീന്‍ ടീമിന് അഭിനന്ദനങ്ങളുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി
കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം നേടിയ അര്‍ജന്‍റീന്‍ ടീമിന് അഭിനന്ദനങ്ങളുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത് എത്തിയിരിക്കുകയാണ്.തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവച്ചുകൊണ്ട് അഭിനന്ദനങ്ങൾ അറിയിച്ചത്. തങ്ങളുടെ ഇതിഹാസതാരം ഡീഗോ മറഡോണക്കുള്ള ടീമിന്‍റെ സമ്മാനമാണ് ഈ കോപ്പ കിരീടം.ഇതുപോലെ അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള ഒരു സ്വപ്ന ഫൈനല്‍ അടുത്തവര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം കുറിക്കുകയുണ്ടായി.
എം എ ബേബിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം നേടിയ അര്‍ജന്‍റീന ടീമിന് അഭിനന്ദനങ്ങള്‍.നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അര്‍ജന്‍റീന ഒരു കിരീടം നേടുന്നത്. ഒളിമ്ബിക്സ് സ്വര്‍ണ്ണവും യുവലോകകപ്പും ജയിച്ചിട്ടുള്ള മെസ്സി, മൂന്നുകോപ്പാഫൈനലും ഒരു ലോകകപ്പ് ഫൈനലും കളിച്ച് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടാന്‍ നിര്‍ബന്ധിതനാകേണ്ടിവന്ന ദുഃഖത്തിലായിരുന്നു.
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബ്രസീല്‍. അര്‍ജന്റീനയാകട്ടെ ഏറ്റവും മികച്ച ഫുട്ബാള്‍ ജീനിയസ് നയിക്കുന്ന ടീമും. അപരാജിതരായാണ് ഇരുടീമികളും ഫൈനലിലെത്തിയത്.
ഡിപോളിന്റെ അകലെനിന്നുള്ള നീണ്ട പാസ്സ് സ്വീകരിച്ച് പരിചയസമ്ബന്നനായ ഏന്‍ഞ്ചല്‍ ഡീ മരിയ തന്ത്രപൂര്‍വ്വം അഡ്വാന്‍സ് ചെയ്ത് ബ്രസീലിയന്‍ ഗോളിയുടെ തലക്ക് മീതെ കോരിയിട്ട ഏകഗോളാണ് ഫലം നിശ്ചയിച്ചത്. ബ്രസീലിന്റെ രണ്ട് നീക്കങ്ങള്‍ വിഫലമാക്കിയ അര്‍ജന്റെയ്ന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ്സ് ടൂര്‍ണമെന്റിന്റെ ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു.
സെമിയില്‍ കൊളംബിയയുടെ മൂന്നു പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞിട്ട മാര്‍ട്ടിനസ്സിനെ സ്നേഹപൂര്‍വ്വം 'മോണ്‍സ്റ്റര്‍' എന്നാണ് ക്യാപ്റ്റന്‍ മെസ്സി വിശേഷിപ്പിച്ചത്. ടോപ്പ് സ്കോറര്‍ പുരസ്ക്കാരവും ടൂര്‍ണമെന്റിന്റെ താരമെന്ന അംഗീകാരവും നാലും ഗോളും അഞ്ച് അസിസ്റ്റും സ്വന്തമായുള്ള മെസ്സിക്കുതന്നെ.
ഫൈനലില്‍ ബ്രസീലിയന്‍ ഗോളിമാത്രം മുന്നിലുള്ള അവസരത്തില്‍ മെസ്സി അനാവശ്യമായി ഗോളിയെക്കൂടി വെട്ടിച്ചുകയറി ഗോളടിക്കാന്‍ ശ്രമിച്ചതു തടയപ്പെട്ടു. മെസ്സി ഒരിക്കലുംഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു നിമിഷമാകാം അത്. എന്നാല്‍ തല്‍സമയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും തലയും കാലും തമ്മില്‍ ഏകോപിച്ച് ചടുലമായി ചലിക്കുകയും ചെയ്യുന്നതിനിടയില്‍ ചിലപ്പോള്‍ ഇത്തരം പിഴവുകള്‍ സംഭവിക്കുക വേദനയോടെ കണ്ടിരിക്കേണ്ടിവരും.
ഇത്തവണത്തെ കോപ്പയില്‍ ഗോളിപോലും തന്റെ മുന്നിലില്ലാതിരുന്ന ഒരവസരത്തില്‍ നേരിട്ട് ഗോളിനുശ്രമിക്കാതെ സഹകളിക്കാരന് ഗോളടിക്കാന്‍ അവസരമൊരുക്കിയ മെസ്സിയുടെ പാസ്സ് കളിക്കളത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന നിസ്വാര്‍ത്ഥതയും കേളീപാടവവുമാണ്.
പൊരുതി കളിച്ച ബ്രസീല്‍ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റ ഗുണംകൂടി പരമാവധിമുതലെടുത്തുകൊണ്ട് തുടര്‍ച്ചയായി ആക്രമണങ്ങള്‍കെട്ടഴിച്ചു. നെയ്മര്‍ മികച്ചപ്രകടനം കാഴ്ചവച്ചു. ലയണല്‍ മെസ്സിഒതുങ്ങിനിന്ന് ഡിമരിയയെ കയറിക്കളിക്കാനനുവദിച്ചു. നിര്‍ണായക സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും ഈ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
ലോകകപ്പ് ഫൈനല്‍പരാജയത്തെത്തുടര്‍ന്ന് കരുണയില്ലാത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സിയാണ് ഇപ്പോള്‍ ബ്രസീലിലെ മാരക്കാനയില്‍ മികച്ച ബ്രസീലിയന്‍ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പാ അമേരിക്കാ കിരീടമുയര്‍ത്തിയത് എന്നതില്‍ ഒരുകാവ്യനീതിയുണ്ട്. അഗ്യൂറോയെ ബഞ്ചിലിരുത്തുകയും ഡി മരിയയെ ആദ്യഘട്ടത്തില്‍ മുന്‍നിരയില്‍ വിന്യസിക്കുകയും ചെയ്ത അര്‍ജന്റീനയുടെ യുവപരിശീലകന്‍ ലയണല്‍ സ്കലോണി പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നു.
തങ്ങളുടെ ഇതിഹാസതാരം ഡീഗോ മറഡോണക്കുള്ള ടീമിന്‍റെ സമ്മാനമാണ് ഈ കോപ്പ കിരീടം.ഇതുപോലെ അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള ഒരു സ്വപ്ന ഫൈനല്‍ അടുത്തവര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.അന്ന് മെസ്സി യുടെ ഒരു മനോഹര ഗോളില്‍ അര്‍ജന്‍റീന ക്ക് ലോകകിരീടം നേടാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു. കോപ്പാ വിജയികളായ അര്‍ജന്‍റീന ടീമിന് ഒരിക്കല്‍ കൂടി എന്‍റെ അഭിനന്ദനങ്ങള്‍.
https://www.facebook.com/Malayalivartha
























