കണ്ണൂർ ലോബി ഭരിക്കുമ്പോൾ.... ഗൗരിയമ്മയ്ക്കു പിന്നാലെ ജി സുധാകരനും സിപിഎമ്മിന് പുറത്ത്!

കണ്ണൂരില്‍ പി ജയരാജന്റെ നിലയിലേക്ക് ആലപ്പുഴയില്‍ ജി സുധാകരനും സിപിഎമ്മില്‍ ഒതുക്കപ്പെടുകയാണ്. സ്വര്‍ണം കായിക്കുന്ന മരമായാലും പുരയ്ക്കു മുകളിലേക്കു ചാഞ്ഞാല്‍ വെട്ടിക്കളയുമെന്ന് മുന്‍പ് പിണറായി ജയരാജനെ നോക്കി പറഞ്ഞ അതേ നയം അമ്പലപ്പുഴയിലും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
കണ്ണൂരില്‍ പിജെ ആര്‍മി എന്ന പേരില്‍ ജയരാജനുള്ള അനുയായി വൃന്ദം പോലെ ആലപ്പുഴയില്‍ സുധാകരനുമുണ്ട് ഒരു നിര ആരാധകര്‍. സുധാകരന്റെ കഥയും കവിതയും വായിക്കുന്ന അമ്പലപ്പുഴ അനുയായികള്‍ക്കും അവിടത്തെ കുറെ ലോക്കല്‍ സഖാക്കള്‍ക്കും പണികിട്ടാനാണ് സാധ്യത.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി സുധാകരനും സിപിഎം സീറ്റ് നിഷേധിച്ചതിനു പിന്നിലെ ജി സുധാകരന്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിവന്ന നീക്കങ്ങള്‍ സഖാവ് പിണറായിയെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. താരപദവിയോടെ കേരളം വാണ മന്ത്രി ധനകാര്യ വിദഗ്ധന്‍ സഖാവ് തോമസ് ഐസക്കിനെ ഇപ്പോള്‍ കാണാനുമില്ല കേള്‍ക്കാനുമില്ല. തോല്‍ക്കാന്‍ മനസില്ലാതെയും ഉള്ളിലെ കലിപ്പ് അടങ്ങാതെയും സുധാകരന്‍ ഒറ്റപ്പെട്ട വെടി പൊട്ടിച്ചു മുന്നേറുന്ന സാഹചര്യത്തിലാണ് സഖാവിനെ ഒതുക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ സിപിഎം സംസ്ഥാന സമ്മേളനം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച് പാര്‍ട്ടിയുടെ പ്രശംസ പിടിച്ചുപറ്റിയ സുധാകരന്‍ തനിക്കെങ്കിലും മത്സരിക്കാന്‍ സീറ്റ് കൊടുക്കുമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. ആലപ്പുഴയില്‍ വിഎസിനും ഗൗരിയമ്മയ്ക്കും ശേഷം അടുത്ത പാര്‍ട്ടി ആചാര്യനും സൈദ്ധകനുമായി വാഴുകയായിരുന്നു സുധാകരന്‍. വിവാദ പ്രസ്താവനകളും ഒറ്റപ്പെട്ട വെടികളും മുഴക്കി വാര്‍ത്തകളില്‍ നിറഞ്ഞകാലങ്ങളിലൊക്കെ സുധാകരനെ പാര്‍ട്ടി സംരക്ഷിച്ചുപോന്നു.
ഇപ്പോഴിതാ സുധാകരന്‍ പാര്‍ട്ടിയിലെ പുകഞ്ഞ കൊള്ളിയായി മാറിയിരിക്കുന്നു. അമ്പലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥി സലാമിന് വോട്ടും ഭൂരിപക്ഷവും കുറയാന്‍ കാരണക്കാരന്‍ സുധാകരനാണെന്ന് സിപിഎം ആരോപിക്കുന്നു. ഈ സംശയദൂരീകരണത്തിനാണ് എ വിജയരാഘവനും എളമരം കരീമും കെജെ തോമസും ഉള്‍പ്പെട്ട കമ്മിറ്റി അമ്പലപ്പുഴയിലെത്തി ബൂത്തുതല ഗവേഷണം തുടങ്ങാനിരിക്കുന്നത്.
പാര്‍ട്ടിയില്‍ പദവിയില്ലാത്തവന്‍ വട്ടപ്പൂജ്യമാണെന്ന് വിഎസ് അച്യുതാനനന്ദന്റെ സ്ഥിതി തെളിയിച്ചതുപോലെ ആലപ്പുഴയില്‍ സുധാകരനും തോമസ് ഐസക്കും ഏറെക്കുറെ വംശനാശം സംഭവിക്കുന്ന സാഹചര്യമാണ് സിപിഎമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാലാ, കല്‍പ്പറ്റ നിയമസഭാ തോല്‍വികളിലെ അന്വേഷണത്തിനൊപ്പം അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന്റെ പഴി സുധാകരനില്‍ കെട്ടിവെയ്ക്കപ്പെട്ടാല്‍ അഴിമതിരഹിത നേതാവിന്റെ കാര്യം ഏറെക്കുറെ തീരുമെന്നു സംശയിക്കണം.
പതിനയ്യായിരം സിപിഎം വോട്ടുകള്‍ അമ്പലപ്പുഴയില്‍ ചോര്‍ന്നുപോയതായാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് മാരാരിക്കുളത്ത് സഖാവ് വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി ചതിച്ചതുപോലെ അമ്പലപ്പുഴയില്‍ സുധാകരന്‍ സലാമിനെതിരെ നീക്കം നടത്തിയെന്നാണ് സലാമും സുധാകര വിരുദ്ധരും ആരോപിക്കുന്നത്.
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ വന്നതിനു പിന്നാലെയാണ് അടിയന്തിര പ്രാധാന്യത്തോടെയുള്ള അന്വേഷണം വരുന്നത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയാ സംസ്ഥാനസമിതി യോഗത്തില്‍നിന്നും ജി.സുധാകരന്‍ വിട്ടുനിന്നതും പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ജില്ലാകമ്മിറ്റിയിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല. അമ്പലപ്പുഴയില്‍ ജയിച്ച എച്ച്.സലാം, സുധാകരനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ അഴിച്ചുവിട്ടത്. സലാം എസ്ഡിപിഐക്കാരനാണെന്നും അമ്പലപ്പുഴയില്‍ സുധാകരന് പാര്‍ട്ടി സീറ്റ്നല്‍കണമെന്നും ആവശ്യപ്പെട്ട് ഇലക്ഷനു മുന്‍പ് നിരവധി പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. മാത്രവുമല്ല സുധാകരന്‍ പ്രചാരണത്തില്‍ സജീവമായില്ലെന്നും സലാം സംസ്ഥാന കമ്മിറ്റിയില്‍ പരാതി അറിയിച്ചിരുന്നു.
സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന്‍ പകരം മത്സരിച്ച തനിക്കു സഹകരണമൊന്നും നല്‍കിയില്ലെന്ന വിമര്‍ശനമാണു പ്രധാനമായും സലാം ഉന്നയിച്ചത്. സീറ്റ് കിട്ടാതിരുന്നിട്ടും തോമസ് ഐസക് സജീവമായപ്പോള്‍ ജി സുധാകരന്‍ ഉള്‍വലിഞ്ഞു നിന്നു എന്നാണ് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്.
ജി സുധാകരന്റെ അസാന്നിധ്യത്തില്‍ ആയിരുന്നു ഈ വിമര്‍ശനങ്ങളൊക്കെ ഉയര്‍ന്നത്. എച്ച് സലാമിന് എതിരെ രക്തസാക്ഷിമണ്ഡപത്തില്‍ പതിഞ്ഞ എസ്ഡിപിഐ ആരോപണമുള്ള പോസ്റ്ററുകള്‍ക്ക് പിന്നില്‍ സുധാകര പക്ഷത്തുള്ളവരാണ് എന്ന് തെളിവുകള്‍ അടക്കമാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പല രീതിയില്‍ സുധാകരന്‍ പ്രകടമാക്കിയെന്നും അഭിപ്രായമുണ്ടായി. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തി.
ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും വിജയരാഘവനടക്കം കമ്മിറ്റിയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ അഭിപ്രായവും പരിശോധിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അമ്പലപ്പുഴയില്‍ തിരുത്തല്‍ കൂടിയേ തീരൂവെന്നു തീരുമാനിക്കുകയും അക്കാര്യം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു വിശകലനം പോലെ പ്രധാനപ്പെട്ട അജന്‍ഡ ചര്‍ച്ച ചെയ്ത ജില്ലാ, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ സുധാകരന്‍ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവത്തിലെടുത്തിരിക്കുന്നത്.
അമ്പലപ്പുഴയില്‍ ആദ്യഘട്ടത്തില്‍ ജി. സുധാകരന്‍ വിട്ടുനിന്നത് മണ്ഡലത്തില്‍ തോല്‍വിക്ക്പോലും കാരണമാകുമോ എന്ന ആശങ്ക പ്രാചരണവേളയില്‍ സി.പി.എമ്മിനും അവിടത്തെ സ്ഥാനാര്‍ഥിക്കും ഉണ്ടായിരുന്നു. കെആര്‍ ഗൗരിയമ്മയ്ക്കു പിന്നാലെ ജി സുധാകരനും സിപിഎമ്മിനു പുറത്താകുന്ന കാലം വരുമോ എന്നാണ് കണ്ടറിയേണ്ടത്. ആലപ്പുഴയില്‍ നിന്നുള്ള ഏതു വലിയ സഖാവിന്റെയും ഗതി ഇതുതന്നെയാണെന്ന് ചരിത്രം പറയുന്നു. സാക്ഷാല്‍ വിഎസ് അച്യുതാനന്ദനെ വരെ വെട്ടിനിരത്തിയ കണ്ണൂര്‍ ലോബിക്കു മുന്നില്‍ സുധാകരന്‍ ഒന്നുമല്ലെന്ന് ഏറെ വൈകാതെ കേരളം തിരിച്ചറിയും.
https://www.facebook.com/Malayalivartha
























