നിമിഷാ ഫാത്തിമയെ നാട്ടിലെത്തിക്കാൻ ഇതു പോര! പണി കിട്ടുമെന്ന് മനസ്സിലായപ്പോൾ പിന്നാലെ ഹർജി പിൻവലിച്ച് ബിന്ദു...

ഭീകസംഘടന ഐഎസില്‍ ചേരുകയും പിന്നീട് അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങുകയും ചെയ്ത തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയേയും കുഞ്ഞിനേയും നാട്ടിലെത്തിക്കാന്‍ മാതാവ് ബിന്ദു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല.
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലല്ല സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ഇതിനു പിന്നാലെ ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉടൻ തന്നെ ബിന്ദു ഹര്‍ജി പിന്‍വലിച്ചു.
നിമിഷ ഫാത്തിമയേയും കുട്ടിയേയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ വിനോദ്ചന്ദ്രന്‍ സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷയെയും മകളെയും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. അതിനാല്‍ ഇരുവരെയും തിരികെയെത്തിക്കാനായി കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പൗരന്മാരുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദം.
നേരത്തെ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാന്‍ അഫ്ഗാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. നിമിഷയടക്കം നാലു പേരെ ഏറ്റുവാങ്ങുന്നതിനുള്ള സന്നദ്ധത അഫ്ഗാന്‍ ഇന്ത്യയോട് തേടുകയും ചെയ്തു.
എന്നാല്‍ അഫ്ഗാന്‍ ജയിലുകളില്‍ കഴിയുന്ന വനിതകളെ തിരിച്ചെത്തിയ്ക്കുന്നതില്‍ താല്പര്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിച്ച ഇവരെ തിരികെ രാജ്യത്ത് കൊണ്ടു വരുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റോ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട ശബ്ദ രേഖയില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സന്നദ്ധത നിമിഷ ഫാത്തിമ പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു.
വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു അറിയിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി. തുടര്‍ന്നാണ് മകളെ നാട്ടിലെത്തിയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്.
നാട്ടിലെത്തിക്കഴിഞ്ഞാല്‍ നിയമാനുസൃതമായ വിചാരണയും ശിക്ഷയും നേരിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്താരാഷ്ട്ര ഉടമ്പടികളും മനുഷ്യാവകാശവും മാനിച്ച് വിദേശത്തെ ജയിലില്‍ കഴിയുന്ന വനിതയെയും അവരുടെ അഞ്ചുവയസുപോലും പ്രായമില്ലാത്ത കുഞ്ഞിനെയും നാട്ടിലെത്തിയ്ക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസര്‍കോട് സ്വദേശിനി അയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍, നബീസ, മറിയം എന്നിവരാണ് കാബൂളിലെ തടവിലുള്ളത്. ഇവരുടെ ഐഎസ് ബന്ധമുള്ള ഭര്‍ത്താക്കന്മാര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലേയ്ക്ക് മടങ്ങി വരണമെന്നാണ് ഇവരുടെ ആവശ്യമെങ്കിലും ഇവര്‍ ഭീകര ബന്ധം കൈവെടിഞ്ഞിട്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത്. അതിനാല്‍, ഇവരെ മടക്കിക്കൊണ്ടു വരുന്നത് രാജ്യത്തിനും പൊതുസമൂഹത്തിനും ആപത്താകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും എന്‍ഐഎയും വ്യക്തമാക്കിയിരുന്നു.
2019 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നൂറുകണക്കിന് ഐഎസ് ഭീകരരാണ് അഫ്ഗാന്‍ അധികൃതര്‍ക്കു മുന്‍പാകെ കീഴടങ്ങിയത്. ഇവരില്‍ മലയാളി സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.
13 രാജ്യങ്ങളില്‍ നിന്നുള്ള 408 ഐഎസ് ഭീകരരെ അഫ്ഗാന്‍ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി അഹ്മദ് സിയ സരജ് അറിയിച്ചിട്ടുണ്ട്. ഇതില്‍ പത്തോളം ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാക്കിസ്ഥാനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമുണ്ട്.
https://www.facebook.com/Malayalivartha
























