അവസാനം ഇടമലക്കുടിയും കൊവിഡിന് മുന്നില്‍ തോറ്റു ; ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ തന്നെ ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്ത ഏക പഞ്ചായത്തായിരുന്നു ഇടുക്കി ഇടമലക്കുടി ആദിവാസി പഞ്ചായത്ത് . എന്നാൽ ഇപ്പോഴാസ്ഥാനം പഞ്ചായത്തിന് നഷ്ടമായിരിക്കുകയാണ് . രണ്ടു പേർക്ക് ആണ് ഇടമലക്കുടിൽ കോവിഡ് പോസിറ്റീവായത്. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിൽ ഇതുവരെയും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പഞ്ചായത്തിൽ നിന്ന് പുറത്തുപോയ ഒരാൾക്ക് മറ്റൊരിടത്ത് വച്ച് കോവിഡ് ബാധിച്ചിരുന്നു എന്നത് ഒഴിച്ചു നിർത്തിയാൽ കോവിഡ് ഇടമലക്കുടിയിൽ ഇതുവരെ എത്തിനോക്കിയിട്ട് പോലും ഉണ്ടായിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. ഇടമലക്കുടിയിലേക്ക് പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ലായിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ കുറേ കൂടി കർശനമായ വിലക്ക് അവിടുത്തെ ഊരു മൂപ്പൻമാർ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. . അങ്ങനെ ശക്തമായ പ്രതിരോധമായിരുന്നു കോവിഡിനെതീരെ അവർ സ്വീകരിച്ചിരുന്നത് . ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ മാത്രമാണ് എത്തിയിരുന്നത്.
എന്നാൽ കുറച്ചു നാൾ മുമ്പ് ഇടുക്കി എംപി ഡീൻ കുര്യോക്കോസും ഒരു യുട്യൂബറും കൂടി ഇടമലക്കുടിയിലേക്ക് നടത്തിയ യാത്ര വിവാദമായിരുന്നു. സ്‌കൂളില്‍ സംഘടിപ്പിച്ച പരുപാടിക്കാണ് എം പിയോടൊപ്പം നിരവധി പേര്‍ എത്തിയത്. ഇവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു . കോവിഡ് പടരാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു അന്ന് വിവാദമുണ്ടായത്.
ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരും നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha

























