സർക്കാരിന് മുട്ടൻ തിരിച്ചടി... വാക്‌സിന്‍ ചലഞ്ച് പൂട്ടിക്കെട്ടി ഹൈക്കോടതി... പിടിച്ചെടുത്ത തുക രണ്ട് ആഴ്ചയ്ക്കകം തിരിച്ചു നല്‍കണം!

കൊറോണ കാലത്ത് ഏറ്റവും ചർച്ചയായ വിഷയമായിരുന്നു വാക്സിനേഷൻ. വാക്സിനേഷനായി ജനങ്ങൾ പണം കണ്ടെത്തേണ്ടി വരുമോ എന്ന ചോദ്യമാണ് ഏവരും ഉന്നയിച്ചത്. ജനങ്ങളുടെ ഈ ആശങ്ക മുൻനിർത്തിയ വാക്സിൻ ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോൾ തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാന്‍ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
കെഎസ്ഇബിയിലെ മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ അവരുടെ അനുവാദമില്ലാതെ വാക്‌സിന്‍ ചലഞ്ചിലേക്ക് പിടിച്ച നടപടിയെ വിമര്‍ശിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തുക തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടത്.
നിയമപരമായ പിന്‍ബലമുണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുകയീടാക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ പെന്‍ഷനില്‍ നിന്ന് ഒരു ദിവസത്തെ വേതനം വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച രണ്ടു ഉദ്യോഗസ്ഥരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പിടിച്ച തുക തിരിച്ചു കിട്ടണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പിടിച്ച തുക രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചു നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശത്തിനൊപ്പം ചില പൊതു നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഉത്തരവിലൂടെ, ശമ്പളത്തില്‍ നിന്നോ, പെന്‍ഷനില്‍ നിന്നോ തുക പിടിച്ചെടുക്കാന്‍ കഴിയില്ല.
അതിന് നിയമപരമായ പിന്‍ബലമില്ല എന്നും കോടതി നിരീക്ഷിച്ചു. ഭാവിയില്‍ ഇത്തരത്തില്‍ അനുമതി ഇല്ലാതെ പെന്‍ഷന്‍ വിഹിതം പിടിച്ചുവയ്ക്കുന്ന നടപടിയുണ്ടാകില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ബന്ധമായി ആരില്‍ നിന്നും പണം പിരിക്കാന്‍ പാടില്ലെന്ന നിര്‍ദേശം കൂടി കോടതി നല്‍കിയിട്ടുണ്ട്.
നിയമപരമായി അനുവദനീയമായ രീതിയില്‍ മാത്രമേ വ്യക്തികളുടെ അനുമതിയില്ലാതെ പണം ഈടാക്കാന്‍ കഴിയു എന്ന് ചൂണ്ടിക്കാട്ടിയ കോടതി പെന്‍ഷന്‍ വിഹിതത്തില്‍ നിന്ന് വാക്‌സിന്‍ ചലഞ്ചിലേക്ക് പണമെടുത്ത നടപടിക്ക് നിയമ പിന്‍ബലമില്ലെന്നും വ്യക്തമാക്കി.
കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അനുമതി പ്രകാരമാണ് തുക പിടിച്ചതെന്നും അതിനാല്‍ തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിടരുതുമെന്ന കെഎസ്ഇബി വാദം കോടതി അംഗീകരിച്ചില്ല.
ആ കാലയളവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത് രണ്ടു ദിവസ കൊണ്ട് ഒരു കോടിയിലേറെ രൂപയായിരുന്നു.
കേരളം വാക്സിൻ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേക്ക് വൻതോതിലുള്ള സംഭാവനകൾ പ്രവഹിച്ചു തുടങ്ങിയത്.
സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്.
കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്‌സിന്‍ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടായത്.
ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകൾ ചെറുതും വലുതുമായ സംഭാവനകൾ നൽകാൻ തുടങ്ങിയത്.
എപ്രിൽ മാസം കൊവിഡ് വാക്സിൻ പണം കൊടുത്ത് വാങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചതോടെ, വാക്സിൻ ചലഞ്ചുമായി ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടത് സിഎംഡിആർഎഫിൽ. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ലഭിച്ചത് വലിയ പിന്തുണയും. വലിയ സഹായമൊഴുകിയപ്പോഴും ചലഞ്ചിന് ദുരിതാശ്വാസ നിധിയിൽ പ്രത്യേക ഹെഡ് ഉൾപ്പെടുത്തിയില്ല.
കഴിഞ്ഞ വർഷം കൊവിഡ് 19 പ്രവർത്തനങ്ങൾക്കായി സിഎംഡിആർഎഫിൽ തുടങ്ങിയ ഹെഡിലാണ് വാക്സിന് ചലഞ്ചിൽ എത്തിയ തുകയും ഉൾപ്പെടുത്തിയത്.
ഇതോടെ കൊവിഡ് സഹായവും വാക്സിൻ ചലഞ്ചും കൂടി മറിഞ്ഞു. കണക്കിൽ ഇതുവരെ 696കോടി കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിച്ചെങ്കിലും വാക്സിൻ ചലഞ്ചിൽ മാത്രം എത്ര എത്തി എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha

























