കുറയാതെ കേരളം; കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു, മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം
കൊറോണ വ്യാപനത്തെ തുടർന്ന് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാൻ ഒരുങ്ങി അധികൃതർ. പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കാനാണ് കര്‍ണാടക സര്‍ക്കാർ തീരുമാനം കൈകൊണ്ടത്. മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിര്‍ദേശം നല്കിയിട്ടുണ്ട്.
കര്‍ണാടകയിലെ കൊണാജെ, ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഞ്ച് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തൗഡുഗോളി, നെറ്റിലപദവ്, നര്യക്രോസ്, നന്ദര്‍ പട്പു, മുടുഗര കട്ട എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ പൊലീസിന് പുറമെ മെഡിക്കല്‍ ടീമിനെയും നിയോഗിക്കുന്നതാണ്. കൂടാതെ റെയില്‍വേ വകുപ്പുമായി സഹകരിച്ച് മംഗളൂരു സെന്‍ട്രല്‍, ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ചെക്കിംഗ് പോയിന്‍റ് സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.
അതോടൊപ്പം തന്നെ കേരളത്തില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് കര്‍ണാടകയിലേക്ക് വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കും. ഇതിന്റെ ഭാഗമായി പൊലീസ് പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരിക്കും.
കൂടാതെ കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്ക് ദിവസവും യാത്ര ചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മറ്റ് യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയിരിക്കണം. എന്നാല്‍ മംഗളൂരു-കേരള അതിര്‍ത്തിയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇവരോടൊപ്പമുള്ള രക്ഷിതാക്കള്‍ക്കും പരിശോധനയില്‍ ഇളവ് നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha