ആളും ആരവവും ഇല്ലാതെ വീണ്ടും ഒരു അത്തച്ചമയം കെ ബാബു എം എൽ എ തൃപ്പൂണി തുറയിൽ പതാക ഉയർത്തി

അത്തമുദിച്ചു ആരവങ്ങൾക്ക് കൊടിയേറി ......ഇനി അത്തം പത്തിലെ പൊന്നോണ നാളിലേക്കുള്ള കാത്തിരിപ്പ്.അത്തം നാളിലിൽ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അത്തച്ചമയമാണ്.ചിങ്ങ മാസത്തിലെ അത്തം നക്ഷത്രത്തിന്റെ അന്ന് കൊച്ചി തൃപ്പൂണിത്തുറയിൽ അത്തച്ചമയത്തിന്റെ ആരവം ഉയർന്നു കേൾക്കും.കേരളത്തിലെ എല്ലാ നാടൻ കലാരൂപങ്ങളുടേയും അകമ്പടിയോടെ അത്തത്തെ വരവേറ്റ് ഓണ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.പതിവ് തെറ്റാതെ ഇത്തവണയും അത്തച്ചമയം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി തൃപ്പൂണിത്തുറയിൽ കോടിയേറി.പക്ഷേ കൊറോണ ചതിച്ചതിനാൽ ആളും ആരവവുമില്ലാതെയാണ് ആഘോഷങ്ങളെന്ന് മാത്രം.കർക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാൾ കഴിഞ്ഞാൽ മാത്രമേ ചിങ്ങം പിറക്കൂ.
ആഘോഷവും സന്തോഷവും നിറയുന്ന രാജവീഥികളും. കൊട്ടും പാട്ടും മേളവുമായി ഓണ വരവേൽപ്പും ഒക്കെ പരിമിതികളിൽ ഒതുങ്ങി.അത്തം നാളിൽ ഉയർത്താനുളള പതാക രാജകുടുംബത്തിൻറെ പ്രതിനിധിയായ നിർമല തമ്പുരാനിൽ നിന്ന് തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ ഏറ്റുവാങ്ങി. രാജ കുടുംബത്തിൻറെ പ്രതിനിധിയായി ഒരു സ്ത്രീ അത്തം പതാക കൈമാറുന്നത് ഇതാദ്യമായിട്ടാണ്.
ഇന്ന് രാവിലെ പത്തിന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തൃപ്പൂണിത്തുറ എം എൽ എ കെ ബാബു പതാക ഉയർത്തി.കൊവിഡ് കാലമായതിനാൽ കഥംകളി, ഓട്ടം തുളളൽ അടക്കമുളള മത്സരങ്ങൾ ഓൺലൈനായി നടതാനാണ് തീരുമാനം. എന്നാൽ അത്തച്ചമയം ഇങ്ങനെ ആയിരുന്നില്ല.അത് ഒരു ആരവം തന്നെ ആയിരുന്നു.10 നാൾ നീണ്ടു നിൽക്കുന്ന ആരവം.നെറ്റിപ്പട്ടം കെട്ടിയ ആനകളും, വാദ്യ ആഘോഷങ്ങളും, കേരളത്തിന്റെ മാത്രം നാടൻ കലാരൂപങ്ങളും ചേർന്ന വർണ്ണ ശബളാഭമായ ഘോഷയാത്ര ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നടപ്പാണ്.
കൊച്ചി രാജാക്കന്മാരും, കോഴിക്കോട്ട് സാമൂതിരിമാരും ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തില്‍ ആഡംബരപൂര്‍വം ആഘോഷിച്ചിരുന്ന ഒരു ഉത്സവപരിപാടിയായിരുന്നു അത്തച്ചമയം . രാജവാഴ്ച അവസാനിച്ചതോടെ ഈ അഘോഷത്തിന്റെ പ്രചാരം കുറഞ്ഞു. മുന്‍ കാലങ്ങളില്‍കോഴിക്കോട്ട് സാമൂതിരിമാര്‍ നടത്തിയിരുന്നതിനേക്കാള്‍ വര്‍ണശബളമായ ഒരാഘോഷമായാണ് കൊച്ചി രാജക്കന്മാര്‍ ഈ ഉത്സവം കൊണ്ടാടിവന്നത്. ഇതിനു സമാന്തരമായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ 'അരിയിട്ടു വാഴ്ച' എന്നൊരു ആഘോഷപരിപാടി നടത്തിവന്നിരുന്നു. ചിങ്ങമാസത്തില്‍ ഓണം നക്ഷത്രത്തിനു പത്തുദിവസം മുമ്പ്, അതായത് അത്തംനാളില്‍ നടത്തുന്ന 'ചമയം' അതായത് വേഷഭൂഷകളണിയുക എന്നാണ് അത്തച്ചമയം എന്ന പദത്തിന്റെ വിവക്ഷ. ഈ ആഘോഷത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തെപ്പറ്റി പല തരത്തിലുള്ള വിശ്വാസങ്ങള്‍ നിലവിലുണ്ട്. യുദ്ധഭൂമിയിലേക്കുള്ള പടനീക്കത്തിന്റെ പ്രതീകമാണിതെന്ന് ചിലര്‍ വിശ്വസിക്കുന്നു. മഹാബലിയെ വരവേല്‍ക്കുന്ന ഉത്സവാഘോഷമാണിതെന്നാണ് മറ്റു ചിലരുടെ അഭിപ്രായം.
1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത് പിന്നീട് 1961-ൽ കേരളാ ഗവൺമെന്റ് ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു. മഹാരാജാവിന്റെ എഴുന്നള്ളത്ത് മാത്രം കേന്ദ്രബിന്ദുവാക്കിയുള്ള രാജകീയ അത്തച്ചമയത്തിന് രാമവർമ്മ പരീക്ഷിത്ത് മഹാരാജാവാണ് ഏറ്റവുമൊടുവിൽ ദർശനം നൽകിയത്. അന്നത്തെ അത്തച്ചമയക്രമം ചിട്ടപ്പെടുത്തിക്കൊണ്ട് കൊച്ചി സർക്കാർ ഹുജൂർ സെക്രട്ടറിയേറ്റിൽ നിന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 1947 ഓഗസ്റ്റ് 20-ന് നടന്ന അത്തം ഘോഷയാത്രയിൽ 24 ഇനങ്ങളാണുണ്ടായിരുന്നത്.
കൊച്ചി രാജാക്കന്മാര്‍ തൃപ്പുണ്ണിത്തുറയില്‍വച്ച് നടത്തിവന്ന അത്തച്ചമയാഘോഷം 'ദേശമറിയിക്കല്‍' എന്ന പരിപാടിയോടുകൂടിയാണ് ആരംഭിച്ചിരുന്നത്.രാജകീയ അത്തച്ചമയത്തിന് മൂന്നു ദിവസംമുൻപ് ആനപ്പുറത്ത് നകാര കൊട്ടി കാഹളം മുഴക്കി ഒരു ദിവസം ഒരു കോട്ടവാതിൽ വീതം മൂന്നു കോട്ടവാതിൽക്കലും ചെന്ന് സർക്കാർ അറിയിപ്പ് വിളംബരപ്പെടുത്തുന്നു. ഇതിന് "ദേശം അറിയിക്കൽ" എന്നാണ് പറയുന്നത്. നാലാം ദിവസം അത്തം നാൾ നാടുവാഴികൾ, പ്രഭുക്കൾ, കർത്താക്കൻമാർ, തണ്ടാൻ, അരയൻ, കത്തനാർ തുടങ്ങിയവർ എത്തിച്ചേരണമെന്നാണ് കൽപ്പന. കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെടൂർ തങ്ങളും വരാതെ അത്തച്ചമയം നടത്തില്ലെന്നാണ് വയ്പ്. അത്തച്ചമയത്തിന് തലേനാൾ(ഉത്രം) മഹാരാജാവിന് ബ്രഹ്മചര്യവ്രതമാണ്. വിശേഷാൽ പൂജയും ക്ഷദരവും നടത്തും.
ഉത്രംനാള്‍ സായാഹ്നത്തില്‍ രാജാവ് 'ഒരിക്കലൂണ്' കഴിഞ്ഞ് 'ചന്തം ചാര്‍ത്തല്‍' നടത്തി അത്തച്ചമയത്തിന് തയ്യാറാകുന്നു. പിറ്റേന്നു രാവിലെ അദ്ദേഹം തേച്ചുകുളി കഴിഞ്ഞ് തറ്റുടുത്ത് പഴയന്നൂര്‍ ഭഗവതിക്കും പൂര്‍ണത്രയീശനും വഴിപാടുകള്‍ അര്‍പ്പിച്ചശേഷം 'ചമയമുറി'യില്‍ പ്രവേശിക്കുന്നു. പ്രത്യേകം നിയുക്തരായ നമ്പൂതിരിമാരും തിരുമുല്‍പ്പാടന്മാരുമാണ് രാജാവിനെ വേഷഭൂഷകള്‍ അണിയിക്കുന്നത്. 'ഹാരകേയൂരകടകാംഗുലീയങ്ങ'ളും അപൂര്‍വമായ പട്ടുവസ്ത്രങ്ങളും ചന്ദനകുങ്കുമാദികളും ചമയങ്ങളില്‍പ്പെടുന്നു. രാവിലെ ഏകദേശം എട്ടുമണിയോടുകൂടി എട്ടുപേര്‍ വഹിക്കുന്ന സ്വര്‍ണപ്പല്ലക്കില്‍ കയറി രാജാവ് ഘോഷയാത്ര ആരംഭിക്കുന്നു. പകല്‍ സമയമാണെങ്കിലും കൊളുത്തിയ കുത്തുവിളക്കുകളും തീവെട്ടികളും ഘോഷയാത്രയില്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്.
പ്രത്യേക വേഷം ധരിച്ച് ദിവാന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥന്മാരും രാജകുടുംബത്തിലെ പുരുഷാംഗങ്ങളും ഊരിപ്പിടിച്ച വാളുകളുമായി പല്ലക്കിനെ അകമ്പടി സേവിക്കുന്നു. ഘോഷയാത്ര രണ്ടു മണിക്കൂറിനുള്ളില്‍ അതാരംഭിച്ച കൊട്ടാരത്തില്‍തന്നെ മടങ്ങിയെത്തും. ഈ കൊട്ടാരങ്ങളും അത്തച്ചമയാഘോഷങ്ങളുടെ യാത്രാപഥവും ഇടയ്ക്കിടയ്ക്ക് വ്യത്യാസപ്പെടാറുണ്ട്. ഘോഷയാത്ര അവസാനിച്ച് രാജാവ് തന്റെ രജതസിംഹാസനത്തില്‍ ആസനസ്ഥനാവുകയും ഉദ്യോഗസ്ഥപ്രമുഖന്മാരും പ്രമാണിമാരും വന്ദിച്ച് ഇരുവശവും പിന്‍വാങ്ങി നില്ക്കുകയും ചെയ്തു കഴിഞ്ഞാല്‍ 'പട്ടോല മേനോന്‍' എന്ന കൊട്ടാര ഉദ്യോഗസ്ഥന്‍ രാജകീയ പാരിതോഷികങ്ങള്‍ക്ക് അര്‍ഹരായ അതിഥികളുടെ പേരുകള്‍ താളിയോലഗ്രന്ഥങ്ങള്‍ നോക്കി വായിക്കുന്നു. സമ്മാനം കൊടുത്തുകഴിഞ്ഞാല്‍ വിഭവസമൃദ്ധമായ സദ്യയും അതില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം 'സര്‍വാണി' കൊടുക്കുന്ന പതിവും നടന്നുവന്നു; ആദ്യം ഓരോ പുത്തനും പിന്നീട് ഓരോ അണയുമായിരുന്നു സര്‍വാണിത്തുക. രാജാവിന്റെ 'അമൃതേത്തും' ഒരു വലിയ ചടങ്ങാണ്.
ചേര്‍ത്തു തുന്നിക്കെട്ടിയ മൂന്നു വലിയ നാക്കിലയിലാണ് അദ്ദേഹം അമൃതേത്തു കഴിക്കുന്നത്. നിലവിളക്കും നിറപറയുമൊക്കെ അലങ്കരിച്ചുവച്ചിരിക്കും. ചോറിനുപുറമേ 64 കൂട്ടം വിഭവങ്ങള്‍ വിളമ്പാറുണ്ടായിരുന്നത്രേ. ഈ ഊണാണ് അത്തച്ചമയത്തിന്റെ അവസാനത്തെ ചടങ്ങ്. അത്തച്ചമയം സംബന്ധിച്ച സകല ചെലവുകളും സംസ്ഥാന ഖജനാവില്‍ നിന്നാണ് ചെയ്തുവന്നത്. കേരളവര്‍മ (1946-48)യുടെ കാലത്താണ് അവസാനമായി രാജകീയാഘോഷമെന്ന നിലയില്‍ ഇത് ആചരിക്കപ്പെട്ടത്. ആഡംബരവിമുഖനായ പ്രസ്തുത രാജാവ് വെറും ഒരു ചടങ്ങെന്ന നിലയില്‍ മാത്രമേ ഇതു നടത്തിയുള്ളു. സാധാരണ വസ്ത്രങ്ങള്‍ ധരിച്ച്, താന്‍ താസമിക്കുന്ന നാലുകെട്ടിനുള്ളില്‍ കടന്ന് അല്പ നിമിഷം ധ്യാനനിമഗ്നനായി നിന്നിട്ട് അദ്ദേഹം ചടങ്ങ് അവസാനിപ്പിക്കുകയാണുണ്ടായത്.
അദ്ദേഹത്തിന്റെ കാലം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജവാഴ്ചതന്നെ അവസാനിക്കുന്നതിന്റെ നാന്ദിയായി കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും സംയോജനം നടന്നതോടെ അത്തച്ചമയത്തിന്റെ രാജകീയസ്വഭാവം നഷ്ടപ്പെട്ടു. 1960-നുശേഷം പുനരുദ്ധരിക്കപ്പെട്ട അത്തച്ചമയാഘോഷങ്ങള്‍ കേരള ഗവണ്‍മെന്റ് ഔദ്യോഗികതലത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷപരിപാടിയുടെ ഭാഗമാണ്. ഇത് തൃപ്പൂണിത്തുറയില്‍ തന്നെയാണ് നടത്താറുള്ളതെങ്കിലും ഇതില്‍ രാജാവോ രാജകീയ പരിവാരങ്ങളോ രാജത്വച്ഛായയുള്ള എന്തെങ്കിലും പരിപാടികളോ ഉള്‍പ്പെടുന്നില്ല.
https://www.facebook.com/Malayalivartha
























