ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത

കേരളത്തില്‍ താമര വിരിയാന്‍ പോകുന്നു. അടുത്ത നിയമസഭയില്‍ ബിജെപിക്ക് നാലു മുതല്‍ എട്ടുവരെ അംഗങ്ങളുണ്ടായാല്‍ അതിശയം വേണ്ട. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. തൃശൂരില്‍ പത്മജ വേണുഗോപാല്‍ ജയിക്കാനുള്ള സാധ്യതയേറെയും. ബി സന്ധ്യയും രാജീവ് ചന്ദ്രശേഖറും നിയമസഭയില്‍ എത്തുമെന്ന് കരുതുന്നവരേറെയാണ്. ആറന്‍മുളയില്‍ കുമ്മനം ജയിച്ചുകയറാന്‍ സാഹചര്യമേറെയാണ്.
വിജയം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ നേതാക്കള്‍ കേരളത്തിലെത്തുകയാണ്. കേന്ദ്ര മന്ത്രിമാര്‍ക്കു പുറമെ ബിജെപി ഭരിക്കുന്ന വിവിധ ംസസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നു.
ബിജെപി സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിലാണ് ജയസാധ്യത പ്രതീക്ഷിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 നിയോജമണ്ഡലങ്ങളില്‍ ഒന്‍പത് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍പ്പെട്ട 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തി യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഞെട്ടിച്ചു. ഇതു കൂടാതെ ഒന്‍പത് മണ്ഡലങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടി രണ്ടാമതുമെത്തി. ഒന്നാമതെത്തിയ മണ്ഡലങ്ങളെല്ലാം നിയമസഭയില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണെന്നത് എല്‍ഡിഎഫിന് വലിയ ആശങ്കയുണ്ടാക്കുന്നു. ഇവിടെ ബിജെപി വോട്ടുനില ഉയര്‍ത്തിയാല്‍ നേട്ടം യുഡിഎഫിനായിരിക്കും. ബിജെപി ഒന്നാമതെത്തിയ മണ്ഡലങ്ങളില്‍ സംസ്ഥാനത്ത് മന്ത്രിമാരായ കെ. രാജന്റെ ഒല്ലൂരും വി. ശിവന്‍കുട്ടിയുടെ നേമവും ആര്‍. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയും ഉള്‍പ്പെടുന്നു.
2021 ല്‍ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, മലമ്പുഴ, പാലക്കാട്, കാസര്‍ഗോഡ്,
മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമതെത്തിയത്. ഇതില്‍ ചാത്തന്നൂര്‍ സിപിഐയുടെയും മലമ്പുഴ സിപിഎമ്മിന്റെയും ശക്തമായ കുത്തക മണ്ഡലങ്ങളാണ്. 2016ലും 2021ലും മഞ്ചേശ്വരം കപ്പിനും ചുണ്ടിനും ഇടയിലാണ് ബിജെപിയിലെ കെ. സുരേന്ദ്രന് നഷ്ടപ്പെട്ടത്. 2016ല്‍ 89 വോട്ടുകള്‍ക്കും 2021ല്‍ 745 വോട്ടുകള്‍ക്കുമായിരുന്നു സുരേന്ദ്രന്റെ തോല്‍വി. കെ സുരേന്ദ്രന്‍ വിജയിക്കാതിരിക്കാന്‍ എല്‍ഡിഎഫ് രണ്ടു തെരഞ്ഞടുപ്പുകളിലും അയ്യായിരം വീതം വോട്ടുകള്‍ യുഡിഎഫിന് മറിച്ചുകൊടുത്തതായാണ് എക്കാലത്തെയും വിമര്‍ശനം.
2021ലെ നിയനസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് അസംബ്‌ളി മണ്ഡലത്തില്‍ ഷാഫി പറമ്പിലിനോട് ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ പരാജയപ്പെട്ടത് 3859 വേറും വോട്ടുകള്‍ക്കാണ്. നേമത്ത് വി. ശിവന്‍കുട്ടിയോട് കുമ്മനം രാജശേഖരന്‍ തോറ്റത് കേവലം 3949 വോട്ടുകള്‍ക്കാണ്. കോണ്‍ഗ്രസിലെ കെ. മുരളീധരന്‍ നേമം അസംബ്‌ളി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
കുമ്മനവുമായി മുരളീധരന്റെ വ്യത്യാസം പതിനയ്യായിരത്തോളം വോട്ടുകളായിരുന്നു. അതായത് നേമത്ത് കോണ്‍ഗ്രസിനെക്കാള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു ഭാരതീയ ജനതാ പാര്‍ട്ടി. വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും ആറ്റിങ്ങലില്‍ പി. സുധീറും ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറും മലമ്പുഴയില്‍ സി. കൃഷ്ണകുമാറും കാസര്‍ഗോട്ട് കെ. ശ്രീകാന്തും ബിജെപി സ്ഥാനാര്‍ഥികളായി രണ്ടാമത്തെത്തി.
2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് അസംബ്‌ളി മണ്ഡലങ്ങളില്‍ ബിജെപിയാണ് ഒന്നാമതെത്തിയത്. മഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട്, ഹരിപ്പാട്, കായംകുളം, വര്‍ക്കല, തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ രണ്ടാമതെത്തി. ഈ വിജയങ്ങളിലാണ് ബിജെപിയുടെ ഇല്കഷന്‍ പ്രതീക്ഷ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ ഒന്നാതെ നിലംപരിശായപ്പോള്‍ മന്ത്രിമാരുടെ അടക്കം നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിടുകയായിരുന്നു. 111 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 18 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായിട്ടുള്ളൂ. അതേ സമയം കേരളത്തില്‍ ആദ്യമായി തൃശൂരില്‍ ലോക്സഭാ സീറ്റ് പിടിച്ചെടുത്ത ബിജെപി സംസ്ഥാനത്ത് 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിമാരുടെ മണ്ഡലത്തിലടക്കം യുഡിഎഫ് ഭൂരിപക്ഷംനേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷം വോട്ടിന് വിജയിച്ച ധര്‍മടത്ത് ലോക് സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.
https://www.facebook.com/Malayalivartha
























