രോഗിയുടെ ഭര്‍ത്താവ് ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് അടിയന്തരമായി അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സാന്നിധ്യത്തില്‍ രോഗിയുടെ ഭര്‍ത്താവ് ഡോക്ടറെ കൈയേറ്റം ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയത്.
രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഐ എം എ കൊച്ചി ബ്രാഞ്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. എടത്തലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് മര്‍ദ്ദിച്ചത്. ഓഗസ്റ്റ് 3 ന് ഉച്ചയ്ക്കായിരുന്നു സംഭവം.
കോവിഡ് രോഗലക്ഷണങ്ങളുമായി എത്തിയ സ്ത്രീയെ കോവിഡ് പരിശോധനക്ക് നിര്‍ദ്ദേശിച്ച ശേഷം വനിതാ ജീവനക്കാരുടെ സാന്നിധ്യത്തില്‍ പരിശോധിക്കുമ്പോഴാണ് രോഗിയുടെ ഭര്‍ത്താവ് ഡോക്ടറെ കൈയേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
ആശുപത്രി അധികൃതരും ഡോക്ടറും എടത്തല പോലീസ് സ്റ്റേഷനില്‍ അപ്പോള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. എഫ്. ഐ. ആര്‍. ഇട്ടത് പിറ്റേന്നാണ്. കൈയേറ്റം ചെയ്തയാളെ ഉടന്‍ പിടികൂടണമെന്നാണ് ആശുപത്രി സംരക്ഷണ നിയമത്തില്‍ പറയുന്നത്.
തുടര്‍ന്ന് കൈയേറ്റം ചെയ്തയാള്‍ ഡോക്ടര്‍ക്കെതിരെ പോലീസില്‍ വ്യാജ പരാതി നല്‍കിയതായി ഐ എം എ അറിയിച്ചു. കൈയേറ്റം ചെയ്തയാള്‍ ആശുപത്രി ഉടമയുടെ ബന്ധുവാണെന്ന് മനസിലാക്കിയപ്പോള്‍ പരാതിയില്‍ നിന്നും ആശുപത്രി പിന്നാക്കം പോയതായി പരാതിയില്‍ പറയുന്നു. ഡോക്ടര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ള കേസ് റദ്ദാക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു. കള്ളക്കേസ് നല്‍കിയവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം.
പ്രതിക്ക് ആശുപത്രി സംക്ഷണ നിയമപ്രകാരം കടുത്ത ശിക്ഷ നല്‍കണം. സംഭവ സമയത്തെ സി സി റ്റി വി ദൃശ്യങ്ങള്‍ പരിശോധിക്കണം. സ്വന്തം ഡോക്ടറെ സംരക്ഷിക്കാത്ത ആശുപത്രി മാനേജ്മെന്‍റിനെതിരെ നടപടി വേണമെന്നും പരാതിക്കാരായ ഐ എം എ കൊച്ചി സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവലും പ്രസിഡന്‍റ് ഡോ. റ്റി വി രവിയും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























