സ്‌പീക്കറുടെ പത്തി നോക്കി ശ്രീജിത്ത് പണിക്കരുടെ അടി! വാരിയൻകുന്നനെ വലിച്ചു കീറി പണിക്കർ...

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ഒരു പ്രധാന ചർച്ചാ വിഷയമാണ് മലബാർ കലാപവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. വാരിയംകുന്നനെ ഭഗത് സിംഗുമായി ഉപമിച്ചത് മുതലാണ് ഇത് കൂടുതൽ സ്ഫോടക ശേഷിയോടെ പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. ഇതിനു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് പുറത്ത് വന്നത്.
മലബാർ കലാപത്തിലെ മുഖ്യപങ്കു വഹിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച സ്‌പീക്കർ എം.ബി രാജേഷിന്റെ പ്രസ്‌താവനക്ക് ഇപ്പോൾ മറുപടിയുമായി ശ്രീജിത്ത് പണിക്കർ എത്തിയതാണ് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇരുവരുടെയും മരണത്തെ താരതമ്യം ചെയ്‌തതിൽ ചരിത്രപരമായ പൊരുത്തക്കേടുകളുണ്ടെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആഞ്ഞടിക്കുകയാണ്.
വെടിവച്ച് കൊല്ലണമെന്ന് വാരിയൻകുന്നൻ പറഞ്ഞതിന് ഏതെങ്കിലും രേഖകളോ ദൃക്‌സാക്ഷികളോ ഇല്ല, എന്നാൽ ഭഗത് സിംഗ് പഞ്ചാബ് ഗവർണറോട് കത്തിലൂടെ തന്നെ വെടിവച്ചു കൊല്ലാൻ ആവശ്യപ്പെട്ടതിന് രേഖയുണ്ടെന്ന് പണിക്കർ സാക്ഷ്യപ്പെടുത്തുന്നു.
ഭഗത്‌സിംഗ് ദേശസ്‌നേഹിയായിരുന്നു. ഇന്ത്യക്കു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്, എന്നാൽ വാരിയൻകുന്നൻ തുർക്കിക്കായാണ് പ്രവർത്തിച്ചതെന്നും ശ്രീജിത്ത് പണിക്കർ പോസ്‌റ്റിൽ പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം ഇങ്ങനെയാണ്...
എം ബി രാജേഷ് അറിയാൻ.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താങ്കൾ ഭഗത് സിങ്ങുമായി താരതമ്യം ചെയ്തതിനു ശേഷം നൽകിയ വിശദീകരണം ശ്രദ്ധിച്ചു; ഇരുവരുടെയും മരണമാണ് താങ്കൾ താരതമ്യം ചെയ്തതെന്ന്. അതിൽ ചരിത്രപരമായ ചില പ്രശ്നങ്ങൾ വീണ്ടുമുണ്ട്.
തന്റെ കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലണമെന്ന് വാരിയംകുന്നൻ പറഞ്ഞെന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഏതെങ്കിലും ചരിത്രപുസ്തകം, അല്ലെങ്കിൽ ദൃക്സാക്ഷി, അല്ലെങ്കിൽ രേഖ അടിസ്ഥാനപ്പെടുത്തി ഇക്കാര്യം സമർത്ഥിക്കാമോ? 1921 എന്ന സിനിമയുടെ തിരക്കഥ എന്തായാലും റഫറൻസ് അല്ലല്ലോ.
ഖിലാഫത്ത് ഇന്ത്യയുടെ വിഷയമല്ലെന്നും, തനിക്ക് ഖിലാഫത്തുമായി ഒരു ബന്ധവും ഇല്ലെന്നും ബ്രിട്ടീഷുകാരോട് പറഞ്ഞ വാരിയംകുന്നനാണോ കണ്ണു കെട്ടാതെ തന്നെ വെടിവച്ചു കൊല്ലാൻ ആവശ്യപ്പെടുന്നത്? നല്ല കഥ!
മെക്കയിലേക്ക് പോകുക എന്നൊരു ഉപാധി ബ്രിട്ടീഷുകാർ വാരിയംകുന്നന് നൽകി എന്നതിനും ഒരു റഫറൻസ് നൽകുമോ? ഭഗത് സിങ്ങിന്റെ കാര്യം അങ്ങനെയല്ല. ഒന്നാമതായി ഭഗത് സിങ്ങിന് നീതിപൂർവ്വമായ വിചാരണ പോലും ലഭിച്ചില്ല. വിലങ്ങ് ധരിച്ച് വിചാരണ നേരിടണമെന്ന ഉത്തരവിനെ അംഗീകരിക്കാത്ത ഭഗത് സിങ് വിചാരണയിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചത്.
വിചാരണയ്ക്കായി ഉണ്ടാക്കിയത് നിയമപരമായ അംഗീകാരമില്ലാത്ത ട്രിബ്യൂണൽ ആയിരുന്നു. തന്നെ വെടിവച്ചു കൊല്ലാൻ ഭഗത് സിങ് ആവശ്യപ്പെട്ടതിന് ചരിത്രരേഖയുണ്ട്; അദ്ദേഹം പഞ്ചാബ് ഗവർണർക്ക് അയച്ച കത്ത്. ഇതൊന്നും തന്നെ വാരിയംകുന്നന്റെ കാര്യത്തിൽ ഇല്ല.
മരണത്തിലെ സമാനത കൊണ്ട് ആൾക്കാർ തുല്യരാകുന്നു എന്നതൊക്കെ ബാലിശമായ വാദമാണ്. നിർഭയ കേസിലെ പ്രതിയും ഭഗത് സിങ്ങും തൂക്കിക്കൊല്ലപ്പെട്ടു എന്നതുകൊണ്ട് അവർ സമന്മാർ ആകുന്നില്ലല്ലോ. മഹാത്മാ ഗാന്ധിയും അജ്മൽ കസബും യേർവാദാ ജയിലിലെ തടവുകാർ ആയിരുന്നു എന്നതു കൊണ്ട് അവരും സമന്മാർ ആകുന്നില്ലല്ലോ.
ഭഗത് സിങ് ഒരു ദേശസ്‌നേഹിയായിരുന്നു. അദ്ദേഹം തുർക്കിക്കു വേണ്ടിയല്ല, ഇന്ത്യയ്ക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. അദ്ദേഹം സ്ഥാപിക്കാൻ ആഗ്രഹിച്ച രാജ്യം സ്വതന്ത്ര ഭാരതം ആണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അദ്ദേഹം ആരെയും മതപരിവർത്തനത്തിന് വിധേയമാക്കിയില്ല.
അവിടെയാണ് വ്യത്യാസം.
അതേസമയം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിംഗിനൊപ്പം ആണെന്ന നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്റെ അഭിപ്രായ പ്രകടനത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ നേരത്തേയും രംഗത്ത് എത്തിയിട്ടുണ്ടായിരുന്നു.
അജ്മൽ കസബിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും കയ്യിൽ തോക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ട് അവർക്ക് ഒരേസ്ഥാനം ആവില്ലല്ലോ എന്ന് ചോദിച്ച ശ്രീജിത്ത് നേർക്കുനേർ ബ്രിട്ടീഷുകാർ വരുമെന്ന സാഹചര്യത്തിൽ ഭഗത് സിംഗും വാരിയംകുന്നനും പ്രതികരിച്ചത് എങ്ങനെയെന്ന് നോക്കണമെന്നും ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha


























