സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല; ഞായറാഴ്ച ലോക്ഡൗണ്‍ തുടരും; വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കും; സംസ്ഥാനത്ത് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാൻ അവലോകന യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് നടപ്പിലാക്കിയ ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. നിലവിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. കടകള്‍ക്കുള്ള നിയന്ത്രണം തുടരും.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. ഓണത്തിന് ശേഷമുള്ള വ്യാപനം ഈ ആഴ്ച്ചയില്‍ തന്നെ വ്യക്തമാകുമെന്നാണ് കണക്കാക്കുന്നത്.
വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ എഴുപത് ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ച ജില്ലകള്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ണമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നിലവില്‍ സംസ്‌ഥാനത്തിന്റെ പക്കല്‍ പതിനാറ് ലക്ഷം സിറിഞ്ചുകള്‍ ലഭ്യമാണ്. കൂടുതല്‍ സിറിഞ്ചുകള്‍ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും. പത്ത് ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കെ.എം എസ്. സി. എല്‍ നേരിട്ട് വാക്‌സിന്‍ ഉത്പ്പാദകരില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകള്‍ അഞ്ച് ശതമാനത്തില്‍ കൂടുതലാണ്. ഈ ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ തദ്ദേശ സ്‌ഥാപന അതിര്‍ത്തിയിലും എത്ര വാക്‌സിനേഷനുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുമെന്നും എത്രയും വേഗം ആദ്യ ഡോസ് ലഭിക്കാത്തവര്‍ക്ക് നല്‍കാന്‍ നടപടിയുണ്ടാകുമെന്നും അവലോകനയോഗത്തിന് ശേഷം ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷന്‍ പൂര്‍ത്തിയാകാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും നിലവിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























