റാണെയാരാ മോന്‍... കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്യാന്‍ ശിവസേന സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഉള്ളില്‍ എരിയുന്ന പക; റാണെ രാഷ്ട്രീയം പഠിച്ചതും നേതാവായതും സേനാ കളരിയില്‍; അടുത്ത വര്‍ഷം നടക്കുന്ന ബൃഹത് മുംബയ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേനാ ആധിപത്യം തകര്‍ക്കാനുള്ള ദൗത്യം റാണെക്ക്

ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ച കേസില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെ (69)യെ വെറുതെ അറസ്റ്റ് ചെയ്‌തെന്ന് കരുതിയെങ്കില്‍ തെറ്റി. ഉള്ളില്‍ വളര്‍ന്ന പകയ്ക്ക് തരം കിട്ടിയപ്പോള്‍ പകരം വീട്ടിയെന്ന് മാത്രം.
ഒരു കാലത്ത് സംഖ്യകക്ഷികളായിരുന്ന ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള വൈര്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ വിവാദ പ്രസ്താവനയും തുടര്‍ന്നുണ്ടായ അറസ്റ്റും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ റാണെ നടത്തുന്ന പ്രസ്താവന ശിവസേനയിലുണ്ടാക്കുന്ന കലിപ്പിന് വേറെയുമുണ്ട് കാരണങ്ങള്‍.
റാണെ രാഷ്ട്രീയം പഠിച്ചതും നേതാവായതും സേനാ കളരിയിലാണ്. ശാഖാ പ്രമുഖില്‍ നിന്ന് തുടങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിയ ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുമായി ഉടക്കി 2005ല്‍ പാര്‍ട്ടി വിട്ടു. 2003ല്‍ ഉദ്ധവ്താക്കറെയെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാക്കിയത് ചോദ്യം ചെയ്തതോടെയാണ് അകന്നത്.
സ്ഥാനാര്‍ത്ഥി ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കു വച്ചെന്ന് ആരോപിച്ച റാണെയെ 2005ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കി. പത്തോളം സേനാ എം.എല്‍.എമാരുമായാണ് റാണെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കൂടുതല്‍ എം.എല്‍.എമാരെ വശത്താക്കി സേന പിളര്‍ത്താനുള്ള ശ്രമം വിജയിച്ചില്ല. ഇതോടെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രിപദം കിട്ടിയില്ല. 2018ല്‍ സ്വാഭിമാന്‍ പക്ഷ പാര്‍ട്ടിയുണ്ടാക്കി. ശിവസേനയോട് എതിരിട്ട് മഹാരാഷ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ 2019ല്‍ ബി.ജെ.പിയില്‍ ചേക്കേറി. ആദ്യം രാജ്യസഭാംഗവും ഇക്കഴിഞ്ഞ ജൂലായില്‍ കേന്ദ്രമന്ത്രിയുമായി. അടുത്ത വര്‍ഷം നടക്കുന്ന ബൃഹത് മുംബയ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേനാ ആധിപത്യം തകര്‍ക്കാനുള്ള ദൗത്യമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം റാണെയ്ക്ക് നല്‍കിയിരിക്കുന്നത്.
ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ച കേസില്‍ റാണെ അറസ്റ്റിലായതോടെ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ശത്രുത തെരുവുപോരിലേക്കു നീങ്ങിയിരിക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവിനെ പൊതുവേദിയില്‍ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുമെന്ന് വീമ്പു പറയുകയും ചെയ്തതിനാണ് അറസ്റ്റ്. മുന്‍ ശിവസേനാ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ റാണെ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ്. കഴിഞ്ഞ ജൂലായില്‍ പ്രധാനമന്ത്രി നടത്തിയ പുനഃസംഘടനയിലാണ് ഇദ്ദേഹം ചെറുകിട സംരഭക വകുപ്പ് മന്ത്രിയായത്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.
ഒരിക്കല്‍ സഖ്യകക്ഷികളായിരുന്ന ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ശത്രുത ഇതോടെ കൂടുതല്‍ വഷളായതിന്റെ സൂചനകളാണ് ഇരുഭാഗത്തെയും നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.
തിങ്കളാഴ്ച റായ്ഘട്ടില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ശിവസേന നാസിക് സിറ്റി നേതാവ് സൈബര്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. റായ്ഘട്ടിലും പൂനെയിലും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടി മന്ത്രി രത്‌നഗിരി സെഷന്‍കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ബോംബെ ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ എസ്.എസ് ഷിന്‍ഡെ, എന്‍.ജെ. ജമാദര്‍ എന്നിവരുടെ ബെഞ്ചില്‍ മെന്‍ഷന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടപടികള്‍ക്ക് വിധേയനാവാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
ജന്‍ആശിര്‍വാദ് യാത്രയ്ക്കിടെ സംഗമേശ്വറിലെ വസതിയില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ രത്‌നഗിരി എസ്.പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകിട്ട് ആറരയോടെ മഹാഡ് കോടതിയില്‍ ഹാജരാക്കി. പാര്‍ലമെന്റ് സമ്മേളിക്കാത്ത വേളകളില്‍ ക്രിമിനല്‍ കേസുകളില്‍ കേന്ദ്രമന്ത്രിമാരെ അറസ്റ്റു ചെയ്യാന്‍ വകുപ്പുണ്ട്. രാജ്യസഭാംഗം ആയതിനാല്‍ ചട്ടപ്രകാരം അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനെ അറസ്റ്റ് അറിയിക്കും.
റാണെയുടെ പ്രസംഗത്തെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ തെരുവിലിറങ്ങിയ ശിവസേനാ പ്രവര്‍ത്തകരും മന്ത്രിയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകരും പലിടത്തും ഏറ്റുമുട്ടി.
"
https://www.facebook.com/Malayalivartha


























