ചാരക്കേസ് ജാമ്യവ്യവസ്ഥ... നാലാം പ്രതിയായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യുവിന് 6 വ്യവസ്ഥകളോടെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു... വ്യവസ്ഥകളിങ്ങനെ.....

നാലാം പ്രതിയായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യുവിന് 6 വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
സി ബി ഐ അറസ്റ്റ് ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തില്‍ ജാമ്യം നല്‍കണം.
കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യ വിടരുത്. സി ബി ഐ ആവശ്യപ്പെടുന്ന സമയം കൃത്യമായി പ്രതി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം.
തെളിവു നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. ജാമ്യ കാലാവധിയില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുത്.
തൊണ്ടിമുതലുകള്‍ വീണ്ടെടുക്കലിനും പ്രതിയെ സാക്ഷികളെ കാണിച്ച് തിരിച്ചറിയല്‍ നടത്തുന്നതിനും സിബിഐ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് അന്വേഷണവുമായി സഹകരിക്കണം. 60 ദിവസം മാത്രമായിരിക്കും ജാമ്യ കാലാവധിയെന്നും കോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് സിബിഐ ശക്തമായി വാദിച്ചിരുന്നു. ജാമ്യം അനുവദിക്കുന്ന പക്ഷം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാവില്ല. സി ബി മാത്യൂസടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെയും തെളിവുകളയും സ്വാധീനിക്കാനിടയാകും. ലോകരാജ്യങ്ങളില്‍ പ്രശസ്തമായ ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ ഇന്ത്യന്‍ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനമടക്കം തടസ്സപ്പെടുത്തിയ സാഹചര്യമാണ് നമ്പി നാരായണന്റെ അറസ്റ്റും വ്യാജ ചാരക്കേസും വന്നതോടു കൂടി ഉണ്ടായതെന്നും പാക്ക് ചാര സംഘടനയായ ഐഎസ്‌ഐയുടേതടക്കമുള്ള ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യുന്നതിനായി ലഭിക്കേണ്ടതുണ്ടെന്നും ജാമ്യത്തെ എതിര്‍ത്ത് സി ബി ഐ പ്രോസിക്യൂട്ടര്‍ മനോജ് കുമാറും അഡീ.സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവും വാദവേളയില്‍ ബോധിപ്പിച്ചിരുന്നു.
സിബിഐയുടെ അറസ്റ്റ് ഭയന്നുള്ള നാലാം പ്രതി മുന്‍ അന്വേഷണ സംഘത്തലവനായ ഡി. ഐ. ജി. സിബി മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് സിബിഐ നിലപാടിയിച്ചത്.
അതേ സമയം സിബി മാത്യുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ഹര്‍ജി തള്ളണമെന്നും നമ്പി നാരായണന്‍ ജൂലൈ 2 ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചു. ചാരക്കേസിലെ ഇരകളും മാലി വനിതകളുമായ മറിയം റഷീദയും ഫൗസിയ ഹസനും സമര്‍പ്പിച്ച കക്ഷി ചേരല്‍ ഹര്‍ജി അനുവദിച്ച കോടതി ഇരുവരെയും കക്ഷി ചേര്‍ക്കാനും ഉത്തരവിട്ടു. തങ്ങളെ ചാരവനിതകളായി മുദ്ര കുത്തി ശാസ്ത്രജ്ഞരെ ചേര്‍ത്ത് വച്ച് വ്യാജ ചാരക്കേസുണ്ടാക്കി പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിന്റെ പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും അതിനാല്‍ സിബി മാത്യൂസടക്കമുള്ളവരെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ടു. തന്നെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും മറിയം റഷീദ ബോധിപ്പിച്ചു.
ഇന്ത്യന്‍ ബഹിരാകാശ സംവിധാനത്തെയും ഐ എസ് ആര്‍ ഓ യെയും പിന്നോട്ടടിക്കാന്‍ കൃത്രിമമായി ചമച്ച വ്യാജ ചാര വൃത്തിക്കേസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ മൈന്‍ഡ് (ബുദ്ധികേന്ദ്രം) സിബി മാത്യുവാണ്. യാതൊരു തെളിവോ രേഖയോ വസ്തുതയോ ഇല്ലാതെ ഉന്നത ഗൂഢാലോചനയെ തുടര്‍ന്ന് സിബി മാത്യുവിന്റെ നിയമവിരുദ്ധ ഗൂഢലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സിബി മാത്യുവിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ അറസ്റ്റ് ചെയ്ത് അന്യായ തടങ്കലില്‍ വച്ച് പീഡിപ്പിച്ചതായും കക്ഷി ചേരല്‍ ഹര്‍ജിയില്‍ നമ്പി നാരായണന്‍ ചൂണ്ടിക്കാട്ടി. കളവായും കൃത്രിമമായും ഉണ്ടാക്കിയ ഐ എസ് ആര്‍ ഓ ചാരക്കേസിലെ പ്രതികളായ 5 പോലീസുദ്യോഗസ്ഥരും നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്ത് കഠിനമായി പീഡിപ്പിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നാലാം പ്രതി അര്‍ഹനല്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചന കേസില്‍ ഉന്നത ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവരാന്‍ സിബി മാത്യുവിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മുന്‍ ഡിജിപിയെന്ന ഉന്നത പദവിയും പോലീസ് സംവിധാനങ്ങളുമായുള്ള പ്രതിയുടെ തുടര്‍ച്ചയായ ബന്ധങ്ങളും കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം തള്ളണമെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നമ്പി നാരായണന്‍ സമര്‍പ്പിച്ച കക്ഷി ചേരല്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു. ഇരയും പരാതിക്കാരനുമായ നമ്പി നാരായണനെ കേള്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാര്‍ കക്ഷി ചേരല്‍ ഹര്‍ജി അനുവദിച്ച് അദ്ദേഹത്തെ കക്ഷി ചേര്‍ക്കാന്‍ ഉത്തരവിട്ടു. സി ബി ഐ നിലപാട് രേഖാമൂലം ഫയല്‍ ചെയ്തു.
ഗൂഢാലോചന കേസന്വേഷിക്കുന്ന ഡല്‍ഹി പ്രത്യേക സി ബി ഐ സംഘം തലസ്ഥാനത്തെത്തി അന്വേഷണം ആരംഭിച്ചു. നമ്പി നാരായണന്റെയും മറ്റു സാക്ഷികളുടെയും മൊഴിയെടുത്തു. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തയ്യാറെടുപ്പ് ആരംഭിച്ചതായി സൂചനയുണ്ട്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ പിന്നോട്ടടിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ സംശയനിഴലില്‍ നിര്‍ത്തി ഇന്ത്യന്‍ ക്രയോജനിക് സാങ്കേതിക വിദ്യ അട്ടിമറിക്കാന്‍ കേരള പോലീസ് ശ്രമിച്ചതിന്റെ ഫലമായി മെനഞ്ഞെടുത്ത കള്ളക്കേസാണ് വ്യാജ ചാരക്കേസ്. ചാരക്കേസ് കാരണം ഇന്ത്യന്‍ ബഹിരാകാശ മേഖല വളര്‍ച്ച മുരടിച്ച നിലയിലായി. മാലി സ്വദേശിനി മറിയം റഷീദയെ വിസാ കാലാവധി തീരാന്‍ 5 ദിവസം ബാക്കി നില്‍ക്കെ തമ്പാനൂര്‍ ഹൊറൈസണ്‍ ഹോട്ടലില്‍ നിന്ന് പൊക്കിയത് കേരളാ പോലീസ് സംഘമാണ്. എഫ് ഐ ആര്‍ (ക്രൈം) പോലും രജിസ്റ്റര്‍ ചെയ്യാതെ 5 ദിവസം അന്യായ തടങ്കലില്‍ വച്ച് പീഡിപ്പിച്ച ശേഷം വിസാ കാലാവധി തീര്‍ന്നിട്ടും കേരളത്തില്‍ തങ്ങിയതായി വരുത്തി ഫോറിനേഴ്‌സ് ആക്റ്റ് പ്രകാരം വ്യാജ കേസെടുത്ത് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയതായും സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ജയിന്‍ കമ്മിറ്റി കണ്ടെത്തി. കമ്മിറ്റി സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ളതായി അറിയുന്നു. 5,000 രൂപ പെറ്റിയടിച്ച് തീരാവുന്ന കേസിനെ കേരളാ പോലീസ് അന്നത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹബീബുള്ളയെക്കൊണ്ട് കോടതിയില്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളി റിമാന്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് തുമ്പ ഐ എസ് ആര്‍. ഒ ശാസ്ത്രജ്ഞരായ നമ്പി നാരായണനെയും ശശികുമാറിനെയും ചേര്‍ത്ത് മസാല ചേര്‍ത്ത ചാരക്കഥ മെനഞ്ഞത്. കേരളാ പോലീസിന്റെ ഭാവനയില്‍ വിരിഞ്ഞ സാങ്കല്‍പ്പിക അപസര്‍പ്പക കഥകള്‍ മെനഞ്ഞ് പത്ര ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കി ആഘോഷമാക്കി. കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷണത്തിന്റെ പേരില്‍ മാധ്യമ ശ്രദ്ധ നേടുകയായിരുന്നു ഉദ്ദേശ്യമെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. തന്നെ സി ബി ഐ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ പീഡിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സി ബി ഐ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടയക്കാന്‍ സി ബി ഐ ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി(ഗൂഡാലോചന) , 167 (പൊതുസേവകന്‍ തെറ്റായ രേഖ തയ്യാറാക്കുന്നത്) , 218 (ശിക്ഷയില്‍ നിന്ന് ആളെ രക്ഷിക്കുന്നതിന് തെറ്റായ റെക്കോര്‍ഡ് തയ്യാറാക്കുന്നത്) , 195 ( തടവ് ശിക്ഷാ കുറ്റം സ്ഥാപിക്കുന്നതിന് വേണ്ടി വ്യാജ തെളിവ് നല്‍കലും നിര്‍മ്മിക്കലും) , 348 ( ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങാന്‍ അന്യായ തടങ്കലില്‍ വെക്കല്‍) , 477 അ (കണക്കുകളുടെ വ്യാജീകരണം) , 506 (1) ( കുറ്റകരമായ ഭയപ്പെടുത്തല്‍) എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സി ബി ഐ കേസെടുത്തത്.
ഗൂഢാലോചന നടത്തി നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കി അന്യായ തടങ്കലില്‍ വച്ച് പീഡിപ്പിച്ചതിനും മറ്റുമായി 18 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ന്യൂ ഡെല്‍ഹി സിബിഐ കേസെടുത്ത് എഫ് ഐ ആര്‍ , എഫ് ഐ എസ് തുടങ്ങിയ രേഖകള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ജൂണ്‍ 24 ന് സിബിഐ സമര്‍പ്പിച്ചിരുന്നു.
ചാരക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഫൗസിയ ഹസനും രംഗത്തു വന്നിരുന്നു. അന്നത്തെ പോലീസുദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചാണ് നമ്പി നാരായണനെതിരെ വ്യാജ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. ശാസ്ത്രജ്ഞന്‍മാരായ നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. ഐ.എസ്.ആര്‍.ഒ രഹസ്യങ്ങള്‍ ചോര്‍ത്തിക്കിട്ടാന്‍ ഇവര്‍ക്ക് ഡോളര്‍ നല്‍കിയെന്ന് പറയാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. അതിന് വിസമ്മതിച്ചപ്പോള്‍ പോലീസുദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മാറിലും കാലിലുമെല്ലാം അടിക്കുകയും ക്രൂരമായ മര്‍ദ്ദനമുറകള്‍ പ്രയോഗിക്കുകയും ചെയ്തു. മംഗലാപുരത്ത് പഠിക്കുന്ന തന്റെ മകളെ തന്റെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഗതികെട്ടാണ് പോലീസ് ക്യാമറക്കു മുന്നില്‍ വ്യാജ മൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാര വനിതയാക്കി. തന്റെ വ്യാജ കുറ്റസമ്മത മൊഴി പോലീസ് വീഡിയോയില്‍ പകര്‍ത്തി. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേരു പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.
കൊടിയ മര്‍ദ്ദനമുറകളാണ് നമ്പി നാരായണന് മേലും പ്രയോഗിച്ചത്. നാരങ്ങാ വെള്ളത്തില്‍ മനുഷ്യ മൂത്രം കുടിപ്പിച്ചും മൂന്നാം മുറ പ്രയോഗിച്ചും വ്യാജ ചരക്കഥകള്‍ മെനഞ്ഞ് പ്രസ് റിലീസ് നല്‍കിയും പോലീസുദ്യോഗസ്ഥര്‍ കേസന്വേഷണം ആസ്വദിച്ചു. വായ് മൊഴിയാലോ രേഖാമൂലമായോ ഉള്ള യാതൊരു തെളിവും കണ്ടെത്താനോ ഹാജരാക്കാനോ സാധിച്ചതുമില്ല.
വ്യാജ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫൗസിയാ ഹസന്‍ തന്നെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയനക്കമുള്ളവര്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ചത് സംബന്ധിച്ച് ഏഷ്യാനെറ്റ് റ്റി.വി. ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിനെതിരെ എസ്. വിജയന്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസില്‍ 1995 ല്‍ അന്നത്തെ എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എസ്. പരദേശി ത്യാഗരാജന്‍ ഫൗസിയ ഹസനെ വെറുതെ വിട്ടു.
മുന്‍ ഡിഐജി സിബി മാത്യൂസ് , പേട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്‍ , വഞ്ചിയൂര്‍ എസ്. ഐ തമ്പി. എസ് ദുര്‍ഗാ ദത്ത് , സിറ്റി പോലീസ് കമ്മീഷണര്‍ വി. ആര്‍. രാജീവന്‍ , ഡിവൈഎസ്പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ , ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ സി.ആര്‍.ആര്‍.നായര്‍ , ഡി സി ഐ ഒ ജി.എസ്. നായര്‍ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐ ബി ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്‍ലിജന്റ്‌സ് ഓഫീസര്‍ എസ്. ജയപ്രകാശ് , ക്രൈം ബ്രാഞ്ച് നര്‍ക്കോട്ടിക് സെല്‍ എസ്.പി. ജി. ബാബുരാജ് , ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണ്‍ , ഡി സി ഐ ഒ ജോണ്‍ പുന്നന്‍ , ബേബി , സ്‌പെഷ്യല്‍ ബ്രാഞ്ച് എ റ്റി ഐ ഒ ഡിന്റ മത്യാസ് , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേര്‍ത്താണ് സിബിഐ കേസെടുത്തത്.
നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും അച്ചടി - ദൃശ്യ മാധ്യമ ജന ശ്രദ്ധയാകര്‍ഷിക്കാനായി വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കിയും പത്രവാര്‍ത്ത നല്‍കിയും പേരെടുക്കുന്ന പോലീസുദ്യോസ്ഥര്‍ക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസ്. ഊഹാപോഹങ്ങള്‍ വെച്ചും കേട്ടുകേള്‍വി വച്ചും യാതൊരു തെളിവുമില്ലാതെ ഒരു വ്യക്തിയെ സമൂഹമധ്യത്തില്‍ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തി തേജോവധം ചെയ്യുന്ന പോലീസുദ്യോഗസ്ഥര്‍ക്കുള്ള താക്കീതുകൂടിയാണ് സുപ്രീം കോടതി വിധിന്യായം.
"
https://www.facebook.com/Malayalivartha


























