1999-ലെ മെയ്ദിനം എടരിക്കാട് പഞ്ചായത്തിൽ ആഘോഷിച്ചത് 1.5 കിലോമീറ്റർ നീളമുള്ള ക്ലാരി – പെരുമ്പുഴതോട് പുനർനിർമ്മിച്ചുകൊണ്ടാണ്; 3500 പേരെയാണ് സന്നദ്ധപ്രവർത്തനത്തിനു പ്രതീക്ഷിച്ചത്; 4286 പേർ പങ്കെടുത്തു; ജനകീയാസൂത്രണം മുൻഗണനകളുടെ പൊതുബോധത്തിൽ മാറ്റം വരുത്തിയ സന്ദർഭമായിരുന്നു ഇത്;ജനകീയാസൂത്രണത്തെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവച്ച് മുൻ മന്ത്രി തോമസ് ഐസ്സക്ക്

ജനകീയാസൂത്രണത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള കുറിപ്പുകൾ പങ്കുവയ്ക്കുകയാണ് മുൻ മന്ത്രി തോമസ് ഐസ്സക്ക്. 1999-ലെ മെയ്ദിനം എടരിക്കാട് പഞ്ചായത്തിൽ ആഘോഷിച്ചത് 1.5 കിലോമീറ്റർ നീളമുള്ള ക്ലാരി – പെരുമ്പുഴതോട് പുനർനിർമ്മിച്ചുകൊണ്ടാണ് എന്ന് പറയുകയാണ് അദ്ദേഹം ഇപ്പോൾ . അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
66
1999-ലെ മെയ്ദിനം എടരിക്കാട് പഞ്ചായത്തിൽ ആഘോഷിച്ചത് 1.5 കിലോമീറ്റർ നീളമുള്ള ക്ലാരി – പെരുമ്പുഴതോട് പുനർനിർമ്മിച്ചുകൊണ്ടാണ്. 3500 പേരെയാണ് സന്നദ്ധപ്രവർത്തനത്തിനു പ്രതീക്ഷിച്ചത്. 4286 പേർ പങ്കെടുത്തു. ഇതിൽ 1273 പേർ വനിതകളായിരുന്നു.
നാട്ടുകാരെ കൂടാതെ ക്ലാരി ക്യാമ്പിലെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഭടൻമാർ, എല്ലാ വിദ്യാർത്ഥി - യുവജനസംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും അംഗങ്ങൾ അണിനിരന്നു. രാവിലെ 6 മണിക്ക് പണി ആരംഭിച്ചു. വൈകിട്ട് 4 മണി ആയപ്പോഴേയ്ക്കും പണി പൂർത്തീകരിച്ചു.
കേരളം മുഴുവൻ ഞങ്ങൾ കൊണ്ടാടിയ ഈ സന്നദ്ധപ്രവർത്തനത്തിന്റെ സംഘാടകരെ പരിചയപ്പെടണ്ടേ. എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ അലവിയായിരുന്നു പ്രധാന സൂത്രധാരൻ. ഇന്ന് അദ്ദേഹം സിപിഐ(എം)ന്റെ കോട്ടയ്ക്കൽ ഏര്യാ സെക്രട്ടറിയാണ്. മാസങ്ങൾ നീണ്ടുനിന്ന തയ്യാറെടുപ്പ് ഇതിന്റെ പിന്നിൽ നടന്നു.
പി.എ. റഹ്മാൻ (ഇന്ന് ജീവിച്ചിരിപ്പില്ല) എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ കൺവീനറും ഡോ. ശശിധരൻ ക്ലാരി ജോയിന്റ് കൺവീനറുമായിരുന്ന ജനകീയ കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കിയത്. പി.എ. റഹ്മാൻ ‘യാക്കാ’ എന്ന ക്ലബ്ബിന്റെ പ്രധാന പ്രവർത്തകനും പഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു.
സ്ഥലം എംഎൽഎ, ജില്ലാ-ബ്ലോക്ക് ജനപ്രതിനിധികളും എല്ലാ പാർട്ടികളുടെയും ബഹുജനസംഘടനകളുടെയും പ്രതിനിധികളുമടങ്ങുന്ന വിപുലമായൊരു സംഘാടക സമിതി രൂപീകരിച്ചു. 11 വാർഡുകളിലും വിപുലമായ കൺവെൻഷനുകളും അയൽക്കൂട്ടയോഗങ്ങളും വിളിച്ചു ചേർത്തു. കലാജാഥയടക്കം വിപുലമായ പ്രചാരണങ്ങളും നടത്തി.
വാർഡുതല വിളംബരജാഥകൾ എടരിക്കോട് സ്കൂളിൽ സംഗമിച്ചു. സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷനും പണിയായുധങ്ങളുടെ ശേഖരണവും നടന്നു. വനിതകളുടെ പ്രത്യേക പ്രചാരണവുമുണ്ടായിരുന്നു.
സർവ്വേ കമ്മിറ്റി മുൻകൂട്ടിത്തന്നെ തോട് സർവ്വേ നടത്തി, 50 മീറ്റർ പ്ലോട്ടുകളായി അളന്നു തിരിച്ചു മാർക്കു ചെയ്തു.
കൂടാതെ ഓരോ പ്ലോട്ടിലേയ്ക്കും ആവശ്യമായ സന്നദ്ധപ്രവർത്തകരുടെയും പണിയായുധങ്ങളുടെയും വിശദമായവിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ മുൻകൂട്ടി സ്ഥാപിക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ ഭക്ഷണം (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ) തയ്യാറാക്കാനും വിതരണം ചെയ്യാനും വിപുലമായ സജ്ജീകരണങ്ങൾ ഭക്ഷണ കമ്മിറ്റി ഒരുക്കിയിരുന്നു.
കൂടാതെ പണിസ്ഥലത്ത് ഓരോ 100 മീറ്ററിലും കുടിവെള്ളം ലഭിക്കുന്നതിന് ആവശ്യമായ ഏർപ്പാടുകളും തയ്യാറാക്കിയിരുന്നു. മെയ് 1-ന് പുലർച്ചെ 4 മണിക്ക് പ്രഭാതഭേരി കേട്ടാണ് ഗ്രാമമുണർന്നത്. 6 മണിക്കുമുന്നേ സന്നദ്ധപ്രവർത്തകർ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേർന്നു.
തുടർന്ന്, ഓരോ ഗ്രൂപ്പിനും മുൻകൂട്ടി മാർക്കു ചെയ്ത സ്ഥലത്ത് പണിയായുധനങ്ങളുമായി എത്തി. കാഴ്ചക്കാരായി മറ്റു പ്രദേശങ്ങളിൽ നിന്നും വാഹനങ്ങളിൽ സ്ത്രീകളടക്കം ധാരാളംപേർ തോടിന്റെ ഇരുവശങ്ങളിലും കോട്ടയ്ക്കൽ തെരുവു റോഡിലും നിരന്നു.
പൊരിവെയിലത്താണ് പണി നടന്നത്. പ്രകൃതിപോലും അനുഗ്രഹിച്ചു. രാത്രി നല്ല മഴ പെയ്തു. തോട്ടിലൂടെ വെള്ളം സുലഭമായി ഒഴുകി. എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ 1998-99-ലെ ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ “ജനകീയ തോട് പുനരുദ്ധാരണ പദ്ധതി”ക്കായി 50000 രൂപയാണ് പ്ലാൻഫണ്ട് വകയിരുത്തിയിരുന്നത്. സംഘാടക സമിതി വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 76860 രൂപകൂടി സമാഹരിച്ചു.
അങ്ങനെ മൊത്തെ 126860 രൂപ ഈ പരിപാടിക്കായി ചെലവഴിച്ചു. 4286 പേരുടെ സന്നദ്ധസേവനത്തിലൂടെ ഏതാണ്ട് 4 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അധികമായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. 350 ഏക്കർ വരുന്ന ക്ലാരിപാടം, തോടിന്റെ ജീർണ്ണാവസ്ഥമൂലം മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായി ഏറെക്കാലം കൃഷി ചെയ്യാതെ കിടക്കുകയായിരുന്നു.
വർഷങ്ങൾക്കുശേഷം കൃഷിമന്ത്രി മുല്ലക്കര രത്നാകരന് എടരിക്കോടിനെ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിക്കാൻ കഴിഞ്ഞതു ഈ തോട് ഇങ്ങനെ പുനരുദ്ധരിച്ചതുകൊണ്ടാണ്. പാടത്ത് ട്രാക്ടർ ഇറക്കാൻ വഴിയില്ലാതിരുന്നിടത്ത് 8 ട്രാക്ടർ പാത്ത് ഉണ്ടാക്കാനും ജനകീയ കൂട്ടായ്മയിലൂടെ കഴിഞ്ഞു. കൂടാതെ 3 കുളങ്ങൾ പുതിയതായി കുഴിക്കുകയും ചെയ്തു.
ഈ ജനകീയയജ്ഞം പോലെ തന്നെ അലവിയുടെ ഓർമ്മയിൽ പതിഞ്ഞ മറ്റൊരു സംഭവം ശ്രദ്ധേയമാണ്. ലക്ഷംവീട് കോളനിയിൽ പാർത്തിരുന്ന പലരും പ്ലാസ്റ്റിക് കവറിൽ കക്കൂസ് മാലിന്യം നിറച്ച് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി വലിച്ചെറിയുന്ന പതിവ് അലവിയുടെ ശ്രദ്ധയിൽപ്പെട്ടു.
അന്നുതന്നെ ഗ്രാമത്തെ സമ്പൂർണ്ണ ശുചിത്വ ഗ്രാമമാക്കുമെന്നു അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഇതിനായി അംഗീകരിച്ച പദ്ധതിയിലെ റോഡ് പ്രോജക്ടുതന്നെമാറ്റിവച്ച് ആ പണം കൊണ്ടു ശുചിമുറികൾ നിർമ്മിക്കുന്നതിനു പഞ്ചായത്തു തീരുമാനിച്ചു. ജനകീയാസൂത്രണം മുൻഗണനകളുടെ പൊതുബോധത്തിൽ മാറ്റം വരുത്തിയ സന്ദർഭമായിരുന്നു ഇത്.
https://www.facebook.com/Malayalivartha
























