നാടകീയ പ്രഖ്യാപനം... കോൺഗ്രസിൽ മുട്ടൻ തമ്മിലടി... ചേരി വിട്ട പി.എസ്. പ്രശാന്ത് സിപിഎമ്മില്‍...

കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി പി.എസ്. പ്രശാന്ത് എൽഡിഎഫുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമെന്ന സൂചനകൾ നേരത്തേ നൽകിയിട്ടുണ്ടായിരുന്നു. എന്നരുന്നാലും കോൺഗ്രസുകാർ അത് വിശ്വസിക്കാൻ തയ്യാറായില്ലായിരുന്നു. എന്നാൽ ഈ പ്രതീക്ഷകൾക്ക് വിപരീതമായ നാടകീയ മുഹൂർത്തങ്ങളാണ് ഇപ്പോൾ അരങ്ങേറിയിട്ടുള്ളത്.
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കലാപമുയർത്തിയതിന് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പി.എസ്.പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. പാർട്ടി ആസ്ഥാനമായ എകെജി സെന്ററിൽ നേരിട്ടെത്തിയാണ് പ്രശാന്ത് രാഷ്ട്രീയ ജീവിതത്തിലെ പുതിയ അദ്ധ്യായം തുടങ്ങിയത്.
സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടു കൂടി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്. പ്രശാന്ത് പാര്‍ട്ടിക്കുള്ളില്‍ പാലോട് രവിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു.
വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സിപിഎമ്മിലേക്കെത്തിയതും അതു മാത്രം ആഗ്രഹിച്ചാണ്. ഒരുപാധിയുമില്ലാതെയാണ് സിപിഎമ്മിലെത്തിയത്. അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. സ്ഥാനാർത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും സാധിക്കാത്ത രീതിയിലാണ് കോൺഗ്രസിലെ അവസ്ഥയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
പ്രശാന്തിന്റെ പ്രതികരണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും പ്രശാന്തിനെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞിരുന്നു.
കെ സി വേണുഗോപാലാണ് കേരളത്തിലെ കോൺഗ്രസ് സംഘടനാ തകർച്ചയുടെ മൂല കാരണം. കെ സി വേണുഗോപാലുമായി അടുത്ത് നിൽക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.വർഗീയത പ്രോൽസാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. പാലോട് രവി ഒരു കുമ്പിടിയാണ്. എല്ലായിടത്തും പുള്ളി ഉണ്ട്.
പാലോട് രവി ഒരു നല്ല നടനാണെന്നും എല്ലാ സ്ഥാനാർഥികളും അദ്ദേഹത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ഇക്കാര്യം തെളിവുകൾ സഹിതം പാർട്ടി അന്വേഷണക്കമ്മീഷനേയും കെ പി സി സി അധ്യക്ഷനേയും അറിയിച്ചിട്ടും പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെന്ന് പ്രശാന്ത് മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചിരുന്നു.
സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ്റെ വാർത്തസമ്മേളനത്തിൻ്റെ അവസാനഘട്ടത്തിലേക്ക് പിഎസ് പ്രശാന്തിനെ സിപിഎമ്മിലേക്ക് വരവേൽക്കുന്നതായുള്ള പ്രഖ്യാപനം വിജയരാഘവനിൽ നിന്നുണ്ടായത്. പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനൊപ്പം പി.എസ്.പ്രശാന്ത് കോൺഫറൻസ് ഹാളിലേക്ക് എത്തിയത്.a
https://www.facebook.com/Malayalivartha


























