"എന്റെ അച്ഛനെ അവർ താഴത്തിറക്കി..." അതേ കളി ചാണ്ടിച്ചൻ വീണ്ടുമെടുത്തു... നേതാക്കളെ പൊളിച്ചടുക്കി മുരളീധരൻ... ഒളിയമ്പുകള്‍; ഒപ്പം പഴയ പകയും...

അവസരം കിട്ടിയപ്പോള്‍ കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ ആഞ്ഞടിക്കുകയാണ്. കോണ്‍ഗ്രസിലെ കലഹകുടുംബത്തില്‍ ഒരാഴ്ചയായി മുരളീധരന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും നേരേ ഒളിയമ്പുകള്‍ എയ്തുകൊണ്ടിരിക്കുന്നു. ഇരുവരുടെയും നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം തടയിട്ടില്ലെങ്കില്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തല്‍ കച്ചിയടിക്കില്ലെന്നതാണ് മുരളീധരന്‍ പറയുന്നത്.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ കോണ്‍ഗ്രസ് തരിപ്പണമായതിനു പിന്നില്‍ സീറ്റ് വീതംവെയ്പ്പും ഒരു നിര നേതാക്കളുടെ ആള്‍പ്രമാണിത്വവുമായിരുന്നു. ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി ഒരു മാസം ചര്‍ച്ച നടത്തിയിട്ടും പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനായില്ല.
ഇതിനു പിന്നില്‍ രമേശിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും നിലവിട്ട ഗ്രൂപ്പുകളിയാണ് കാരണമായത്. ഇതിനൊപ്പം കോണ്‍ഗ്രസിലെ പുതിയ അമരക്കാരായ കെ സുധാകരനും വിഡി സതീശനും ഊറ്റമായ പിന്തുണയും മുരളി നല്‍കിയതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് ധ്രൂവീകരണം സംജാതമാവുകയാണ്.
തന്നെയും അച്ഛനായ കെ കരുണാകരനെയും പാര്‍ട്ടിക്കുള്ളില്‍ വെട്ടിനിരത്തിയതിന്റെ പഴയ പക പച്ചയായ ഭാഷയില്‍ പറഞ്ഞുതീര്‍ത്താണ് മുരളീധരന്‍ കളംനിറഞ്ഞുനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്ന തരത്തില്‍ ഗ്രൂപ്പ് കളിക്കരുതെന്നാണ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും കെ. മുരളീധരന്‍ തുടരെ താക്കീത് നല്‍കിവരുന്നത്.
ഡിസിസി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഉമ്മനും രമേശും ഉദ്ദേശിച്ച വീതം വെയ്പ് നടക്കാതെ പോയതിന്റെ പേരില്‍ വൃത്തികെട്ട കളി പാടില്ലെന്നും കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കരുതെന്നുമാണ് കെ മുരളീധരന്‍ പ്രതികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്യമായ പിന്തുണ അറിയിച്ചു കൊണ്ടാണ് മുരളീധരന്‍ കോണ്‍ഗ്രസില്‍ പുതിയ കളംപിടിച്ച് കരുക്കള്‍ നീക്കിവരുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന്റെ കാലുവാരലും അവഗണനയും തനിക്കുണ്ടായെന്ന ചിന്ത ഇപ്പോഴും മുരളീധരനുണ്ട്. പ്രിയങ്കാ ഗാന്ധിയെ പ്രചാരണത്തിനു കൊണ്ടുവരുന്നതില്‍ തടയിട്ടത് ഉമ്മന്‍ ചാണ്ടിയുടെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന് മുരളി മുന്‍പുതന്നെ സൂചിപ്പിച്ചിരുന്നു.
ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ വഴങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിന് ഇനിയും ഗ്രൂപ്പ് കളി തുടരാന്‍ കഴിയില്ലെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് അംഗീകരിക്കുന്നില്ലെന്നുമാണ് മുരളീധരന്റെ നിലപാട്. എ, ഐ ഗ്രൂപ്പുകള്‍ സ്ഥാനമാനങ്ങളെല്ലാം വീതംവെച്ച് എടുക്കുന്ന പതിവ് പാര്‍ട്ടിയില്‍ അവസാനിച്ചിരിക്കുന്നു. കോണ്‍ഗ്രസിലെ നിലവിട്ട ഗ്രൂപ്പ് കളിയില്‍ അണികള്‍ നിരാശരാണ്. കോണ്‍ഗ്രസില്‍ ഇനി പൊട്ടല്‍ മാത്രം, പൊട്ടിത്തെറി അവസാനിച്ചതായും മുരളി പരസ്യനിലപാട് വ്യക്തമാക്കിയിരിക്കുന്നു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത് നേതൃത്വം പരിഗണിക്കും. പക്ഷേ, ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള സാഹചര്യം പാര്‍ട്ടിയിലുണ്ടാവില്ല. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കേരളത്തില്‍ നിലനില്പുണ്ടാവില്ല.
പാര്‍ട്ടിയിലേക്ക് യുവാക്കള്‍ കടന്നുവരാതെ പ്രസ്ഥാനം പച്ചപിടിക്കില്ല. ഡിസിസികളിലേക്ക് ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകള്‍ കുറിച്ച ഡയറി കെ. സുധാകരന്‍ ഉയര്‍ത്തിക്കാട്ടിയതില്‍ തെറ്റൊന്നുമില്ലെന്നും ചര്‍ച്ച ചെയ്യാതെയാണ് തീരുമാനങ്ങളെടുത്തതെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം അടിസ്ഥാനരഹിതമാണെന്നും മുരളി പറയുന്നു.
ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്നും വേണ്ട വിധത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നുമാണ് ഇദ്ദേഹത്തിന്റ് നിലപാട്. കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ക്കെല്ലാം പോകാമെന്നും എ.വി ഗോപിനാഥിന്റെ പിണറായിയെ പുകഴ്ത്തിയുള്ള പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്നുമാണ് മുരളിയുടെ പക്ഷം.
ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പറയുന്ന പിണറായി വിജയന്റെ ചെരുപ്പ് നക്കും എന്ന് ഗോപിനാഥ് പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. മുന്‍പ് ഉമ്മന്‍ ചാണ്ടിയും കെ.സുധാകരനും ഗോപിനാഥുമായി ചര്‍ച്ച നടത്തിയപ്പോള്‍ മാന്യമായ സ്ഥാനം കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് നല്‍കുമെന്ന് ഉറപ്പും നല്‍കിയിരുന്നു.
ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞതെന്നും കെപിസിസി ഭാരവാഹിത്വം വരാനിരിക്കെ ഗോപിനാഥ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയതിനെ ന്യായീകരിക്കാനാവില്ല.
കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍ക്കും പാര്‍ട്ടിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവര്‍ക്കും ലിസ്റ്റില്‍ പരാതിയുണ്ടാകില്ല. സോണിയ ഗാന്ധി ഒപ്പിട്ട ഒരു ലിസ്റ്റ് അംഗീകരിക്കുക എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ച് പ്രധാനമെന്നും പ്രഖ്യാപിച്ചാണ് മുരളീധരന്‍ വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























