നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് 40 ദിവസമെടുത്ത് പൂർത്തിയാക്കിയ കിരീടം; മലബാര്‍ ഗോള്‍ഡിന്റെ ഹൈദരാബാദ് ഫാക്ടറിയില്‍ ആചാരപരമായ നിബന്ധനകള്‍ പാലിച്ച് 725 ഗ്രാം തൂക്കത്തിൽ പണിതീർത്തു, 14.45 കാരറ്റ് തൂക്കവും ഉന്നത നിലവാരവുമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ച് പ്രവാസി വ്യവസായി ഡോ. ബി.രവിപിള്ള

ഗുരുവായൂരപ്പന് പ്രമുഖ പ്രവാസി വ്യവസായി ഡോ. ബി.രവിപിള്ള സ്വര്‍ണക്കിരീടം സമര്‍പ്പിക്കുകയുണ്ടായി. ഏറെക്കാലമായി തന്റെ മനസില്‍ കൊണ്ടുനടന്ന സ്വപ്നമാണ് കിരീടം സമര്‍പ്പിച്ചതിലൂടെ അദ്ദേഹം സഫലമാക്കിയിരിക്കുന്നത്. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മകന്‍ ഗണേഷ് രവിപിള്ളയുടെ വിവാഹം നടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് ഇന്നലെ കുടുംബാംഗങ്ങൾ ഗുരുവായൂരെത്തിയത്. ഭാര്യ ഗീത രവിപിള്ള, മകന്‍ ഗണേഷ് രവിപിള്ള എന്നിവര്‍ക്കൊപ്പം രാവിലെ 8.30നാണ് ഗുരുവായൂരപ്പന് കിരീടം സമര്‍പ്പിച്ചത്. ബംഗളൂരുവില്‍ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയെയാണ് ഗണേഷ് രവിപിള്ള വിവാഹം കഴിച്ചത്.
ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സാണ് കിരീടം പണിതിരിക്കുന്നത്. തിരുപ്പതി ബാലാജി ക്ഷേത്രമടക്കം ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് കിരീടം ഉള്‍പ്പെടെയുള്ള ആടയാഭരണങ്ങള്‍ പണിത് പ്രശസ്തനായ പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. ഇത് പൂര്‍ത്തിയായ ശേഷം പോളിഷ് ചെയ്യാന്‍ രണ്ടുദിവസമെടുത്തു.
മലബാര്‍ ഗോള്‍ഡിന്റെ ഹൈദരാബാദ് ഫാക്ടറിയില്‍ ആചാരപരമായ നിബന്ധനകള്‍ പാലിച്ചാണ് 725 ഗ്രാം തൂക്കം വരുന്ന ഈ കിരീടം പണിതത്. 14.45 കാരറ്റ് തൂക്കവും ഉന്നത നിലവാരവുമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച കിരീടം 40 ദിവസം കൊണ്ടാണ് ഇവർ പൂര്‍ത്തിയാക്കിയത്. ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുണ്ട്. കരവിരുതുകൊണ്ട് മനോഹരമാണ് ഈ കിരീടം. മുകള്‍ഭാഗത്ത് സ്വര്‍ണത്തില്‍ മയില്‍പ്പീലിച്ചിത്രവും കൊത്തിവച്ചിട്ടുണ്ട്. നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ക്ഷേത്രകലകളുടെ ഭാഗമായി വികസിച്ചുവന്നതാണ് നക്ഷി ഡിസൈന്‍. ഓരോ ശില്പവും വ്യത്യസ്തമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത എന്നത്.
https://www.facebook.com/Malayalivartha



























