അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്; അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി; ഭാരവാഹികള്‍ക്കു ചുമതലകള്‍ വീതിച്ചു നല്‍കി ആറു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സംസ്ഥാനതലം മുതല്‍ താഴേത്തട്ടു വരെയുള്ള കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കു ചുമതലകള്‍ വീതിച്ചു നല്‍കി ആറു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തുമെന്നും ചുമതല നിര്‍വഹിക്കാത്ത ഭാരവാഹികളെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തല്‍സ്ഥാനത്തുനിന്നു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ ശില്‍പ്പശാലക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരവാഹികളുടെ പ്രവര്‍ത്തനം കമ്മിറ്റികള്‍ വിലയിരുത്തി കെപിസിസി നേതൃത്വത്തിനു റിപ്പോര്‍ട്ടു നല്‍കും. ജില്ലാതല അച്ചടക്ക സമിതി ഉണ്ടാകും. പരാതിയുള്ളവര്‍ക്കു സംസ്ഥാന സമിതിക്കു പരാതി നല്‍കാം. പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് വനിതകളുടെ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം നിലവിലുണ്ട്. ഡിസിസി അധ്യക്ഷ പുനഃസംഘടന മാത്രമേ നടന്നിട്ടുള്ളൂ. വിശാലമായ പുനഃസംഘടന നടക്കാനുണ്ട്. അതിലെല്ലാം വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കും. എല്ലാ നിയോജകണ്ഡലത്തിലും ഒരു മണ്ഡലം പ്രസിഡന്റ് പദവി വനിതക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമായ അച്ചടക്കരാഹിത്യം കര്‍ശനമായി നേരിടാനും തീരുമാനമായി. മാധ്യമങ്ങളിലും പൊതുയിടങ്ങളിലും പാര്‍ട്ടിയെ അവഹേളിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് ഐക്യം തര്‍ക്കാന്‍ ശ്രമിച്ചാല്‍ ഗൗരവത്തോടെ വീക്ഷിച്ച് നടപടിയെടുക്കും. പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ അച്ചടക്കം വേണമെന്നും ഇതിനു നേതാക്കളും പ്രവര്‍ത്തകരും തയാറാകണമെന്നും കെ. സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























