പൊട്ടിച്ചിരിച്ച് മോദി... അഫ്ഗാനിസ്ഥാനിന്റെ പേരില്‍ പാകിസ്ഥാന് കണക്കിന് കൊടുത്ത് അമേരിക്ക; അമേരിക്കയോടൊപ്പം നിന്ന് പല വേലത്തരങ്ങളും കാണിച്ച പാകിസ്ഥാന്‍ ചുവട് മാറ്റുന്നു; അമേരിക്കയ്‌ക്കൊപ്പം നിന്നതിന് പാകിസ്ഥാന് വലിയ വില നല്‍കേണ്ടി വന്നെന്ന് ഇമ്രാന്‍ ഖാന്‍
അമേരിക്കയുടെ ബലം വച്ചാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പലപ്പോഴും പ്രതികരിച്ചത്. എന്നാല്‍ അഫ്ഗാന്‍ വിഷയത്തില്‍ പാകിസ്ഥാനുമായി അമേരിക്ക തെറ്റിയിരിക്കുകയാണ്. പാകിസ്ഥാനെ അമേരിക്ക തള്ളിപ്പറഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതേസമയം അമേരിക്കയുടെ കരണം മറിയല്‍ ഇന്ത്യക്ക് വലിയ നേട്ടമാണ്.
അഫ്ഗാന്‍ അധിനിവേശത്തില്‍ അമേരിക്കയ്‌ക്കൊപ്പം നിന്നതിന് പാകിസ്ഥാന്‍ വളരെ വലിയ വിലനല്‍കേണ്ടി വന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തുറന്ന് പറയുകയാണ്. പാകിസ്ഥാനെ കുറ്റപ്പെടുത്തി അമേരിക്കന്‍ സെനറ്റര്‍മാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഖാന്‍ അഭിപ്രായപ്പെട്ടു. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കയോടുളള തന്റെ കടുത്ത അമര്‍ഷം ഖാന്‍ വ്യക്തമാക്കിയത്.
അഫ്ഗാനില്‍ പരാജയപ്പെട്ട് പിന്‍വാങ്ങിയതിലുളള കുറ്റം അമേരിക്ക പാകിസ്ഥാനില്‍ ചാരുകയാണെന്ന് ഇമ്രാന്‍ കുറ്റപ്പെടുത്തി. താലിബാനെ കൈയയച്ച് സഹായിക്കുന്ന പാകിസ്ഥാന്‍ നടപടിയെ വിമര്‍ശിച്ച അമേരിക്കന്‍ സെനറ്റര്‍മാരുടെ അഭിപ്രായങ്ങളോടായിരുന്നു ഇമ്രാന്റെ പ്രതികരണം.
2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമുണ്ടായപ്പോള്‍ അന്ന് അധികാരത്തിലെത്തിയ പര്‍വേസ് മുഷാറഫ് സഹായത്തിന് വേണ്ടി വിഷയത്തില്‍ അമേരിക്കയെ പിന്തുണച്ചു. ഇത് തെറ്റായിപ്പോയെന്നാണ് ഇമ്രാന്‍ അഭിപ്രായപ്പെട്ടത്. ഇത് സോവിയറ്റ് അധിനിവേശത്തിനെതിരായി പാകിസ്ഥാന്‍ പരിശീലനം നല്‍കിയ മുജാഹിദ് സൈന്യത്തെ തങ്ങളുമായി അകറ്റിയെന്നും വിദേശ ശക്തികള്‍ക്കെതിരെ പ്രതിരോധിക്കുന്ന വിശുദ്ധ യുദ്ധമായ ജിഹാദ് ആയിരുന്നു ഇതെന്നും ഇമ്രാന്‍ പറഞ്ഞു.
അതേസമയം കാബൂളില്‍ ആഗസ്റ്റ് 29ന് ഭീകരരെ ലക്ഷ്യമാക്കി നടത്തിയ റോക്കറ്റാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് നിരപരാധികള്‍ക്കാണെന്ന് സമ്മതിച്ച് അമേരിക്ക. തങ്ങള്‍ക്ക് സംഭവിച്ചത് കൈപ്പിഴയാണെന്നും ആക്രമണത്തില്‍ നിരപരാധികളായ പത്തുപേരുടെ ജീവന്‍ പൊലിഞ്ഞതില്‍ മാപ്പു ചോദിക്കുന്നുവെന്നും അഫ്ഗാന്‍ ദൗത്യ ചുമതലയുണ്ടായിരുന്ന അമേരിക്കന്‍ സൈനിക ജനറല്‍ കെന്നെത്ത് മക്കന്‍സി അറിയിച്ചു. യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് തുറന്ന കുറ്റസമ്മതം നടത്തിയത്.
13 യു.എസ് സൈനികര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവള കവാടത്തിന് മുന്നിലെ ചാവേര്‍ ആക്രമണത്തിന് പിന്നാലെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെ യു.എസ് വധിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം നടത്തിയ മറ്റൊരു ആക്രമണത്തില്‍ യു.എസിന് പിഴച്ചു. ഈ ആക്രമണത്തില്‍ സന്നദ്ധ പ്രവര്‍ത്തകനും 7 കുട്ടികളുമുള്‍പ്പെടെ ഒരു കുടുംബത്തിലെ 10 പേരാണ് മരണമടഞ്ഞത്. തീവ്രവാദ ബന്ധമുണ്ടെന്ന് കരുതി സന്നദ്ധപ്രവര്‍ത്തകന്റെ കാര്‍ എട്ടുമണിക്കൂറോളം പിന്തുടര്‍ന്ന യു.എസ് രഹസ്യാന്വേഷണ വിഭാഗം സ്‌ഫോടനവസ്തുക്കള്‍ ഉണ്ടെന്ന സംശയത്താലാണ് കാര്‍ വീട്ടിലേക്ക് കയറിയപ്പോള്‍ ആക്രമിച്ചതെന്ന് മക്കന്‍സി വെളിപ്പെടുത്തി.
അമേരിക്കയ്ക്കായി പ്രവര്‍ത്തിച്ചിരുന്ന പരിഭാഷകനും കുടുംബവുമാണ് കൊല്ലപ്പെട്ടതെന്നും അമേരിക്ക സ്ഥിരീകരിച്ചു. വെള്ളം നിറച്ച കന്നാസുകള്‍ ബോംബുകളാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചത്. ഇവര്‍ രക്ഷാദൗത്യ സംഘത്തോടൊപ്പം അമേരിക്കയിലേക്ക് പോകാനുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തി. യുദ്ധഭൂമിയില്‍ മരണങ്ങള്‍ ഒഴിവാക്കാനാവാത്തതാണെങ്കിലും സംഭവിച്ചത് വലിയ തെറ്റാണെന്ന് ലോയ്ഡ് സമ്മതിച്ചു. സംഭവത്തില്‍ ഐസിസ് ഖൊരാസന്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് യു.എസ് അവകാശപ്പെട്ടതെങ്കിലും കൊല്ലപ്പെട്ടവരിലധികവും നിരപരാധികളായ കുട്ടികളാണെന്ന മാദ്ധ്യമ വാര്‍ത്തകള്‍ അമേരിക്കയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ യു.എസ് സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha