പേരു വിളിച്ചിട്ടും ശ്രദ്ധിക്കാതിരുന്ന വിദ്യാർത്ഥി; മേശപ്പുറത്തിരുന്ന പേന എടുത്ത് ആഞ്ഞെറിഞ്ഞ് ടീച്ചർ; അധ്യാപികയുടെ ക്ഷിപ്ര കോപത്തിൽ നഷ്ടമായത് വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച; 16 വർഷങ്ങൾക്കു ശേഷം അദ്ധ്യാപികയെ തേടി ആ വിധി

അധ്യാപികയുടെ ക്ഷിപ്ര കോപത്തിൽ നഷ്ടമായത് വിദ്യാർത്ഥിയുടെ കണ്ണിന്റെ കാഴ്ച.... 16 വർഷങ്ങൾക്കു ശേഷം അദ്ധ്യാപികയെ തേടി ആ വിധി..... നഷ്ടമായത് തന്റെ കാഴ്ചയാണ് എന്തു വിധി വന്നാലും അതിന് പകരമാകില്ലെന്ന് ദുഃഖത്തോടെ അൽ അമീൻ എന്ന ചെറുപ്പക്കാരൻ...ക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ പേരിൽ അധ്യാപിക പേന എറിഞ്ഞപ്പോൾ ഇടതുകണ്ണിലെ കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെടുകയായിരുന്നു.
16 വർഷം മുൻപുണ്ടായ സംഭവത്തിൽ തിരുവനന്തപുരം പോക്സോ കോടതി മലയിൻകീഴ് കണ്ടല ഗവ. സ്കൂളിലെ മുൻ അധ്യാപിക തൂങ്ങാംപാറ സ്വദേശിനി ഷെരീഫ ഷാജഹാനെ ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചിരിക്കുകയാണ് . മൂന്നു ലക്ഷം രൂപ പിഴയും ജഡ‍്ജി കെ.വി.രജനീഷ് വിധിച്ചു.
പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം. എന്നാൽ അൽ അമീന്റെ വാക്കുകൾ ഇങ്ങനെയാണ് ''നഷ്ടപ്പെട്ടതു നഷ്ടപ്പെട്ടു. കോടതി വിധിയിൽ ആഹ്ലാദിക്കുന്നില്ല. ആശ്വാസമുണ്ട്. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട എന്റെ ഇടതുകണ്ണിന്,. മറ്റൊരാൾക്കു നൽകുന്ന ശിക്ഷ എങ്ങനെ പകരമാകും...?
‘എന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 24 വയസ്സായി. ലൈസൻസും പാസ്പോർട്ടും എടുക്കാനായി അധികൃതരെ സമീപിച്ചപ്പോൾ തിരിച്ചയച്ചു. കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല...കണ്ണുള്ളവരെങ്കിലും ഇതു കാണണം..എനിക്കും ജീവിക്കണ്ടേ...പൊലീസിൽ ചേരണമെന്നായിരുന്നു സ്വപ്നമെന്നും അൽഅമീൻ പറയുന്നു. കൂലിപ്പണിക്കാരനായ പി.സയ്യദ് അലി–എ.സുമയ്യ ബീവി ദമ്പതികളുടെ മൂത്ത മകനാണ് അൽ അമീൻ.
2005 ജനുവരി 18 ന് ഉച്ചയ്ക്ക് കണ്ടല ഗവ.ഹൈസ്കൂളിലാണ് സംഭവം നടന്നത് . മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു അന്ന് അൽ അമീൻ. പേരു വിളിച്ചിട്ടും ശ്രദ്ധിക്കാത്തതിനാൽ മേശപ്പുറത്തിരുന്ന പേന എടുത്ത് ടീച്ചർ എറിയുകയായിരുന്നു. ‘ക്ലാസിനിടെ പിൻബഞ്ചിലിരുന്ന ആഷിഖ് തന്നെ വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി എന്താ എന്നു ചോദിച്ചു.
ആ സമയത്ത് ദേഷ്യപ്പെട്ട അധ്യാപിക, ഇങ്ങോട്ടു നോക്കെടാ എന്നു പറഞ്ഞ് പേന എറിയുകയായിരുന്നു.. ഇടതു കണ്ണിൽ പേനയുടെ മുന തറച്ചു. ചോര വന്നില്ല. പോയി മുഖം കഴുകി വാടാ എന്ന് അധ്യാപിക ആക്രോശിച്ചു. മുഖം കഴുകുന്നതിനിടെ, ഷെരീഫ ടീച്ചർ പിന്നാലെ .വന്നു. നീ എന്തിനാ കരഞ്ഞത് എന്നു ചോദിച്ച് തലയിൽ അടിച്ചു.
അധ്യാപകരുടെ സഹായത്തോടെ ആശുപത്രിയിലെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗവ.കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്തു. രാത്രി 11 ന് ശസ്ത്രക്രിയ നടത്തി. 14 ദിവസം ആശുപത്രിയിൽ കിടന്നു. കാഴ്ചശേഷി പൂർണമായി നഷ്ടപ്പെട്ടു. രണ്ടു ശസ്ത്രക്രിയ കൂടി നടത്തിയെങ്കിലും ഫലമുണ്ടായില്ല.
10 വർഷം ചികിത്സിച്ചു. മൂന്നു ലക്ഷം ചെലവായി. പണമില്ലാത്തതിനാൽ അഞ്ചു വർഷമായി ചികിത്സ മുടങ്ങിയെന്നും അൽ അമീൻ പറയുന്നു .
അൽ അമീന്റെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് മലയിൻകീഴ് പൊലീസ് അധ്യാപികയ്ക്കെതിരെ അന്നു കേസെടുത്തിരുന്നു.
ആറു മാസത്തേക്ക് സസ്പെൻഡു ചെയ്തെങ്കിലും ഒരു മാസം കഴിഞ്ഞ് അധ്യാപിക സർവീസിൽ പ്രവേശിച്ചു. പിന്നീട് നെയ്യാറ്റിൻകരയിലെ സ്കൂളിലേക്കു മാറിയ ഇവർ 4 വർഷം മുൻപു വിരമിച്ചു. ചികിത്സ കഴിഞ്ഞ് 4 മാസത്തിനു ശേഷം കണ്ടല സ്കൂളിൽ തിരിച്ചെത്തിയ അൽ അമീൻ പത്താം ക്ലാസ് പഠനം പൂർത്തിയാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha





















