ഗാന്ധിസ്മൃതികൾ നിറഞ്ഞു നിൽക്കുന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ ഈ152-ാം ജൻമവാർഷിക ദിനത്തിൽ കാട്ടാക്കട മണ്ഡലം "കാർബൺ ന്യൂട്രൽ കാട്ടാക്കട" എന്ന വലിയൊരു ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ്;നമ്മുടെ കുട്ടികൾക്കിടയിലും മലാല യൂസഫ്മാരും, ഗ്രേറ്റ തുൻബർഗ്മാരും ഒക്കെയുണ്ട്;അവരുടെ കരുത്ത് വർദ്ധിപ്പിക്കേണ്ടതുണ്ട്; കാലാവസ്ഥ വ്യതിയാനം എന്ന വലിയ ഭീഷണിയെ ചെറുക്കുന്നതിനുള്ള നിലവിളികൾ കാതുകളിൽ മുഴങ്ങുന്നവർക്ക് എല്ലാ ഭേദചിന്തകളും മാറ്റിവച്ച് ഒപ്പം കൂടാമെന്ന് ഐ ബി സതീഷ് എം എൽ എ

ഗാന്ധിജയന്തി ദിനത്തിൽ കാട്ടാക്കട മണ്ഡലം എന്ത് ഉദ്ദേശിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഐ ബി സതീഷ് എം എൽ എ . ലക്ഷ്യം കാർബൺ ന്യൂട്രൽ കാട്ടാക്കടയെന്നാണ് അദ്ദേഹം പറയുന്നത് .
ആ ലക്ഷ്യം വിദ്യാർത്ഥികളിലൂടെ തുടങ്ങാമെന്നും തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം പറയുന്നു. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ഇന്ന് #ഗാന്ധിജയന്തി...ലക്ഷ്യം #കാർബൺ_ന്യൂട്രൽ #കാട്ടാക്കട...വിദ്യാർത്ഥികളിലൂടെ തുടങ്ങാം...
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു.എൻ സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നത് ഒന്ന് രണ്ട് മാസങ്ങൾക്ക് മുൻപാണ്. നമ്മുടെ കൊച്ചു കേരളവും ആ റിപ്പോർട്ടിൽ പെട്ടുപോയിരിക്കുന്നുവെന്നത് പ്രകൃതി സ്നേഹികളെയും, ചിന്തിക്കുന്ന സമൂഹത്തെയും ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.
ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും, മലിനപ്പെടുത്തുന്ന കാർബൺ അടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ലഘൂകരിക്കുക എന്നുള്ളത് ഉത്തരവാദിത്ത ബോധമുള്ള ഒരു ജനതയുടെ കർത്തവ്യം തന്നെയാണ്.
വ്യാവസായ, ഗതാഗത, ഗാർഹിക തുടങ്ങിയ സാധ്യമായ എല്ലാ മേഖലകളിലും ഫോസിൽ ഇന്ധനങ്ങളുടെ ആശ്രിതത്വം കുറച്ച് പാരമ്പര്യേതര ഊർജ്ജ ശ്രോതസുകളെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഒപ്പം മരങ്ങളും സസ്യവർഗ്ഗങ്ങളും കൂടുതലായി നട്ടുപിടിപ്പിച്ച് ജനവാസ കൃഷി മേഖലകളിലെ ഹരിത ആവരണം വർദ്ധിപ്പിക്കുകയും വേണം...
ഗാന്ധിസ്മൃതികൾ നിറഞ്ഞു നിൽക്കുന്ന രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ ഈ152-ാം ജൻമവാർഷിക ദിനത്തിൽ കാട്ടാക്കട മണ്ഡലം "കാർബൺ ന്യൂട്രൽ കാട്ടാക്കട" എന്ന വലിയൊരു ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ്. അതിലേക്ക് എന്നാണ് എത്തിച്ചേരുവാൻ സാധിക്കും എന്നുള്ള കൃത്യമായ ധാരണ ഇപ്പോളില്ല...
ചിലപ്പോൾ അഞ്ച് വർഷം, പത്ത് വർഷം, ഒരുപക്ഷേ കാൽ നൂറ്റാണ്ട്... ആ വലിയ ലക്ഷ്യത്തിലേക്ക് എത്ര ദൂരം നടന്നടുക്കുവാൻ സാധിക്കും എന്നുള്ള ചെറിയ ശ്രമത്തിന്, അല്ല വലിയ പരിശ്രമത്തിന് ഇന്ന് തുടക്കമാകുകയാണ്...ഗാന്ധിജയന്തി ദിനം മുതൽ കേരളപ്പിറവി ദിനമായ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന പ്രചരണ ക്യാമ്പയിനാണ് നടക്കുവാൻ പോകുന്നത്... വിദ്യാർത്ഥി സമൂഹം ഈ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകും.
തുടർച്ചയിൽ ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികൾ, ശാസ്ത്ര സാഹിത്യ പരിഷത്, റസിഡന്റ്സ് അസ്സോസ്സിയേഷനുകൾ, വിവിധ യുവജന - സന്നദ്ധ സംഘടനകൾ, എ ന്നിവരുടെ കൂട്ടായ യജ്ഞം ജലസമൃദ്ധി മാതൃകയിൽ...
വാർഡ് തലത്തിലുള്ള ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾക്കുള്ള ബോധവൽക്കരണ പരിപാടി കൂടിയായി ഒരു മാസകാലത്തെ വിദ്യാർത്ഥികൾ വീടുകളിൽ തുടങ്ങി നാടിലേക്ക് പടർത്തുന്ന ഈ പ്രചരണം മാറും... വീഡിയോ നിർമ്മാണം, സെമിനാറുകൾ, നവമാധ്യമ കൂട്ടായ്മകൾ - ഇടപെടലുകൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തപ്പെടും... ഇന്നത്തെ വിദ്യാർത്ഥി സമൂഹം നാളത്തെ നാടിനെ മുന്നോട്ട് നയിക്കേണ്ടവരാണ്.
അവർ ഇന്ന് മുതൽ ഒരു മാസക്കാലം പൊതുസമൂഹത്തിൽ കാലികപ്രസക്തമായ, മനുഷ്യന്റെ ഈ ഭൂമിയിലെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന വലിയ വിപത്തിനെ ലഘൂകരിക്കുവാനുള്ള "കാർബൺ ന്യൂട്രൽ കാട്ടാക്കട" എന്ന ചെറുത്തു നിൽപ്പിൽ ഏർപ്പെടുവാൻ പോവുകയാണ്.
നമ്മുടെ കുട്ടികൾക്കിടയിലും മലാല യൂസഫ്മാരും, ഗ്രേറ്റ തുൻബർഗ്മാരും ഒക്കെയുണ്ട്. അവരുടെ കരുത്ത് വർദ്ധിപ്പിക്കേണ്ടതുണ്ട്... കാലാവസ്ഥ വ്യതിയാനം എന്ന വലിയ ഭീഷണിയെ ചെറുക്കുന്നതിനുള്ള നിലവിളികൾ കാതുകളിൽ മുഴങ്ങുന്നവർക്ക് എല്ലാ ഭേദചിന്തകളും മാറ്റിവച്ച് ഒപ്പം കൂടാം... അങ്ങ് ദൂരെ നിന്നുള്ള ഒരു ഗാനം ചെവിയിലെത്തുന്നു...
"രഘുപതി രാഘവ രാജാറാം..."
ശുഭദിനം...
ഐ.ബി സതീഷ്
https://www.facebook.com/Malayalivartha






















