മാർ ഇവാനിയോസ് കോളേജിലെ ഒരാഴ്ച നീണ്ട വനിതാ ജനപ്രതിനിധി പരിശീലനത്തിൽ ഉള്ളൂർ സമതാ സന്ദർശനവും പരിപാടികളുടെ ഭാഗമായിരുന്നു; ഒട്ടനവധി വിദഗ്ദ്ധൻമാരും ജനപ്രതിനിധികളും പഠനാർത്ഥം ഉള്ളൂർ വരുമായിരുന്നു;ചൈനീസ് സംഘത്തിന്റെ സന്ദർശനമായിരുന്നു പ്രധാനപ്പെട്ട ഒന്ന്;ജനകീയാസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.
മാർ ഇവാനിയോസ് കോളേജിലെ ഒരാഴ്ച നീണ്ട വനിതാ ജനപ്രതിനിധി പരിശീലനത്തിൽ ഉള്ളൂർ സമതാ സന്ദർശനവും പരിപാടികളുടെ ഭാഗമായിരുന്നു.ഒട്ടനവധി വിദഗ്ദ്ധൻമാരും ജനപ്രതിനിധികളും പഠനാർത്ഥം ഉള്ളൂർ വരുമായിരുന്നു. ചൈനീസ് സംഘത്തിന്റെ സന്ദർശനമായിരുന്നു പ്രധാനപ്പെട്ട ഒന്ന്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
“നമ്മളീയടുക്കള പുകക്കുരുക്കിൽ നിന്നു
നാട്ടിലേക്കിറങ്ങണം വെളിച്ചമേറ്റുവാങ്ങണം
നാടുവാണുറങ്ങിയുണ്ട് നാൾകഴിക്കുവോരെ
പെണ്ണൊരുങ്ങിയെന്നു കാഹളം മുഴക്കി
നാളെയല്ല നമ്മളിന്നു തയയുയർത്തി നിൽക്കണം
വീടുമാത്രമല്ല പെണ്ണ് നാടുമേറ്റെടുക്കണം
നാട്ടുകൂട്ടമൊന്നുചേർന്ന് നന്മപങ്കുവെയ്ക്കണം
അമ്മയായി നമ്മളീ മനുഷ്യരെ പുലർത്തണം”
ഉള്ളൂർ പഞ്ചായത്തിലെ സമതാ സ്വയംസഹായസംഘങ്ങൾ സ്വാഗതത്തിന് മുമ്പ് പാടിയിരുന്ന കൂട്ട പാട്ടാണിത്. ഈ പരീക്ഷണത്തിന് മുൻകൈയ്യെടുത്തത് കേരള ശാസ്ത്രസാഹത്യപരിഷത്തിന്റെ തിരുവനന്തപുരം മേഖലാ കമ്മിറ്റിയാണ്. അതുകൊണ്ടാണ് പരിഷത്തിന്റെ വനിതാഘടകമായ ‘സമത’യുടെ പേര് തന്നെ വിശേഷണമായി നൽകിയത്. 1997 ഡിസംബറിൽ ആനയറ പ്രേമന്റെ വീട്ടിൽ കൂടിയ മേഖലാ കമ്മിറ്റി യോഗത്തിലാണ് ഇത്തരം ഒരു നിർദ്ദേശം ഉരുത്തിരിഞ്ഞ് വന്നത്.
ജഗജീവനാണ് ഇത്തരം ഒരാശയത്തിന് തുടക്കം കുറിച്ചത്. തുറുവിക്കൽ ആദ്യ യൂണിറ്റുണ്ടാക്കാൻ ശ്രമിച്ച ഉണ്ണക്കൃഷ്ണൻ, ഭാസ്കരൻ, ലംബോധരൻ, കുട്ടപ്പൻ സംഘത്തിന് ആകെ ഉണ്ടായിരുന്ന ആശ്രയം വനിതാ ക്ഷേമം കൈപ്പുസ്തകത്തിൽ സ്വയംസഹായ സംഘത്തെക്കുറിച്ചുള്ള ലഘു കുറിപ്പായിരുന്നു. ബാങ്ക് ജീവനക്കാരനായ ഗിരീഷ് കുമാറിന്റെ സഹായത്തോടെ ഡോ.രാജലക്ഷ്മിയാണ് ഈ കുറിപ്പ് തയ്യാറാക്കിയത്. സമത രൂപീകരണത്തിന് മുമ്പ് പ്രവർത്തകർ നബാർഡ് സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി പഠിച്ചു.
മീൻ കച്ചവടക്കാരിയായ ഷീലയുടെ വീട്ടീൽ സ്ത്രീകളെ വിളിച്ചുചേർത്ത് ആദ്യ സംഘം ഇടവക്കോട് രൂപീകരിച്ചു. ഷീല തന്നെയായിരുന്നു സെക്രട്ടറി. ഓരോ അംഗവും ആഴ്ചയിൽ 25 രൂപ വീതം സ്വരൂപിക്കണം. 20 അംഗങ്ങൾക്ക് 500 രൂപ ഒരാഴ്ചയിൽ സമ്പാദ്യമായി നൽകും.
അതിൽ നിന്ന് അംഗങ്ങൾക്ക് 100 രൂപയ്ക്ക് രണ്ട് രൂപ പലിശയ്ക്ക് കടമെടുക്കാം. 500 രൂപ വായ്പയെടുക്കുന്നവർ 5 മാസം കൊണ്ട് 100 രൂപ വീതം അടച്ചു തീർത്താൽ മതി. ആകെ പലിശയായി 30 രൂപയേ നൽകേണ്ടിവരൂ.
തമിഴ് ഹുണ്ടികക്കാരിൽ നിന്ന് ഒരു ദിവസം 500 രൂപ കടം വാങ്ങുന്ന സ്ത്രീ കച്ചവടക്കാർക്ക് 450 രൂപ രാവിലെ കൊടുക്കും. വൈകുന്നേരം 500 രൂപ തിരിച്ചുകൊടുക്കണം.
ഇതായിരുന്നു നിലവിലുണ്ടായിരുന്ന സമ്പ്രദായം. ഇതിനു പകരം സ്ത്രീകൾ 5 മാസം കൊണ്ട് വായ്പ തിരിച്ചടച്ചാൽ മതി. ആകെ 30 രൂപ മാത്രമേ പലിശയിനത്തിൽ വരൂ. 07.01.1998-ൽ രൂപീകൃതമായ ഈ ആദ്യ ഗ്രൂപ്പിൽ 6 മത്സ്യത്തൊഴിലാളികൾ 4 പച്ചക്കറി വിൽപ്പനക്കാർ 4 വീട്ടമ്മമാർ 6 ദിവസവേതനക്കാർ എന്നിങ്ങനെ 20 സ്ത്രീകളാണ് ഉണ്ടായിരുന്നത്.
കൂടുതൽ ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനുള്ള ആവശ്യം ഉയർന്നുവരാൻ അധികനാൾ വേണ്ടിവന്നില്ല. ഒരു വർഷം കൊണ്ട് 60 ഗ്രൂപ്പുകൾ രൂപീകരിച്ചു. ഒരു സംഘം പരിഷത് പ്രവർത്തകർ ഇതിനായി തുനിഞ്ഞിറങ്ങി. എന്നാൽ സംഘങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ വീടുകളിൽ ഓടിയെത്തുക പ്രയാസമായി.
അങ്ങനെയാണ് എല്ലാ രണ്ടാം ശനിയാഴ്ചയും ഉള്ളൂർ യു.പി.എസ്സിൽ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരുന്നതിന് തീരുമാനിച്ചത്. ഡോ.ആർ.രാജലക്ഷ്മിയും, ശ്രീമതി.രാധാമണിയും സ്ത്രീശാക്തീകരണം സംബന്ധിച്ച ക്ലാസ്സുകളും പതിവായി എടുത്തു.
6 മാസം കൃത്യമായി പ്രവർത്തിച്ച സംഘങ്ങൾക്ക് സിൻഡിക്കേറ്റ് ബാങ്ക് 12% പലിശയ്ക്ക് വായ്പ നൽകാൻ തയ്യാറായത് ഒരു വഴിത്തിരിവായി. ഇതുപയോഗപ്പെടുത്തി ചെറുകിട ഉൽപ്പാദക യൂണിറ്റുകളും ആരംഭിച്ചു. ബാങ്ക് 100 രൂപയ്ക്ക് 1 രൂപ പലിശയ്ക്കാണല്ലോ വായ്പ നൽകുന്നത്. സംഘം 100 രൂപയ്ക്ക് 2 രൂപ പലിശയ്ക്കാണ് കടം കൊടുക്കുന്നത്.
അങ്ങനെ 1 രൂപ സംഘത്തിന് ലാഭം. അംഗങ്ങളുടെ സമ്പാദ്യത്തിൽ നിന്നുള്ള പലിശയും കച്ചവടത്തിൽ നിന്നുള്ള ലാഭവും എല്ലാം വർഷാവസാനം അംഗങ്ങൾക്ക് തുല്യമായി വീതിച്ചുനൽകും. ഫലത്തിൽ പലിശയില്ലാതെ വായ്പ കൊടുക്കുന്ന ഒരു സംവിധാനമായി.
സമതാ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പ്രവർത്തനങ്ങളും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളും വിപുലമായി. വാർഷികാഘോഷം കെങ്കേമമാക്കുവാൻ തീരുമാനിച്ചു. യൂണീഫോം വേണമെന്നത് താഴെത്തുനിന്നുള്ള ആവശ്യമായിരുന്നു.
പച്ച ബ്ലൗസും സെറ്റ്മുണ്ടും യൂണീഫോമായി തീരുമാനിച്ചു. 1999 ഫെബ്രുവരി 17-ലെ യോഗത്തിൽ സ്പീക്കർ എം.വിജയകുമാർ (ചിത്രം-3) ബി.രാജലക്ഷ്മി (ചിത്രം-1) കളക്ടർ ശാരദ (ചിത്രം -2) നബാർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സംഘങ്ങളുടെ എണ്ണം 100-ലധികമായി. 1999 മെയ് 22-ന് സമത ഫെഡറേഷനായി. പ്രസിഡന്റായി ശ്രീമതി. വിജയമ്മ ടീച്ചറിനെയും സെക്രട്ടറിയായി ശ്രീമതി. ബിന്ദുവിനെയും ട്രഷററായി ശ്രീമതി.ജയറാണിയെയും തെരഞ്ഞെടുത്തു. ഫെഡറേഷന് 1000 രൂപ വീതം ഓരോ സംഘവും നൽകി.
ഈ പണം ഉപയോഗിച്ച് ചുരുങ്ങിയ വിലയ്ക്ക് വീടുകളിൽ പലചരക്ക് എത്തിക്കുന്ന ഹോംഡെലിവറി സംരംഭം ആരംഭിച്ചു.
ജനകീയാസൂത്രണം സംബന്ധിച്ചിടത്തോളം ഉള്ളൂർ സമത ആവേശകരമായ ഒരു മാതൃകയായിരുന്നു.
മാർ ഇവാനിയോസ് കോളേജിലെ ഒരാഴ്ച നീണ്ട വനിതാ ജനപ്രതിനിധി പരിശീലനത്തിൽ ഉള്ളൂർ സമതാ സന്ദർശനവും പരിപാടികളുടെ ഭാഗമായിരുന്നു. ഒട്ടനവധി വിദഗ്ദ്ധൻമാരും ജനപ്രതിനിധികളും പഠനാർത്ഥം ഉള്ളൂർ വരുമായിരുന്നു. ചൈനീസ് സംഘത്തിന്റെ സന്ദർശനമായിരുന്നു പ്രധാനപ്പെട്ട ഒന്ന്.
കുടുംബശ്രീയുടെ രൂപീകരണത്തോടെ സമത പുതിയ ഔദ്യോഗിക സംവിധാനത്തിൽ ലയിച്ചു. ഉള്ളൂർ സമതയുടെ രൂപീകരണത്തിലും വളർച്ചയിലും ഏറ്റവും നിർണ്ണായകമായ സംഭാവന ഡോ.ബി.രാജലക്ഷ്മിയുടേതാണ്.
കേരള സർവ്വകലാശാലയിൽ നിന്ന് പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ നാടകങ്ങളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് പി.എച്ച്.ഡി ലഭിച്ചു. കേരള സർവ്വകലാശാല അക്കാഡമിക് കൗൺസിൽ അംഗമായും സംഗീത നാടക അക്കാഡമി നിർവ്വാഹക സമിതിഅംഗമായും പ്രവർത്തിച്ചു. ജനകീയാസൂത്രണത്തിൽ സംസ്ഥാന വനിതാ ഫാകൽറ്റി അംഗമായിരുന്നു.
സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമാണ്. 6 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിവൂഞ്ഞാൽ പുസ്തക പരമ്പരയിലെ ‘നമ്മുടെ പഞ്ചായത്ത് ’ എന്ന ലഘു ഗ്രന്ഥം കുട്ടികൾക്ക് മാത്രമല്ല പൊതു സമൂഹത്തിലും ഒരുപോലെ ഉപകരിക്കുന്ന ഒന്നാണ്.
ഡോ.രാജലക്ഷ്മിയെ പണ്ടത്തേതുപോലെ സജീവമായി പൊതുരംഗത്ത് കാണാറില്ല. പക്ഷേ ഈയിടെ കണ്ട ഒരു വാർത്ത നിങ്ങളും ഒരു പക്ഷേ വായിച്ചുകാണും തങ്ങൾക്ക് ഓഹരിയായി ലഭിച്ച 65 സെന്റ് കുടുംബസ്വത്ത് ലൈഫ് മിഷനിലേക്ക് സംഭാവനയായി മുഖ്യമന്ത്രിയ്ക്ക് രാജലക്ഷ്മിയും കുടുംബവും കൈമാറി. ഉള്ളൂർ സമതയെക്കുറിച്ചുള്ള വിവരണങ്ങൾ തീർന്നിട്ടില്ല.
ഇവിടെവച്ചാണ് പങ്കാളിത്ത പഠന പരമ്പരയിലെ അയൽക്കൂട്ട സംഗമം നടന്നത്. വിസ്തരഭയത്താൽ അവ സംബന്ധിച്ച കുറിപ്പുകൾ ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പത്മകുമാർ തുടങ്ങിയവരെക്കുറിച്ച് എഴുതുമ്പോൾ ആകാം. അവസാനം കൊടുത്തിരിക്കുന്ന ചിത്രങ്ങൾ അയൽക്കൂട്ട സംഗമത്തിന്റേതാണ്.
https://www.facebook.com/Malayalivartha























