പ്ലസ് ടു വിദ്യാർഥിനി കിടപ്പുമുറിയിലെ ശൗചാലയത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ആകാശിന് ജാമ്യം കിട്ടാൻ വക്കാലത്ത് എടുത്ത അഭിഭാഷകയും, പ്രോസിക്യൂട്ടറുമായി ഒത്തുകളിക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് പരാതി

പട്ടത്താനത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച പെൺകുട്ടിയുടെ കുടുംബം രംഗത്ത്.
ആത്മഹത്യയ്ക്ക് പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവിന് മുൻകൂർ ജാമ്യം ലഭിക്കാൻ പ്രതിഭാഗം അഭിഭാഷകയുമായി പ്രോസിക്യൂട്ടർ ഒത്തുകളിക്കുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.
പട്ടത്താനം കലാവേദി വായനശാലയ്ക്ക് സമീപം വടക്കേവിള നഗർ കൈലാസത്തിൽ മോഹനന്റെയും സീനയുടെയും മകൾ കാവ്യാ മോഹനെ കഴിഞ്ഞ മാസം നാലാം തീയതിയാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് സമീപവാസിയായ ആകാശ് എന്ന യുവാവ് പ്രണയാഭ്യർഥനയുടെ പേരിൽ നിരന്തരം ഭീഷണി മുഴക്കിയതിനെ തുടർന്നുള്ള സമ്മർദ്ദമാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയും ചെയ്തു.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് പ്രോസിക്യൂട്ടർക്കെതിരെ കാവ്യയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആകാശിനെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇതോടെയായിരുന്നു ആകാശ് ഒളിവിൽ പോയതും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയതും.
ആകാശിന്റെ വക്കാലത്ത് എടുത്ത അഭിഭാഷകയും പൊലീസിന് വേണ്ടി കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഒരേ ഓഫിസിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് കാവ്യയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു.
ആകാശിന് ജാമ്യം ലഭിക്കാനായി പ്രോസിക്യൂട്ടർ സഹപ്രവർത്തകയായ പ്രതിഭാഗം അഭിഭാഷകയുമായി ചേർന്ന് പ്രോസിക്യൂട്ടർ ഒത്തുകളിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടർക്കെതിരെ മുഖ്യമന്ത്രിക്കും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും കുടുംബം പരാതി നൽകിയത്.
https://www.facebook.com/Malayalivartha


























