വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കി സംസ്ഥാന സര്‍ക്കാര്‍; പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും 1,95,686 അപേക്ഷകര്‍ പുറത്ത്, ഇനി അവശേഷിക്കുന്നത് കേവലം 655 സീറ്റുകള്‍ മാത്രം

വിദ്യാര്‍ത്ഥികളെ ഏവരെയും പെരുവഴിയിലാക്കി കടുത്ത ആശങ്കയിൽ തള്ളിവിട്ട് സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും 1,95,686 അപേക്ഷകര്‍ പുറത്തുതന്നെയാണ് ഉള്ളത്. പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടും സീറ്റ് ക്ഷാമത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സർക്കാരിന്റെ ഇത്തരം മനോഭാവം മൂലം വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
അതോടൊപ്പം തന്നെ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ ഇനി അവശേഷിക്കുന്നത് കേവലം 655 സീറ്റുകള്‍ മാത്രമാണ്. എന്നാൽ 4,65,219 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളും പൂര്‍ത്തിയായപ്പോള്‍ 2,69,533 പേര്‍ക്കാണ് പ്രവേശനം ഉറപ്പായത് തന്നെ. രണ്ടാം അലോട്ട്മെന്റോടെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലെ 99.76 ശതമാനം മെറിറ്റ് സീറ്റുകളും നികത്തപ്പെട്ടുകഴിഞ്ഞു. സീറ്റ് ക്ഷാമത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും വിദ്യാഭ്യാസ മന്ത്രിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ കനക്കുകയാണ്.
അതേസമയം, പ്ലസ് വൺ അലോട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാർത്ഥികൾ അപേക്ഷിക്കുകയുണ്ടായി. ഇതിൽ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു . ആയതിനാൽ പ്രവേശനം നൽകേണ്ട യഥാർത്ഥ അപേക്ഷകർ
4,25,730 മാത്രമാണ്.
ഒന്നാം അലോട്ട്മെന്റിൽ 2,01,489 പേർ പ്രവേശനം നേടുകയുണ്ടായി. ഒന്നാം അലോട്ട്മെന്റിൽ 17,065 വിദ്യാർത്ഥികൾ പ്രവേശനം തേടിയിട്ടില്ല . രണ്ടാമത്തെ അലോട്ട്മെന്റിൽ 68,048 അപേക്ഷകർക്ക് പുതിയതായി അലോട്ട്മെൻറ് ലഭിക്കുകയുണ്ടായി .
കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ചാകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. കഴിഞ്ഞ 5 വർഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കിൽ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ട്. അപേക്ഷിച്ച എല്ലാപേരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്.
എയിഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്മെന്റ്,എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനം, അൺ എയിഡഡ് സ്കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബർ 7 മുതൽ ആരംഭിക്കുകയുള്ളു.
ഇത്തരത്തിൽ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോർട്സ് ക്വാട്ട സീറ്റുകൾ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ് . ഇതിനു പുറമെ വെക്കേഷണൽ ഹയർ സെക്കൻഡറി , പോളിടെക്നിക് , ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണ്.
https://www.facebook.com/Malayalivartha






















