കെട്ടിടത്തിന് മുകളിൽ പുക; റോഡിന് എതിർ വശത്തുള്ള ചായക്കടയിലിരുന്നവർ വിവരം അറിയിച്ചതോടെ ഓടിയെത്തിയ ജീവനക്കാർ വാതിൽ ചവിട്ടി തുറന്നപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം:- ശുചിമുറിയിൽ ആത്മഹത്യ ചെയ്തത് സ്വകാര്യ ലാബ് ജീവനക്കാരൻ:- തിരിച്ചറിഞ്ഞത് സമീപത്ത് നിന്ന് കണ്ടെത്തിയ ബാഗിലെ പകുതി കത്തിയ ലെറ്റർഹെഡിലൂടെ
ശുചിമുറിയിൽ സ്വകാര്യ ലാബ് ജീവനക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കോട്ടയം തെള്ളകം നടുത്തല വീട്ടില്‍ മര്‍ക്കോസ് ജോർജ്-സൂസമ്മ ദമ്പതികളുടെ മകൻ (ബാബു) ജെറിന്‍ മാര്‍ക്‌സിനെയാണ് (28) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദേശീയപാതയില്‍ ചങ്ങമ്പുഴ നഗറിനു സമീപത്ത പതിച്ചേരില്‍ ബിൽഡിങ്ങിലെ മൂന്ന് നില കെട്ടിടത്തിന് മുകളിലെ നിലയിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ലാബിലെ ജീവനക്കാരനാണ് ജെറിന്‍. റോഡിന് എതിർ വശത്തുള്ള ചായക്കടയിലിരുന്നവരാണ് കെട്ടിടത്തിന് മുകളിൽ പുക ഉയരുന്നത് കണ്ടത്. ഇവർ അറിയിച്ചത് അനുസരിച്ച് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ ഓടിയെത്തി വെള്ളമൊഴിച്ച് തീയണച്ചു.
അകത്ത് നിന്ന് കുറ്റിയിട്ടിരുന്ന വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ശുചിമുറിക്കകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ ജെറിനെ കണ്ടെത്തിയത്. ലാബിന്റെ ബിസിനസ് ഡവലപ്മെന്റ് ഓഫിസറായി പ്രവർത്തിക്കുന്ന ജെറിൻ കഴിഞ്ഞ ഒരു വർഷമായി വൈറ്റിലയിൽ മറ്റു 4 പേരോടൊപ്പം നാരായണൻ ആശാൻ റോഡിലുള്ള ലോഡ്ജിലായിരുന്നു താമസം.
ജെറിൻ മരിച്ച് കിടന്നതിന് സമീപം പൊട്ടിയ നിലയിൽ ഒരു കുപ്പിയും കത്തിനശിച്ച ബാഗും മൊബൈൽ ഫോണും കണ്ടെത്തി. ബാഗിൽ പകുതി കത്തിയ ലെറ്റർഹെഡ് ലഭിച്ചതാണ് തിരിച്ചറിയാൻ പൊലീസിനു സഹായകമായത്. പൊലീസിന്റെ ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിൽ പെട്രോളിന്റെ ഗന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കളമശ്ശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. അതേ സമയം, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. സംസ്‌കാരം ഇന്ന് 3.30-ന് തെള്ളകം പുഷ്പഗിരി സെയ്ന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ നടക്കും. ജിനോ, ടോണി. എന്നിവരാണ് സഹോദരങ്ങൾ.
https://www.facebook.com/Malayalivartha