വീട്ടുകാരോടുള്ള കലിപ്പ് തീർക്കാൻ കാറുകൾ അടിച്ച് തകർത്തു; തങ്ങളുടെ നഷ്ടം ആര് നികത്തുമെന്ന് ചോദിച്ച് 19 കാർ ഉടമകൾ: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ലഭിക്കാൻ കടമ്പകൾ ഏറെ

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തിൽ പതിനെട്ടുകാരൻ അറസ്റ്റിലായെങ്കിലും തങ്ങളുടെ നഷ്ടം ആര് നികത്തുമെന്ന് ചോദിക്കുകയാണ് കാർ ഉടമകൾ. കാറുകള്‍ നശിപ്പിച്ചതിലെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം റെയില്‍വേയും, പാര്‍ക്കിങ് കരാറെടുത്തവരും തമ്മിലുള്ള ധാരണയനുസരിച്ച് കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചെങ്കിലും
ഉടമകള്‍ക്കുണ്ടായ കനത്ത നഷ്ടം ആരു നികത്തുമെന്നതിന് ഇപ്പോഴും ഒരു വ്യക്തതയില്ല. സംഭവത്തിൽ പ്രതി തിരുമല ആറാമട സ്വദേശി എബ്രഹാം വി. ജോഷ്വാ (18) മണിക്കൂറുകള്‍ക്കകം പിടിയിലാവുകയായിരുന്നു. 19 കാറുകളുടെ ചില്ലുകളടക്കമാണ് ഇടിച്ച് പൊട്ടിച്ചത്. ഡാഷ് ബോര്‍ഡുകളും അക്രമി തകര്‍ത്തു. ഈ നഷ്ടം പാര്‍ക്കിങ് കരാറുകാരോ റെയില്‍വേയോ ഏറ്റെടുക്കാനും സാധ്യതയില്ല. തല്ലിത്തകര്‍ത്തതായതിനാല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ലഭിക്കാനും കടമ്പകൾ ഏറെ ഉണ്ട്. അതുകൊണ്ടു തന്നെ സ്വന്തം ചെലവില്‍ കേടുപാടുകള്‍ പരിഹരിക്കേണ്ട ഗതികേടിലാണ് പലരും.
ശനിയാഴ്ച അര്‍ധരാത്രിയോടെ തമ്പാനൂര്‍ ഫ്‌ലൈ ഓവറിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷനിലെ പേ ആന്‍ഡ് പാര്‍ക്ക് സോണില്‍ 18കാരനായ എബ്രഹാം എത്തുകയും കൈയില്‍ കിട്ടിയ കല്ലുപയോഗിച്ച് കണ്ണില്‍ കണ്ട വാഹനങ്ങളെല്ലാം തകര്‍ത്തതും.
തല്ലിത്തകര്‍ത്ത കാറുകളില്‍നിന്ന് മൊബൈല്‍ ചാര്‍ജറുകള്‍, കാര്‍ വാഷ് തുടങ്ങിയവ നഷ്ടമായിട്ടുണ്ട്. ഈ സാധനങ്ങളെല്ലാം നശിപ്പിച്ചുവെന്ന് പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കിയതിലെ മാനസിക പ്രശ്‌നം കാരണമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് എബ്രഹാം പോലീസിനോട് പറഞ്ഞു. വഴക്ക് കൂടിയ ശേഷം എബ്രഹാം വീട് വിട്ട് പുറത്തേക്ക് പോയിരുന്നുവെന്ന് വീട്ടുകാരും സമ്മതിച്ചു. സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ച ശേഷമായിരുന്നു പ്രതിയുടെ പരാക്രമം.
കാറുകളുടെ ചില്ലുകള്‍ കല്ല് ഉപയോഗിച്ച് ഇടിച്ചു പൊട്ടിക്കുകയും അകത്ത് കടന്ന് കാറിലുണ്ടായിരുന്ന മ്യൂസിക് സിസ്റ്റം സ്പീക്കറുകള്‍ തുടങ്ങിയവ വലിച്ചുതകര്‍ക്കുകയും ചെയ്തു. ഒരാളാണ് വാഹനങ്ങള്‍ തകര്‍ത്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ഒരു കാറില്‍നിന്ന് ഇയാളുടെ പഴ്സ് ലഭിച്ചതോടെയാണ് ആളെ തിരിച്ചറിയാനായത്. പഴ്സില്‍ ആധാര്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ വിവരങ്ങളുമുണ്ടായിരുന്നു. ലഹരികിട്ടാത്ത മാനസികാവസ്ഥയില്‍ പണത്തിനായാണോ അതിക്രമം കാട്ടിയതെന്നും സംശയിക്കുന്നു. കാറുകള്‍ തകര്‍ത്ത സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേ സമയം രാത്രിയിൽ പൊലീസും സുരക്ഷാ ജീവനക്കാരുമില്ലാതെ റെയിൽവേ പാർക്കിങ് ഏരിയയിൽ സാമൂഹിക വിരുദ്ധ രും ലഹരി സംഘങ്ങളും തമ്പടിക്കുകയാണെന്നു പരാതി. ഇതിനെ ശരി വയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം റെയിൽവേ പാർക്കിങ് ഏരിയയിലെ കാറുകൾ തല്ലിത്തകർത്ത സംഭവം. മുൻപും വാഹനങ്ങൾക്ക് നേരെ ആക്രമണങ്ങളും മോഷണവും പാർക്കിങ് ഏരിയയിൽ ഉണ്ടായിട്ടുണ്ട്. ഹെൽമറ്റ് , വാഹനങ്ങളുടെ സിഗ്നൽ ലൈറ്റുകൾ, വാഹനങ്ങളുടെ രേഖകൾ, തുടങ്ങിയവ മുൻപും പലർക്കും നഷ്ടമായിട്ടുണ്ട്. പൊലീസോ, ഇവിടെയുള്ള പാർക്കിങ് ജീവനക്കാരോ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha

























