എല്ലാം മാറിമറിയുന്നു... മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിന് രഹസ്യ സന്ദേശം; ഡാന്‍സ് പാര്‍ട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാര്‍ട്ടിയിലേക്കു സൈജു ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല; പിന്നീട് ഉണ്ടായത് സിനിമാകഥയെ വെല്ലുന്ന സംഭവങ്ങള്‍

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ മോഡലുകളുടെ മരണത്തിന്റെ ദുരൂഹത തുടരുന്നു. മോഡലുകളെ കബളിപ്പിച്ച് ലഹരി കഴിപ്പിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവരുടെ രക്തസാംപിള്‍ ശേഖരിക്കാതിരുന്നത് അന്വേഷണത്തിനു തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യസന്ദേശം സ്ഥിരീകരിക്കാന്‍ നിശാപാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കണം. അതിനി കഴിയോ എന്നാണ് കുഴയ്ക്കുന്നത്.
ഹോട്ടലുടമ റോയിക്കു മിസ് കേരള അന്‍സി കബീറിനെ മുന്‍ പരിചയമുണ്ട്. അന്‍സിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗങ്ങളാണ്. മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോള്‍ അന്‍സിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തില്‍ അനുമോദിച്ചിരുന്നു.
ഈ മുന്‍ പരിചയമാണ് അന്‍സിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വഴിയൊരുക്കിയത്. ഹോട്ടലിലെ രാസലഹരി പാര്‍ട്ടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യമാണു യുവതികള്‍ക്കു വിനയായതെന്നാണ് അനുമാനം. ഡാന്‍സ് പാര്‍ട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാര്‍ട്ടിയിലേക്കു സൈജു ഇവരെ ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് ഉണ്ടായത് സിനിമാകഥയെ വെല്ലുന്ന സംഭവങ്ങളാണ്.
ഇതിനു ശേഷമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും അബ്ദുല്‍ റഹ്മാനും കൂടിയ അളവില്‍ മദ്യം വിളമ്പി സല്‍ക്കരിക്കാന്‍ തുടങ്ങിയതെന്നു പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൂട്ടത്തില്‍ യുവതികള്‍ക്കും ശീതളപാനീയത്തില്‍ അമിത അളവില്‍ ലഹരി ചേര്‍ത്തു നല്‍കിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.
അതേസമയം മിസ് കേരള ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഭവത്തിന്റെ തെളിവു നശിപ്പിച്ച കുറ്റം ആരോപിക്കപ്പെട്ട നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും 24 മണിക്കൂറിനുള്ളില്‍ ജാമ്യം ലഭിച്ചതു പൊലീസിനു തിരിച്ചടിയായി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി നിരീക്ഷണക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടപ്പെട്ടത്. സാധാരണനിലയില്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടുന്ന പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിക്കാറില്ല.
കൊല്ലപ്പെട്ട മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ് അഞ്ജന ഷാജന്‍, സുഹൃത്ത് മുഹമ്മദ് ആഷിഖ്, പരിക്കുകളോടെ രക്ഷപ്പെട്ട അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ക്കു ഹോട്ടലുടമ ദുരുദ്ദേശ്യത്തോടെ അമിത അളവില്‍ മദ്യം നല്‍കിയെന്ന ആരോപണം പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഹോട്ടലിലെ ലഹരി ഇടപാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സംഭവത്തില്‍ ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണു കേസ് റജിസ്റ്റര്‍ ചെയ്തതെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരാനുള്ള സാധ്യത മുന്നില്‍കണ്ടു പ്രേരണക്കുറ്റവും (ഐപിസി 109) ചുമത്തിയിട്ടുണ്ട്. ബോധപൂര്‍വമല്ലാത്ത നരഹത്യ കേസുകളില്‍ പ്രേരണക്കുറ്റവും ഗൂഢാലോചനയും സാധാരണനിലയില്‍ നിലനില്‍ക്കാറില്ല.
തെളിവുകളിലേക്കു നയിക്കാന്‍ സാധ്യതയുള്ള ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പ്രതികള്‍ കായലില്‍ എറിഞ്ഞതായും തെളിവുകള്‍ വീണ്ടെടുക്കാന്‍ പ്രതികളെ 3 ദിവസം കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതികള്‍ക്കു ജാമ്യം ലഭിച്ചതോടെ തെളിവ് വീണ്ടെടുക്കല്‍ നടക്കില്ലെന്നായി. വിചാരണഘട്ടത്തിലും ഇതു പ്രോസിക്യൂഷനു തിരിച്ചടിയാവുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ജാമ്യ ഉത്തരവിന്റെ കോപ്പി മാധ്യമങ്ങള്‍ക്കു നല്‍കരുതെന്നു നിര്‍ദേശമുണ്ടെന്നു കോടതി ജീവനക്കാര്‍ സൂചിപ്പിക്കുന്നു. ഇതോടെ, ജാമ്യം നല്‍കിയതിന്റെ നിയമപരമായ അടിസ്ഥാനം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha























