വിടപറഞ്ഞത് പാട്ടിന്റെ തമ്പുരാന്‍... മലയാളികള്‍ എന്നും മനസില്‍ താലോലിക്കുന്ന മികച്ച ഗാനങ്ങളുടെ ശില്‍പി ബിച്ചു തിരുമല അന്തരിച്ചു; നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ എഴുതി; എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മികച്ചത്

മലയാളിത്തം തുളുമ്പുന്ന മികച്ച ഗാനങ്ങള്‍ സംഭാവന നല്‍കിയ ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളത്തിലെ ഏറ്റവും മികച്ചവയെന്ന് എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങള്‍ക്കു വരികള്‍ എഴുതിയതിലൂടെ ശ്രദ്ധേയനാണ്.
നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ കഥാസന്ദര്‍ഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകള്‍ നടത്തുന്നതില്‍ പ്രഗത്ഭനായിരുന്നു.
അദ്ദേഹത്തിന്റെ പാട്ടുകളെടുത്താല്‍ മിക്കവയും നമ്മുടെ ഓര്‍മ്മയിലുള്ളത് തന്നെയാണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു. 1981 ല്‍ തൃഷ്ണയിലെ 'ശ്രുതിയില്‍നിന്നുയരും...', തേനും വയമ്പയിലെ 'ഒറ്റക്കമ്പി നാദം മാത്രം മൂളും...' എന്ന ഗാനങ്ങള്‍ക്കും, 1991 ല്‍ കടിഞ്ഞൂല്‍ കല്യാണത്തിലെ 'പുലരി വിരിയും മുമ്പേ...', 'മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...' എന്നീ ഗാനങ്ങള്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതി പി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.
1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതന്‍ കൂടിയായിരുന്ന മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ.ചന്ദ്ര, ശ്യാമ, ദര്‍ശന്‍രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍.
ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായി കവിതകളഴെുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി.
ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. 'ശബരിമല ശ്രീധര്‍മശാസ്താവ്' എന്ന ചിത്രത്തില്‍ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയില്‍ എഴുതിയ കവിത 'ഭജഗോവിന്ദം' എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും 'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
നടന്‍ മധു സംവിധാനം ചെയ്ത 'അക്കല്‍ദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ശ്യാം സംഗീതം നല്‍കി ബ്രഹ്മാനന്ദന്‍ പാടിയ 'നീലാകാശവും മേഘങ്ങളും...' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകന്‍ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ എഴുതിയത്.
ഇളയരാജ, എ.ടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ ചെയ്തു. എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ 'യോദ്ധ'യിലെ വരികളെഴുതിയതും ബിച്ചുവാണ്. 'പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി...', 'കുനുകുനെ ചെറു കുറുനിരകള്‍...', 'മാമ്പൂവേ മഞ്ഞുതിരുന്നോ...' എന്നിങ്ങനെ 'യോദ്ധ'യിലെ മൂന്നു പാട്ടുകളും സൂപ്പര്‍ഹിറ്റായി.
'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ...' ബിച്ചുവിന്റെ എക്കാലത്തും സൂപ്പര്‍ഹിറ്റായ ഗാനങ്ങളിലൊന്നാണിത്. 'ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ...', 'ഉണ്ണിയാരാരിരോ തങ്കമാരാരിരോ....', 'രാവു പാതി പോയ് മകനേ ഉറങ്ങു നീ...', 'കണ്ണനാരാരോ ഉണ്ണി കണ്‍മണിയാരാരോ...', 'കണ്ണോടു കണ്ണോരം നീ കണിമലരല്ലേ...', 'എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ...' ഇത്തരത്തില്‍ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്.
"
https://www.facebook.com/Malayalivartha

























