മലകയറ്റം കഠിനമെന്റയ്യപ്പാ... സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ, നവംബര്‍ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ശക്തമായി പെയ്യുന്ന മഴയിലും ആവേശം കുറയാതെ മലകയറ്റം

സംസ്ഥാനത്ത് ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുകയാണ്. നവംബര്‍ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അതി തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇതിനെതുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം തിമര്‍ത്തു പെയ്ത മഴയിലും തളരാത്ത ഭക്തിയില്‍ അയ്യപ്പന്മാര്‍ മല കയറി എത്തി ദര്‍ശനം നടത്തുകയാണ്. ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ ശക്തമായ മഴ തുടങ്ങി. ഈ സമയത്ത് മലകയറ്റവും ഇറക്കവും ഒരുപോലെ ബുദ്ധിമുട്ടാണ്. ഇതൊന്നും തീര്‍ഥാടകര്‍ക്ക് പ്രശ്‌നമായില്ല. പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള സ്വാമി അയ്യപ്പന്‍ റോഡ്, ചന്ദ്രാനന്ദന്‍ റോഡ് എന്നിവിടങ്ങളില്‍ മഴ നനയാതെ കയറി നില്‍ക്കാന്‍ എങ്ങും സൗകര്യമില്ലായിരുന്നു. അതിനാല്‍ തീര്‍ഥാടകര്‍ക്ക് പൂര്‍ണമായും മഴ നനയേണ്ടിവന്നു. ഇന്നലെ 16,894 പേര്‍ വെര്‍ച്വല്‍ക്യു ബുക്ക് ചെയ്തിരുന്നു. വൈകിട്ട് 5 വരെ 10,887 പേര്‍ മലകയറി എത്തി ദര്‍ശനം നടത്തി.
ശബരിമല സന്നിധാനത്ത് സഹാസ് കാര്‍ഡിയോളജി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. സന്നിധാനം ഗവ ആശുപത്രിയുടെ കാര്‍ഡിയോളജി വിഭാഗമായാണ് സഹാസ് ആശുപത്രിയെ മാറ്റിയത്. ഇത്തവണ കോവിഡ് പ്രതിരോധം, ട്രോമാകെയര്‍, ജനറല്‍ സര്‍വീസ് എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് പ്രവര്‍ത്തനം. ജനറല്‍ ഒപി, ട്രോമ കെയര്‍, കാര്‍ഡിയാക് പ്രിവന്റീവ് ഇസിജി ലാബ്, പോര്‍ട്ടബിള്‍ എക്കോ മെഷീന്‍ സംവിധാനം, രോഗികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആന്റിജന്‍ ടെസ്റ്റ് എന്നീ സൗകര്യങ്ങള്‍ സഹാസില്‍ ഒരുക്കിയിട്ടുണ്ട്.
14 പേര്‍ അടങ്ങുന്ന ചികിത്സാ കേന്ദ്രമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. നാല് മെഡിക്കല്‍ ഓഫിസര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഇസിജി ടെക്‌നീഷ്യന്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം. കൂടാതെ പമ്പയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഒരു ഐസിയു ആംബുലന്‍സും ഉണ്ടാകും. ഇതിന്റെ സേവനം പൂര്‍ണമായും സൗജന്യമാണ്.
സന്നിധാനത്തുള്ള ഉദ്യോഗസ്ഥര്‍ക്കും ഹൃദ്രോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രാഥമിക പരിശീലനം നല്‍കുന്നതാണ്. ഭക്തര്‍ക്ക് ഹൃദയ സംബന്ധമായ രോഗം ഉണ്ടായാല്‍ ത്വരിത ഗതിയില്‍ സൗജന്യ ചികിത്സ നല്‍കാന്‍ 1993 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ആതുരാലയമാണ് സഹാസ്. ചെന്നൈ എസ്ആര്‍എം മെഡിക്കല്‍ കോളജ്, ഐഎംഎ നെറ്റ് വര്‍ക്ക് ഓഫ് ട്രോമ എന്നിവരുടെ സഹകരണത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്.
"
https://www.facebook.com/Malayalivartha

























